യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും


കഴിഞ്ഞ
2000 വർഷങ്ങളായി ലോകമെങ്ങും യേശുവിനെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആ ശ്രമങ്ങളില്‍ ഇവിടെ നാമും പങ്കാളികളാകുന്നു. ഇക്കാലമെല്ലാം യേശുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള വിശ്വാസങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട്, യേശു ജീവിച്ചിരുന്ന സ്ഥലത്തേക്ക്, കാലത്തേക്ക് പോയി, യേശുവിനെ അടുത്ത് കാണാനുള്ള ഒരു ശ്രമമാണ് നാം ഇവിടെ നടത്തുന്നത്. യേശു നാട്ടിലെങ്ങും അറിയിച്ച നല്ല വാര്‍ത്ത മനസ്സിലാക്കാനാണ് നമ്മുടെ ആദ്യത്തെ ശ്രമം.


യേശു ജനത്തെ അറിയിച്ച നല്ല വാർത്ത എന്തായിരുന്നു എന്നുള്ളത് മിക്ക ക്രിസ്ത്യാനികളും ഒരിക്കലും ചോദിക്കാത്ത ഒരു ചോദ്യമാണ്. യേശുവിനെപ്പറ്റി നല്ല അറിവുണ്ട് എന്ന് കരുതപ്പെടുന്ന ആളുകളോട് ഈ ചോദ്യം ചോദിച്ചു നോക്കൂ. അവർ ഇതിനെപ്പറ്റി അജ്ഞരാണ് എന്ന് കാണാം. ക്രിസ്തീയ സുവിശേഷം എന്ന പേരില്‍ കഴിഞ്ഞ 2000 വര്‍ഷങ്ങളായി പലതും ലോകത്തില്‍ പരക്കുന്നുണ്ട്. എന്നാല്‍ അതൊന്നും യേശു തന്റെനാട്ടിലെ ജനത്തെ അറിയിച്ച നല്ല വാര്‍ത്തയല്ല എന്ന് കാണാം.


വേദപുസ്തകത്തിന്റെ താളുകളിൽ അതിന്റെ ഉത്തരം അന്വേഷിക്കുമ്പോൾ ഒറ്റ വാചകത്തിലുള്ള ഉത്തരം നാം കണ്ടെത്തുന്നു -- ദൈവരാജ്യം സമീപിച്ചിരിക്കുകയാൽ മനസാന്തരപ്പെടുവിൻ. അനേക വർഷങ്ങളായി ഇതിന്റെ അർത്ഥം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഈ എഴുത്തുകാരന്‍. അനേകം വേദപണ്ഡിതന്മാരുടെ രചനകളിൽ ഇതിന്റെ അർത്ഥം തിരഞ്ഞു. തൃപ്തികരമായ ഉത്തരം എവിടെയും കണ്ടെത്തിയില്ല. ഒടുവിൽ ഈയിടെ അത് കണ്ടെത്തുവാന്‍ ഭാഗ്യമുണ്ടായി. അതാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.


യേശു വാർത്തയുമായി നാടെങ്ങും സഞ്ചരിച്ചു. മാത്രവുമല്ല ആ വാർത്തയുമായി തന്റെശിഷ്യരെയും നാടിന്റെ നാനാഭാഗത്തേക്കും അയച്ചു. എല്ലാവരും ഈ വാർത്ത അറിയണമെന്നും കേൾക്കണമെന്നും യേശു ആഗ്രഹിച്ചു. തുടര്‍ന്നും ഈ വാർത്ത എല്ലാവരെയും അറിയിക്കണമെന്ന് യേശു തന്റെശിഷ്യരോട് നിർദ്ദേശിക്കുകയും ചെയ്തു. എന്തായിരുന്നു ആ വാർത്ത? എന്താണ് ആ വാർത്തയുടെ പ്രാധാന്യം?


യേശുവും യോഹന്നാൻ സ്നാപകനും അറിയിച്ചതായി പറഞ്ഞിരിക്കുന്നത് ഒരേ വാർത്തയായിരുന്നു-- ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവരാജ്യം എന്ന വാക്കുകൊണ്ട് അവരിരുവരും എന്താണ് അർത്ഥമാക്കിയത്? ഇത് കേട്ട ആളുകൾ അതുകൊണ്ട് എന്താണ് മനസ്സിലാക്കിയത്?


ദൈവരാജ്യത്തെപ്പറ്റി യേശു പറഞ്ഞ നിരവധി ഉപമകൾ സുവിശേഷങ്ങളില്‍ കാണാം. ങ്കിലും അതേപ്പറ്റി വ്യക്തമായ ധാരണ വേദപുസ്തകത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല. ഈ വിഷയത്തെപ്പറ്റി പലരും നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും പഠനങ്ങളും യൂട്യൂബിൽ കാണാം. അവയിൽ ചിലതൊക്കെ കേൾക്കുമ്പോൾ നമുക്കു മനസ്സിലാകും അവർക്കും ദൈവരാജ്യത്തെപ്പറ്റി വ്യക്തമായ ധാരണയൊന്നുമില്ല. മാത്രമല്ല ഓരോരുത്തരുടെയും ധാരണ മറ്റുള്ളവരുടെതിൽ നിന്ന് വ്യത്യസ്തമാണ്


നല്ല വാര്‍ത്തയുടെ സന്ദര്‍ഭം

യേശു ജനത്തോട് ഒരു നല്ല വാർത്ത അറിയിച്ചു. ഇത് ഒരു കമ്മ്യൂണിക്കേഷൻ ആണ് -- ഒരു ആശയവിനിമയം. ഒരു ആശയം വിനിമയം ചെയ്യപ്പെടുമ്പോൾ അതിന്റെ സന്ദർഭത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ അർത്ഥം നാം ഗ്രഹിക്കുന്നത്. ആര്, ആരോട്, എപ്പോൾ, എവിടെ, എന്തിന്, എങ്ങനെ -- ഈ ചോദ്യങ്ങളുടെ ഉത്തരമാണ് സന്ദർഭം. യേശു അറിയിച്ച നല്ല വാർത്തയുടെ സന്ദർഭം നമുക്ക് മനസ്സിലാക്കണം. ആ നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മത അവസ്ഥ നാം മനസ്സിലാക്കണം. അവരുടെ ലോകവീക്ഷണവും ജീവിതവീക്ഷണവും നാം മനസ്സിലാക്കണം.


ആര്? യേശു

ആരോട്? തന്റെ നാട്ടിലെ ജനത്തോട്

എവിടെ? ഇസ്രായേലിൽ

എപ്പോൾ? ഒന്നാം നൂറ്റാണ്ടിൽ

എന്തിന്? ആ നാട്ടിലെ ജനത്തിന് അറിഞ്ഞുകൂടാതിരുന്ന ഒരു കാര്യം അവരെ അറിയിക്കുവാൻ. അവരുടെ ജീവിതത്തില്‍ വലിയ വ്യത്യാസം വരുത്തുന്ന ഒരു അറിവാണത്.

എങ്ങനെ? കാല്‍നടയായി സഞ്ചരിച്ച് ഒറ്റയ്ക്കും കൂട്ടമായും ജനത്തോട് സംസാരിച്ചു.


ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് വേണം യേശു വിനിമയം ചെയ്ത ആശയത്തിന്റെ അർത്ഥം നമുക്ക് അന്വേഷിക്കുവാൻ. ഇനി അവിടുത്തെ രാഷ്ട്രീയ, സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ സ്ഥിതി കൂടി മനസിലാക്കാന്‍ ശ്രമിക്കാം.


വല്ലാത്ത ഭയത്തിലും ദുരിതത്തിലുമായിരുന്നു ആളുകള്‍ കഴിഞ്ഞുകൂടിയിരുന്നത്. സ്വന്തനാട്ടില്‍ അവര്‍ അടിമകളായിരുന്നു. റോമാസാമ്രാജ്യം അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചു. അവരുടെ മതവിശ്വാസം നിലനിര്‍ത്തുവാനോ സ്വതന്ത്രമായി മതകര്‍മ്മങ്ങള്‍ നടത്തുവാനോ അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. ദേവാലയത്തില്‍ യാഗമര്‍പ്പിച്ചു കൊണ്ടിരുന്ന ചില ഗലീലക്കാരുടെ രക്തത്തെ പീലാത്തോസിന്റെപട്ടാളക്കാര്‍ അവരുടെ യാഗവസ്തുവിനോട് ചേര്‍ത്തു എന്നൊരു സംഭവം ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. ഏതുനിമിഷവും ജനങ്ങള്‍ ലഹളയുണ്ടാക്കിയേക്കും എന്ന് ഭരണകൂടം ഭയന്നിരുന്നു. ഭരണകൂടത്തിന്റെചാരന്മാര്‍ വേഷം മാറി നടന്നിരുന്നു. യേശു ഉപമകളും കഥകളും ഉപയോഗിച്ച് പഠിപ്പിച്ചതിന്റെഒരു കാരണം അതായിരുന്നു എന്ന് വേണം അനുമാനിക്കുവാന്‍.


ജനത്തിന്റെവരുമാനത്തിന്റെനല്ലൊരു ഭാഗം ഭരണകൂടം കരമായി പിടിച്ചു വാങ്ങി. അവശേഷിക്കുന്നതിന്റെ മറ്റൊരു ഭാഗം ദേവാലയത്തിലേക്ക് കരമായി വാങ്ങി. ബാക്കിയുള്ളതുകൊണ്ട്‌ ജീവിക്കുവാന്‍ അവര്‍ നന്നേ പാടുപെട്ടു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ചു. സമ്പന്നരുടെ മേശയില്‍ നിന്ന് വീഴുന്ന എച്ചില്‍ കൊണ്ട് ജീവിക്കുന്ന ധാരാളം ലാസര്‍മാര്‍ അന്നാട്ടിലുണ്ടായി. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട ധാരാളം പേര്‍ കള്ളന്മാരായി മാറി. നല്ല ശമര്യക്കാരന്റെ കഥയിലെ കൊള്ളക്കാരെ ഓര്‍ക്കുക. ഒരാള്‍ കടം വീട്ടാന്‍ നിവര്‍ത്തിയില്ലാതെ സ്വയം തന്റെകുടുംബത്തോടൊപ്പം അടിമകളായി വില്‍ക്കുന്ന ഒരു കഥ സുവിശേഷങ്ങളില്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ പെരുകി. കുഷ്ടരോഗികള്‍ നാട്ടില്‍ അലഞ്ഞു നടന്നു. ഒരു കുളത്തിലെ വെള്ളം അനങ്ങുന്നതും കാത്ത് നൂറുകണക്കിന് ആശയറ്റ രോഗികള്‍ തമ്പടിച്ചിരുന്നതായി നാം വായിക്കുന്നു. നോരോഗികള്‍ വല്ലാതെ പെരുകി. ഭൂതബാധിതര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടു. ശവകുടീരങ്ങളിലും മറ്റും അവര്‍ രാപാര്‍ത്തിരുന്നു.


തുടക്കത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നമുക്ക് ഓര്‍മ്മയില്‍ വയ്ക്കാം.

1. ദൈവരാജ്യവും സ്വർഗ്ഗരാജ്യവും പര്യായപദങ്ങളാണ്. മർക്കോസ് ലൂക്കോസ് എന്നിവർ ദൈവരാജ്യം എന്ന പദം ഉപയോഗിക്കുമ്പോൾ, മത്തായി സ്വർഗ്ഗരാജ്യം എന്ന പദം കൂടുതലായി ഉപയോഗിക്കുന്നു.

2. സ്വർഗ്ഗവും സ്വർഗ്ഗരാജ്യവും പര്യായപദങ്ങൾ അല്ല. സ്വർഗ്ഗം എന്നാൽ ഭൂമിയിൽ നിന്ന് മാറി മറ്റൊരു ലോകമാണ്. അത് നന്മ മാത്രമുള്ള ഒരു ലോകമാണ്. നമ്മുടെ ഈ ലോകത്തിൽ സംഭവിക്കുന്ന ഒരു മാറ്റത്തെയാണ് സ്വർഗ്ഗരാജ്യം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വർഗ്ഗം പോലെ നന്മ മാത്രമുള്ള ഒരു ലോകമായി നമ്മുടെ ലോകം രൂപാന്തരപ്പെടും എന്നാവാം അതിന്റെ അർത്ഥം.


സ്വർഗ്ഗവും ഭൂമിയും ചേര്‍ന്നതാണ് ലോകം. സ്വർഗ്ഗത്തെ ദൈവം ഭരിക്കുന്നു. ഭൂമി ദൈവത്തിന്റെ ഭരണത്തില്ല. ദൈവമല്ലെങ്കിൽ പിന്നെ ആരാണ് ഭൂമിയെ ഭരിക്കുന്നത്? സാത്താൻ. ഇത് അക്കാലത്ത് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നഒരു ധാരണയാണ്.


ലൂക്കോസ് 4:5-6

യോഹ 12:31, 14:30, 16:11

1 യോഹ 5:19

2കോരി 4:4

എഫെ 2:1-3, 6:12-13


ഈ വേദഭാഗങ്ങൾ കാണുക. കൂടാതെ ദുഷ്ടനിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്ന പ്രാർത്ഥനയിലെ ദുഷ്ടൻ സാത്താൻ ആണ് എന്ന് വേണം കരുതാൻ. ശരിക്കും സാത്താൻ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇവിടുത്തെ നമ്മുടെ വിഷയം. സാത്താൻ ഉണ്ട് എന്നും സാത്താൻ ലോകത്തെ ഭരിക്കുന്നു എന്നും അക്കാലത്ത് ആളുകൾ വിശ്വസിച്ചു.


ദൈവരാജ്യം എന്ന വാക്കിന്റെ അർത്ഥം എങ്ങനെയാണ് ആളുകൾ മനസ്സിലാക്കിയത്? ദൈവം ഒരു രാജാവായി ഭൂമിയെ ഭരിക്കുമ്പോൾ ഭൂമി ദൈവരാജ്യം ആകും. ഇപ്പോൾ ഭൂമി ഭരിക്കുന്നത് സാത്താൻ ആകുന്നു. സാത്താനെ രാജസ്ഥാനത്ത് നിന്ന് നീക്കി ദൈവം ഭൂമിയെ ഭരിക്കണം.


ജീവിതം ദുരിതപൂർണമായിരുന്നതുകൊണ്ടാണ് ദൈവമല്ല ഭൂമിയെ ഇപ്പോൾ ഭരിക്കുന്നത് എന്ന അനുമാനത്തിൽ അവർ എത്തിച്ചേർന്നത്. ദൈവത്തിന്റെ എതിരാളിയായി ദൈവത്തോട് മറുതലിക്കുന്ന സാത്താൻ ആണ് ഭൂമിയെ ഇപ്പോൾ ഭരിക്കുന്നത് എന്ന് അവർ അനുമാനിച്ചു. ഭൂമിയുടെ കാര്യങ്ങൾ നോക്കാനും മറ്റും ദൈവം ചുമതല ഏൽപ്പിച്ചിരുന്ന ഒരു മാലാഖ ദൈവത്തോട് മറുതലിച്ചാണ് സാത്താനായി പരിണമിച്ചത്എന്ന് അവര്‍ വിശ്വസിച്ചു. പഴയനിയമപുസ്തകങ്ങളിൽ ഈ ആശയം വ്യക്തമായി കാണുന്നില്ല. അവയെല്ലാം രചിക്കപ്പെട്ടതിനു ശേഷം ഉണ്ടായ അപ്പൊക്രിഫ പുസ്തകങ്ങളിൽ ഇക്കാര്യം കാണാവുന്നതാണ്. യേശുവിന്റെ കാലത്ത് ഈ ധാരണ വളരെ ശക്തമായി ആളുകളുടെ മനസ്സുകളിൽ ഉണ്ടായിരുന്നു.


നല്ലവനും നീതിമാനുമായ ദൈവമാണ് ഭൂമിയെ ഭരിക്കുന്നത് എങ്കിൽ നമ്മുടെ ജീവിതം ഇത്രയും ദുരിതപൂർണ്ണമാവുകയില്ല. ദൈവത്തിന്റെ എതിരാളിയായ സാത്താൻ തന്നെയാണ് ഇപ്പോൾ ഇവിടെ ഭരിക്കുന്നത്-- ഇക്കാര്യത്തിൽ അവർക്ക് ഒരു സംശയവും ഇല്ലായിരുന്നു.


എന്താണ് ഈ പ്രശ്നത്തിനുള്ള പരിഹാരം? ദൈവം നിയമിച്ച ഒരാൾ ദൈവത്തോട് എതിർക്കുകയും നിരുത്തരവാദപരമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരിഹാരം ഇതേയുള്ളൂ. ദൈവം തന്നെ അയാളെ ആ സ്ഥാനത്ത് നിന്നു മാറ്റണം. പകരം ദൈവത്തെ അനുസരിക്കുന്ന മറ്റൊരാളെ ആ സ്ഥാനത്ത് ആക്കണം.


അങ്ങനെ സാത്താന് പകരമായി ഭൂമിയെ ഭരിക്കുവാൻ ദൈവം ഒരാളെ നിയമിക്കും എന്ന് അവർ ഉറച്ച് വിശ്വസിച്ചു. അക്കാലത്ത് തലയിൽ എണ്ണ ഒഴിച്ച് അഭിഷേകം ചെയ്താണ് രാജാക്കന്മാരെയും മറ്റും നിയമിച്ചിരുന്നത്. അഭിഷിക്തൻ അഥവാ നിയമിക്കപ്പെടുന്ന ആൾ എന്നാണ് ജനം പുതിയ രാജാവിനെ വിളിച്ചത്. എബ്രായ ഭാഷയിൽ മ്ശിഹാ, ഗ്രീക്ക് ഭാഷയിൽ ക്രിസ്തോസ്. ദൈവത്തിന്റെ പ്രതിനിധിയായ രാജാവ് എന്ന അർത്ഥത്തിൽ ദൈവപുത്രൻ എന്ന വാക്കും ഉപയോഗിച്ചിരുന്നു.


യഹോശുവ എന്ന വാക്കിന് യഹോവ രക്ഷകൻ എന്നാണ് അർത്ഥം. അത് ചുരുങ്ങി യോശുവ എന്നും യേശു എന്നും ആയി. ഹോശന്ന എന്ന വാക്കിന് യേശു എന്ന വാക്കുമായി ബന്ധമുണ്ട്. യഹോ ശ ന = യഹോവേ രക്ഷിക്കേണമേ

ഈ വാക്ക് ഹോശാന എന്നും ഓശാന എന്നും ചുരുങ്ങി. ദൈവമേ സാത്താന്റെ ഭരണത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ച് അങ്ങയുടെ ഭരണത്തിൽ ആക്കണമേ എന്ന ഹൃദയം നുറുങ്ങിയ വിലാപത്തിന്റെ ചുരുക്കരൂപമാണ് ഹോശന്ന. യേശു യെരുശലേമിലേക്ക് കഴുതപ്പുറത്തു പോയപ്പോൾ ജനം ഹോശന്ന വിളിച്ചു. യേശു ദൈവരാജ്യം സ്ഥാപിക്കുന്ന രാജാവാണെന്ന് അവർ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ മനസ്സിൽ വച്ചുകൊണ്ട് യഹോവേ രക്ഷിക്കണേ എന്ന് അവർ നിലവിളിക്കുകയാണ്.


ദൈവത്തെ എതിർക്കുകയും ദൈവത്തോട് മറുതലിക്കുകയും ചെയ്യുന്ന സാത്താനാണ് ഇപ്പോൾ ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലോകത്തിൽ ഇത്രയും തിന്മയുള്ളത്. നമ്മുടെ ജീവിതം ഇത്രയും ദുരിതപൂർണ്ണമായിരിക്കുന്നത്. സാത്താനെ ദൈവം ഭരണത്തിൽ നിന്ന് നീക്കുകയും ദൈവേഷ്ടം ചെയ്യുന്ന ഒരു പുതിയ രാജാവിനെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്യും എന്ന് ജനം പ്രതീക്ഷിച്ചു. പുതിയ രാജാവിനെ അവർ മശിഹാ എന്ന് വിളിച്ചു. പുതുതായി ഉണ്ടാകാൻ പോകുന്ന രാജ്യത്തെ അവർ ദൈവരാജ്യം എന്നും വിളിച്ചു.


ലോകത്തെയാകെ ഇപ്പോൾ ഭരിക്കുന്ന സാത്താൻ ഒരിക്കൽ ദൈവത്തിന്റെ മാലാഖയായിരുന്ന പോലെ സാത്താന്റെ സ്ഥാനത്ത് പുതുതായി നിയമിക്കപ്പെടുന്ന രാജാവും സ്വർഗ്ഗത്തിൽ നന്നായിരിക്കും. മശിഹാ എങ്ങനെ ഭൂമിയിലെത്തി ഭരണമേൽക്കും എന്നതിനെക്കുറിച്ച് രണ്ട് വ്യത്യസ്ത ചിന്തകൾ നിലവിലിരുന്നു.

1. മശിഹാ മാലാഖമാരുടെ അകമ്പടിയോടെ സ്വർഗത്തിൽ നിന്ന് ആകാശമേഘങ്ങളിൽ പറന്നു ഭൂമിയിൽ ഇറങ്ങും.

2. മിശിഹാ ഒരു മനുഷ്യസ്ത്രീയിലൂടെ ഒരു മനുഷ്യക്കുഞ്ഞായി ഭൂമിയിൽ ജനിക്കും. പ്രായപൂർത്തിയാകുമ്പോൾ ലോകരാജാവായി അഭിഷേകം ചെയ്യപ്പെടും.


മിശിഹാ ഒരു മനുഷ്യക്കുഞ്ഞായി ഭൂമിയിൽ പിറക്കും എന്ന വിശ്വാസം വളരെ ശക്തമായിരുന്നു. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, സമാധാന പ്രഭു എന്നൊക്കെ വിളിക്കപ്പെടും" ന്ന് യെശയ്യാ പറഞ്ഞിരിക്കുന്നത് ആ വിശ്വാസത്തിന് ബലം നൽകി.


ദിവസേന ഭൂമിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരായിരിക്കും മശിഹ എന്നറിയാനുള്ള ആകാംക്ഷ ജനങ്ങൾക്കുണ്ടായി. മാത്രവുമല്ല ഒരാൾ നേതൃസ്ഥാനത്തേക്ക് വരുമ്പോൾ അയാൾ മശിഹാ ആയിരിക്കുമോ എന്ന സംശയവും ജനത്തിനുണ്ടായി. യേശുവിന് മുമ്പ് ജീവിച്ചിരുന്ന പല ആളുകളെക്കുറിച്ചും ജനം അപ്രകാരം സംശയിച്ചു. യോഹന്നാൻ സ്നാപകനോടും താങ്കൾ മശിഹായാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.


യേശുവിന്റെ വ്യക്തിമഹാത്മ്യവും യേശു ചെയ്ത അതിശയപ്രവർത്തികളും കണ്ടിട്ട് യേശു തന്നെയാണ് അവർ കാത്തിരുന്ന മശിഹാ എന്ന് ധാരാളം പേർ വിശ്വസിച്ചു.


ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നായിരുന്നല്ലോ യോഹന്നാൻ സ്നാപകൻ ജനത്തോട് പറഞ്ഞത്. യോഹന്നാൻ സ്നാപകനെ ജനം ഒരു പ്രവാചകനായി കണ്ടു. അതുകൊണ്ട് അദ്ദേഹം പറഞ്ഞത് സത്യമായി സംഭവിക്കും എന്ന് ജനം വിശ്വസിച്ചു. താമസിയാതെ സാത്താൻ ഭരണത്തിൽ നിന്ന് മാറുകയും ദൈവം അയക്കുന്ന മിശിഹാ ലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്യും എന്ന് ജനം വിശ്വസിച്ചു.


ആഹ്ലാദവും ആകുലതയും നല്‍കുന്ന വാര്‍ത്ത

ഈ വാർത്ത കേട്ട ജനത്തിന് സന്തോഷത്തോടൊപ്പം വല്ലാത്ത ആകുലതയും ഉണ്ടായി. സാത്താന്റെ സ്ഥാനത്ത് ദൈവം ലോകം ഭരിക്കാൻ പോകുന്നു എന്നുള്ളത് സന്തോഷം നൽകുന്ന വാർത്ത തന്നെ. എന്നാൽ ജനത്തിന് വല്ലാത്ത ആകുലത ഉണ്ടാക്കിയ ഒരു കാര്യം അതോടൊപ്പം ഉണ്ടായിരുന്നു.


ലോകരാജാവായി ചുമതലയേറ്റ് കഴിഞ്ഞാൽ ആദ്യം മശിഹാ ചെയ്യാൻ പോകുന്നത് ഒരു വലിയ ന്യായവിധിയാണ്. എല്ലാവരെയും തന്റെ ഇടതും വലതുമായി തിരിക്കും. സാത്താനെയും, സൈന്യത്തെയും, സാത്താനെ അനുകൂലിക്കുന്ന മനുഷ്യരെയും ഇടതുവശത്താക്കും. അവരെയെല്ലാം കെടാത്ത തീയിലേക്ക് എറിഞ്ഞ് ചുട്ടുകളയും.

അവശേഷിക്കുന്ന നല്ല മനുഷ്യരോടൊപ്പം മിശിഹാ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കും.

മശിഹാ വന്ന് ആളുകളെ ഇടത്തേക്കും വലത്തേക്കും തിരിക്കുമ്പോൾ ഞാൻ എവിടെയായിരിക്കും? ചോദ്യം ആളുകൾ സ്വയം ചോദിച്ചു. ഇതാണ് ആളുകൾക്ക് വല്ലാത്ത ആകുലത ഉണ്ടാക്കിയത്.


അറിവുണ്ട് എന്ന് അവർക്ക് തോന്നുന്ന എല്ലാവരോടും അവർ ഈ ചോദ്യം ചോദിച്ചു. "ദൈവരാജ്യത്തിൽ കടക്കുവാൻ ഞാനെന്തു ചെയ്യണം" ഇതാണ് ആ ചോദ്യം. യേശുവിനോട് പലരും ഈ ചോദ്യം ചോദിച്ചതായി നാം സുവിശേഷങ്ങളിൽ വായിക്കുന്നു.


പരീശന്മാരോട് ആളുകൾ ഈ ചോദ്യം ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഏതാണ്ട് ഇങ്ങനെയായിരുന്നു എന്ന് സങ്കൽപ്പിക്കാം.

1. അബ്രഹാം ദൈവത്തിന് പ്രിയപ്പെട്ടവൻ ആയിരുന്നു. നാം അബ്രഹാമിന്റെ മക്കളാണ്. അതുകൊണ്ട് നാം സ്വർഗ്ഗരാജ്യം അവകാശമാക്കും. അതായത് തീർച്ചയായും വലതുഭാഗത്ത് തന്നെയായിരിക്കും.

2. ശബത്ത് പ്രമാണിക്കുക എന്ന അതിപ്രധാനമായ കല്പന ദൈവം മോശ മുഖാന്തരം തന്നിരിക്കുന്നു. ശബത്ത് വേണ്ടവണ്ണം പ്രമാണിക്കുന്ന എല്ലാവരും തീർച്ചയായും വലതുവശത്ത് ഉണ്ടാകും. ശബത്ത് പ്രമാണിക്കാത്തവര്‍ അബ്രഹാമിന്റെ മക്കളാണെങ്കിലും ഇടത് വശത്തായിപ്പോകും.


ആരാണ് മിശിഹായുടെ വലതുഭാഗത്ത് ഉണ്ടാവുക എന്ന ചോദ്യം ആളുകൾ യോഹന്നാൻ സ്നാപകനോടും ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. അബ്രഹാമിന്റെ മക്കൾ എന്ന അവകാശവാദത്തിന് യാതൊരു വിലയുമില്ല. ശബത്ത് എന്ന് അനുഷ്ഠാനത്തിനും വലിയ വിലയൊന്നുമില്ല. സഹജീവികൾക്ക് നന്മ ചെയ്യുക. രണ്ടു ഉടുപ്പുള്ളവൻ ഇല്ലാത്തവന് കൊടുക്കുക. നന്മ ചെയ്യുന്നവരാണ് മശിഹായുടെ വലതുവശത്ത് ഉണ്ടാവുക.


മതാനുഷ്ഠാനങ്ങല്ല, സഹജീവികളോട് കാരുണ്യപൂർവ്വമുള്ള പെരുമാറ്റമാണ് വേണ്ടത് എന്നായിരുന്നു യോഹന്നാൻ സ്നാപകന്റെ നിലപാട്. ഇത്രയും ധൈര്യപൂർവ്വമായ ഒരു നിലപാടെടുക്കുന്ന മറ്റ് നേതാക്കൾ അന്ന് ഉണ്ടായിരുന്നില്ല. യേശുവിന് ഇത് വളരെ സ്വീകാര്യമായി തോന്നി. സ്നാപകനോട് യേശുവിന് വളരെ ആദരവുണ്ടായിരുന്നു.


യോഹന്നാൻ അക്കാലത്ത് നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നു. യേശു അറിയപ്പെടാൻ തുടങ്ങുന്നതേയുള്ളൂ. എങ്കിലും യേശുവിന്റെ വ്യക്തിമഹാത്മ്യത്തെക്കുറിച്ചും അറിവിനെക്കുറിച്ചും ഒക്കെ യോഹന്നാൻ കേട്ടു. ഒരിക്കൽ യോഹന്നാൻ തന്റെ ശിഷ്യരെ യേശുവിന്റെ അടുക്കൽ പറഞ്ഞയച്ചു, യേശു തന്നെയാണോ മശിഹാ എന്ന് ചോദിച്ചറിയുവാൻ.


അവർ പോയി കഴിഞ്ഞപ്പോൾ യോഹന്നാനെക്കുറിച്ച് വളരെ പുകഴ്ത്തി യേശു തന്റെ ശിഷ്യരോട് സംസാരിച്ചു. താൻ അദ്ദേഹത്തെ വളരെ ആദരിക്കുന്നുണ്ടെന്നും എത്രയും മഹാനായ ഒരു മനുഷ്യനാണ് യോഹന്നാൻ എന്നും യേശു പറഞ്ഞു. സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഉണ്ടായിട്ടില്ല എന്നുപോലും യേശു പറഞ്ഞു.


ഇതെല്ലാം പറഞ്ഞിട്ട് ഒടുവിൽ യേശു ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: യോഹന്നാൻ വളരെ മഹാനായ ഒരാളാണെങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ യോഹന്നാനെക്കാൾ വലിയവനാകുന്നു. എന്തായിരുന്നു യേശു അതുകൊണ്ട് അർത്ഥമാക്കിയത്?


യോഹന്നാന്റെതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ദൈവരാജ്യത്തെ കുറിച്ച് യേശുവിന് ഉണ്ടായിരുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ആ വ്യത്യാസം എന്തായിരുന്നുവെന്ന് അക്കാലത്ത് അധികം പേരും മനസ്സിലാക്കിയില്ല. സുവിശേഷം രചിച്ചവർ പോലും അത് വേണ്ടവണ്ണം മനസ്സിലാക്കിയില്ല എന്നുവേണം അനുമാനിക്കുവാൻ. അതുകൊണ്ടാണ് യോഹന്നാൻ പ്രസംഗിച്ച അതേ സുവിശേഷം തന്നെയാണ് യേശുവും പ്രഘോഷിച്ചത് എന്ന് അവർ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനുശേഷം കഴിഞ്ഞ 2000 വർഷങ്ങളായി ആരെങ്കിലും ആ വ്യത്യാസം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു? ആ വ്യത്യാസം മനസ്സിലാക്കുവാനാണ് നാം ഇവിടെ ശ്രമിക്കുന്നത്.


യേശുവിന്റെ ചിന്ത എന്തായിരുന്നു? യോഹന്നാൻ സ്നാപകനിൽ നിന്ന് എപ്രകാരം യേശുവിന്റെ ചിന്ത വ്യത്യസ്തമായിരുന്നു? ഇത് മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അധികം ആളുകൾ അതിന് ശ്രമിച്ചില്ല എന്നുവേണം കരുതാൻ. വളരെ ചുരുക്കം ചില ആളുകൾ മനസ്സിലാക്കിക്കാണും. എന്നാൽ അവരുടെ രചനകളൊന്നും നമുക്ക് ലഭിച്ചിട്ടില്ല.


യേശു അവർ കാത്തിരുന്ന മിശിഹായാണോ അല്ലയോ എന്ന ചോദ്യത്തിൽ ആയിരുന്നു മിക്കവർക്കും താല്പര്യം. ആണെന്ന് ചിലർ വിശ്വസിച്ചു അല്ലെന്ന് മറ്റുചിലരും.

താങ്കൾ മശിഹായാണോ എന്ന് പലരും നേരിട്ട് യേശുവിനോട് ചോദിക്കുന്നുണ്ട്. യേശു സ്വയം രാജാവ് എന്ന് അവകാശപ്പെടുകയും റോമാസാമ്രാജ്യത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്ന രാജദ്രോഹക്കുറ്റം ചുമത്തിയാണ് യേശുവിനെ കുരിശിലേറ്റിയത്.


യേശുവിന്റെ കാലശേഷവും യേശു എന്ത് പഠിപ്പിച്ചു എന്ന ചോദ്യം ആരും ചോദിച്ചില്ല. പകരം യേശു മശിഹായാണോ അല്ലയോ എന്നായിരുന്നു ആളുകൾക്ക് അറിയേണ്ടിയിരുന്നത്. ആ ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ ആ സമുദായം രണ്ടായി പിളർന്നു. യേശു മശിഹ അഥവാ ക്രിസ്തു ആണ് എന്ന് വിശ്വസിച്ചവർ പിൽക്കാലത്ത് ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടു. യേശുവിനെക്കുറിച്ച് അങ്ങനെ വിശ്വസിക്കാത്തവർ യഹൂദരായി തുടർന്നു.


യേശുവിന്റെചിന്ത സ്നാപകയോഹന്നാന്റെതില്‍ നിന്ന് എപ്രകാരം വ്യത്യസ്തമായിരുന്നു എന്ന ചോദ്യത്തിലേയ്ക്ക് നമുക്ക് മടങ്ങി വരാം.

ദൈവം സ്വർഗ്ഗത്തിന്റെ രാജാവാണെങ്കിലും ഭൂമിയുടെ രാജാവല്ല എന്ന് അക്കാലത്ത് ആളുകൾ വിശ്വസിച്ചു. ഭൂമിയെ ഭരിക്കുന്നത് സാത്താൻ ആകുന്നു എന്ന് അവർ വിശ്വസിച്ചു. ദൈവം ഭരിക്കുന്നതിനാൽ സ്വർഗ്ഗത്തിൽ സ്നേഹവും സന്തോഷവും സമാധാനവും വിളയാടുന്നു. സാത്താൻ ഭരിക്കുന്നതിനാൽ ഭൂമിയിൽ വൈരവും കലഹവും അശാന്തിയും വിളയാടുന്നു.

ഭൂമി ഭരിക്കുവാനായി ദൈവം നിയമിച്ച ഒരു മാലാഖയാണ് ദൈവത്തോട് മറുതലിച്ച് സാത്താനായി പരിണമിച്ചത്. സാത്താനെ ദൈവം ഭരണത്തിൽ നിന്ന് മാറ്റുകയും, പകരം ദൈവത്തെ അനുസരിക്കുന്ന ഒരാളെ ഭൂമിയുടെ രാജാവായി നിയമിക്കുകയും ചെയ്യും എന്ന് അവർ വിശ്വസിച്ചു. അങ്ങനെ ഭൂമിയും ദൈവത്തിന്റെ ഭരണത്തിൽ ആകും.


ഭാവിയിൽ അത് സംഭവിക്കും എങ്കിലും അത് കൃത്യമായി എന്ന് സംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ. സാത്താനെ എത്രയും വേഗം അധികാരത്തിൽ നിന്ന് മാറ്റുകയും ദൈവത്താൽ നിയമിക്കപ്പെടുന്ന പുതിയ രാജാവ് അധികാരം ഏൽക്കുകയും ചെയ്യും എന്ന് പ്രവാചകന്മാർ ജനത്തെ ആശ്വസിപ്പിച്ചു. എത്രയും വേഗം അത് സംഭവിക്കണേ എന്ന് കരളുരുകി ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അവർ ഹോശന്ന (യഹോവേ രക്ഷിക്കണേ) എന്ന് നിലവിളിച്ചു. ജനങ്ങൾക്ക് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു.


ദൈവത്തിന്റെ ഭരണം ഉടൻ സംസ്ഥാപിതമാകും എന്നതായിരുന്നു സ്നാപകയോഹന്നാൻ ജനത്തിന് നൽകിയ നല്ല വാർത്ത. ഭരണം ഏറ്റാൽ ഉടൻതന്നെ ദൈവത്താൽ അയക്കപ്പെടുന്ന രാജാവ് ഒരു ന്യായവിധി നടത്തും. എല്ലാവരെയും തന്റെ ഇടവും വലവും ആയി തിരിക്കും. ഇടത്തുള്ളവരെ തീയിൽ എറിഞ്ഞ് ചുട്ടുകളയും. വലത്തുള്ളവരുമായി തന്റെ രാജ്യം സ്ഥാപിക്കും. ഇത് കേട്ട കേൾവിക്കാരുടെ മനസ്സിൽ വന്ന ചോദ്യം ഇതാണ് : അന്ത്യ ന്യായവിധിയിൽ മിശിഹായുടെ വലതുഭാഗത്ത് തന്നെ വരും എന്ന് എങ്ങനെ ഉറപ്പാക്കാം?

വലതുവശത്ത് കാണപ്പെടും എന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി പരീശന്മാര്‍ നിര്‍ദ്ദേശിച്ചത് ശബത്തും മറ്റ് മതാനുഷ്ടാനങ്ങളും കര്‍ശനമായി പാലിക്കുക എന്നതാണ്. യോഹന്നാൻ മറ്റൊരു മാർഗ്ഗം നിർദ്ദേശിച്ചു. തിന്മയുടെ ജീവിതപാത ഉപേക്ഷിച്ച് നന്മയുടെ ജീവിതപാത സ്വീകരിക്കുക. അതിന്റെ പ്രതീകമായി ജോർദാൻ നദിയിൽ ഇറങ്ങി സ്നാനപ്പെടുക. ധാരാളം ആളുകൾ യോഹന്നാൻ പറഞ്ഞത് കേട്ട് വിശ്വസിച്ചു. അദ്ദേഹത്തിന്റെ അടുക്കൽ സ്നാനപ്പെടുവാൻ എത്തി.


യോഹന്നാന്റെ അടുക്കൽ സ്നാനപ്പെടുവാൻ വന്നവരുടെ കൂട്ടത്തിൽ യേശുവും ഉണ്ടായിരുന്നു. യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ യേശുവിന് സ്വീകാര്യമായിരുന്നു എന്നുവേണം അതിൽ നിന്ന് മനസ്സിലാക്കുവാൻ. നന്മയുടെ പാതയിലേക്ക് തിരിയും എന്നതിന്റെ പ്രതീകമായി സ്നാനമേറ്റ സമയത്ത് യേശുവിന് ഒരു ദൈവദർശനം ഉണ്ടായതായി അനുഭവപ്പെട്ടു. അവിടെനിന്ന് തിരികെ വീട്ടിലേക്ക് പോകാതെ ഒരു നിർജനപ്രദേശത്തേക്കാണ് യേശു പോയത്. 40 നാൾ ഒന്നും കഴിക്കാതെ ഏകാന്തമായി ധ്യാനത്തിൽ ഏർപ്പെട്ടു. സാത്താനുമായുള്ള ഒരു മല്ലയുദ്ധമായി അത് യേശുവിന് അനുഭവപ്പെട്ടു. താൻ ഭൂമിയുടെ രാജാവാണെന്നും തന്നെ ഭൂമിയിലുള്ള എല്ലാവരും ആരാധിക്കണമെന്നും സാത്താൻ അവകാശപ്പെടുന്നതായി യേശു മനസ്സിലാക്കുന്നു. എന്നാൽ യേശു ആ അവകാശവാദം അംഗീകരിക്കുന്നില്ല. ആരാധിക്കപ്പെടേണ്ടത് ദൈവം മാത്രമാകുന്നു. സാത്താനെ ദൈവം നിയമിച്ചിട്ടില്ല. നിർഭാഗ്യവശാൽ ഭൂമിയിലുള്ള ധാരാളം മനുഷ്യർ സാത്താനെ രാജപദവിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

യേശു അറിയിച്ച നല്ല വാര്‍ത്ത 

യേശു ഒരു നല്ല വാർത്തയുമായി ജനമധ്യത്തിലേക്ക് മടങ്ങി വന്നു-- ദൈവം തന്നെയാണ് ലോകത്തിന്റെ യഥാർത്ഥ രാജാവ്. ദൈവം സാത്താനെ രാജാവായി നിയമിച്ചിട്ടില്ല. ദൈവയിഷ്ടം പാലിക്കാതെ സാത്താന്റെ ഇഷ്ടം പാലിക്കുന്ന ആളുകളാണ് സാത്താനെ രാജാവായി അംഗീകരിച്ചിരിക്കുന്നത്.

അതുകൊണ്ട് ദൈവം സാത്താനെ നീക്കുവാൻ വേണ്ടി നാം കാത്തിരിക്കേണ്ട ആവശ്യമില്ല. സാത്താനെ സ്വീകരിച്ചത് നാമാണ്. നാം തന്നെയാണ് സാത്താനെ ഉപേക്ഷിക്കേണ്ടത്. സാത്താനെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി വരുമ്പോൾ നാം ദൈവരാജ്യത്തിൽ ആകും.


ഭാവിയിൽ എന്നോ വരാൻ പോകുന്ന ദൈവരാജ്യത്തിനുവേണ്ടി നിസ്സഹായരായി ആശയറ്റവരായി കാത്തിരുന്ന ജനത്തിന് യേശു വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകി. നാം ദൈവരാജ്യത്തിൽ കടക്കുമോ ഇല്ലയോ എന്നത് ദൈവമല്ല നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സാത്താന്റെ ഭരണത്തെ ഉപേക്ഷിക്കുക, ദൈവഭരണത്തെ സ്വീകരിക്കുക. അത്രയേ വേണ്ടൂ.


യോഹന്നാൻ സ്നാപകൻ വരെയുള്ള ആളുകൾ പറഞ്ഞത് ഇങ്ങനെയാണ് :

ഭാവിയിൽ എന്നോ ദൈവത്തിന്റെ ഭരണം ഭൂമിയിൽ വരും. അത് എന്നു വേണമെന്നു തീരുമാനിക്കുന്നത് ദൈവമാണ്. അതിൽ നാം ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. അങ്ങനെയാകുമ്പോൾ നമുക്ക് വല്ലാത്ത അനിശ്ചിതത്വവും വ്യാകുലതയും ഭയവും ഉണ്ട്.


യേശു പറഞ്ഞത് ഇങ്ങനെയാണ്: ലോകത്തെ എന്നാളും ഭരിക്കുന്നത് ദൈവം തന്നെ.

ദൈവത്തിന്റെ പ്രതിനിധിയായി ലോകത്തെ വാഴുവാനുള്ള ചുമതല ദൈവം നൽകിയത് മനുഷ്യനാണ്. മനുഷ്യൻ ആ ആധികാരം സാത്താന്റെ മുമ്പിൽ അടിയറ വച്ചു. സാത്താനെ രാജസ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് ദൈവമല്ല മനുഷ്യൻ തന്നെയാണ്.


ഈ ലോകം നരകസമാനമായി ഇരിക്കുന്നത് മനുഷ്യന്റെ നിരുത്തരവാദപരമായ പ്രവർത്തനം കൊണ്ടാണ്. ഇതിനെ സ്വർഗ്ഗമാക്കി മാറ്റുവാൻ നമുക്ക് സാധിക്കും.. സാത്താന് നാം നൽകിയിരിക്കുന്ന അധികാരം തിരിച്ചെടുക്കുക. ദൈവത്തിന്റെ അധികാരത്തിന് കീഴടങ്ങുക.


യേശു പറഞ്ഞതനുസരിച്ച് നാം ഇപ്പോൾ തന്നെ ദൈവത്തിന്റെ ഭരണത്തിലാണ്. ഭാവിയിലെന്നോ വരാൻ പോകുന്ന ദൈവരാജ്യത്തിന് വേണ്ടി നാം കാത്തിരിക്കേണ്ട ആവശ്യമില്ല. ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ എന്ന് നിലവിളിച്ച് കൊണ്ട് ആശയറ്റവരായി ജീവിക്കുകയല്ല വേണ്ടത്. തന്റെ ക്രൂരനായ യജമാനനെ ഉപേക്ഷിച്ചു പിതാവിന്റെ അടുക്കലേക്ക് തിരികെ പോയ മുടിയനായ പുത്രൻ ചെയ്തത് പോലെ സാത്താനെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക് തിരികെ പോകുകയാണ് നാം ചെയ്യേണ്ടത്.


സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു. മത്തായി 11: 11-12


യോഹന്നാൻ സ്നാപകൻ ഇപ്പോഴും ദൈവരാജ്യത്തിന് വെളിയിലാണ് കാരണം ഭാവിയിൽ എന്നോ വരാൻ പോകുന്ന ദൈവരാജ്യത്തിന് വേണ്ടി അദ്ദേഹം കാത്തിരിക്കുന്നു. എന്നാൽ യേശുവിന്റെ വാക്ക് കേട്ട് അനേകം ആളുകൾ ദൈവരാജ്യത്തിന്റെ ഉള്ളിലായിക്കഴിഞ്ഞു. ദൈവരാജ്യത്തിന്റെ ഉള്ളിലായി കഴിഞ്ഞ അവരെല്ലാം ഇപ്പോഴും പുറത്ത് നിൽക്കുന്ന യോഹന്നാൻ സ്നാപകനെക്കാൾ വലിയവരത്രെ.


ഇങ്ങനെ രാജ്യത്തിന്റെ ഉള്ളിൽ പ്രവേശിച്ചവർ എല്ലാം തന്നെ ബലാൽക്കാരമായാണ് അതിന്റെ ഉള്ളിൽ കിടന്നത്. അതായത് ദൈവം അവരെ ഉള്ളിലാക്കിയതല്ല. അവർ തന്നെ മുൻകൈയെടുത്ത് ദൈവരാജ്യത്തിന്റെ ഉള്ളിലേക്ക് കടന്നതാണ്.


സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു (മത്തായി 11: 13). യോഹന്നാൻ വരെ എല്ലാവരും ദൈവരാജ്യം പ്രവചിക്കുകയായിരുന്നു. അതായത് ദൈവരാജ്യം ഭാവിയിൽ വരും എന്ന് പറഞ്ഞു. യേശുവാകട്ടെ ദൈവരാജ്യം പ്രവചിച്ചില്ല. ലോകം ഇപ്പോൾ തന്നെ ദൈവഭരണത്തിലാണ് എങ്കിൽ പ്രവചിക്കേണ്ട കാര്യമില്ലല്ലോ.


ഒരിയ്ക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു. ലൂക്കോസ് 17: 20-21


ദൈവരാജ്യം എപ്പോൾ വരും എന്ന ചോദ്യത്തിന് ഇവിടെ യേശു മറുപടി പറയുന്നു :

ദൈവരാജ്യം ഇപ്പോൾ ഇവിടെ ഉള്ള ഒരു കാര്യമാണ്. അത് ഭാവിയിൽ മാത്രമല്ല. ആ ചോദ്യം തന്നെ അപ്രസക്തമാണ്.


യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാട് പരീശന്മാരുടെതായിരുന്നു എന്ന് വേണം കരുതാൻ. അത് ഇങ്ങനെയായിരുന്നു.


നമ്മുടെ ജീവിതം ദുരിതപൂർണ്ണമാണ്. അതിന്റെ കാരണം സാത്താൻ ലോകത്തെ ഭരിക്കുന്നു എന്നതാണ്. സാത്താനെ നീക്കുവാൻ ദൈവത്തെക്കൊണ്ടേ കഴിയൂ. ദൈവം അയയ്ക്കുന്ന മശിഹാ വന്നു ഭരണം ഏറ്റെടുത്താലും ന്യായവിധിയില്‍ ഇടതുവശത്താകാനും തീപ്പൊയ്കയില്‍ എറിയപ്പെടാനുമുള്ള സാധ്യത വലുതാണ്‌. ദൈവത്തിന്റെ മനസ്സു നമുക്ക് അനുകൂലമായി മാറണം എന്നതാണ് പരിഹാരം. ദൈവത്തിന്റെ മനസ്സ് മാറ്റിയെടുക്കുവാൻ അവർ പല മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചു. യഹോവേ രക്ഷിക്കണേ എന്ന് നിലവിളിക്കുക, മതനിയമങ്ങൾ അനുസരിക്കുക, പൂർവ്വ പിതാക്കന്മാർക്ക് ദൈവം നൽകിയിരുന്നതായി വിശ്വസിക്കപ്പെട്ട വാഗ്ദത്തത്തിന്റെ മറവിൽ അഭയം തേടുവാന്‍ യഹൂദമതത്തില്‍ ചേരുക.


ഇവരുടെതിൽനിന്ന് അടിസ്ഥാനപരമായ വ്യത്യാസമൊന്നും യോഹന്നാൻ സ്നാപകന് ഉണ്ടായിരുന്നില്ല. പരീശന്മാര്‍ നിര്‍ദ്ദേശിച്ച പരിഹാരത്തോട് അദ്ദേഹം യോജിച്ചില്ല. സഹജീവികളോട് മനുഷ്യത്വപൂർണ്ണമായ പെരുമാറ്റം ഉണ്ടാകണം എന്ന് അദ്ദേഹം വ്യത്യസ്തമായി പഠിപ്പിച്ചു.


എന്നാൽ യേശുവിന്റെ കാഴ്ചപ്പാട് അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമായിരുന്നു.

നമ്മുടെ ജീവിതം ദുരിതപൂർണ്ണമാണ്. പക്ഷേ അതിന്റെ കാരണം നമ്മൾ തന്നെയാണ്, അല്ലാതെ സാത്താൻ അല്ല. അതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം വരുത്തേണ്ടത് ദൈവമല്ല, നമ്മൾ തന്നെയാണ്. നാം ദൈവത്തെ വിട്ടകുന്നു എന്നതാണ് പ്രശ്നത്തിന് കാരണം. നാം ദൈവത്തിലേക്ക് മടങ്ങിവരുന്നതാണ് പ്രശ്നപരിഹാരം.


എങ്ങനെയെങ്കിലും ദൈവത്തിന്റെ മനസ്സ് നമുക്ക് അനുകൂലമായി മാറ്റിയെടുക്കുക എന്നതാണ് പരീശൻമാരും യോഹന്നാൻ സ്നാപകനും പഠിപ്പിച്ചത്. എന്നാൽ ദൈവത്തിന്റെ മനസ്സല്ല നമ്മുടെ മനസ്സാണ് മാറ്റേണ്ടത് എന്നാണ് യേശു പഠിപ്പിച്ചത്.

യേശു തന്റെചിന്ത വ്യക്തമാക്കിയത് മുടിയനായ പുത്രന്റെകഥയിലൂടെയാണ്. അതിലെ പിതാവിനെപ്പോലെ വ്യവസ്ഥയില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത് എന്ന് യേശു പഠിപ്പിച്ചു. പിതാവ് മക്കളെയെന്ന പോലെ ദൈവം മനുഷ്യരെ സ്നേഹിക്കുന്നു. ദൈവത്തിന്റെസ്നേഹം തിരിച്ചറിയുന്ന മനുഷ്യര്‍ മുടിയനായ പുത്രനെപ്പോലെ അനുതാപത്തോടെ ദൈവത്തിങ്കലേയ്ക്ക് തിരികെ എത്തുകയും ദൈവത്തോട് നിരപ്പാകുകയും ചെയ്യും. ദൈവസ്നേഹം തിരിച്ചറിയാത്തവര്‍ മൂത്ത പുത്രനെപ്പോലെ സ്വയം ന്യായീകരിച്ചുകൊണ്ട് ദൈവത്തെയും സഹജീവികളെയും വിധിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും.




നല്ല വാര്‍ത്ത

ദുഃഖവാര്‍ത്ത

പരിഹാരം

പരീശന്മാര്‍



ദൈവഭരണം വരാറായി


ന്യായവിസ്താരത്തില്‍ ഇടത് വശത്താകാന്‍ സാധ്യതയുണ്ട്

യഹൂദരാകുക, ശബത്ത് പാലിക്കുക

യോഹന്നാന്‍

സഹജീവികള്‍ക്ക് നന്മ ചെയ്യുക

യേശു

ദൈവമാണ് എന്നാളും നമ്മെ ഭരിക്കുന്നത്


സാത്താന്റെ ഭരണം ഉപേക്ഷിച്ച് ദൈവഭരണത്തിലേയ്ക്ക് മടങ്ങുക


അന്നത്തെ ജീവിതസാഹചര്യത്തോടുള്ള മൂന്നു വിധ സമീപനങ്ങളാണ് നാമിവിടെ കണ്ടത്. ഇനി നമുക്ക് ഇതിനെ ഇന്നത്തെ ജീവിതസാഹചര്യവുമായി താരതമ്യപ്പെടുത്താം.

അന്നെന്ന പോലെ ഇന്നും മനുഷ്യന്റെജീവിതം ദുരിതപൂര്‍ണമാണ്. ഇന്നും മനുഷ്യന്‍ സ്വതന്ത്രനല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ച് തന്നെ വരുന്നു. ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളും കാന്‍സറും മറ്റും മനുഷ്യനെ ഏറെ വിഷമിപ്പിക്കുന്നു. മനോരോഗങ്ങള്‍ എന്നത്തേക്കാളും അധികമായി പെരുകുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു.

ഈ സ്ഥിതി മാറുമെന്നും ഭൂമി ഭാവിയിലെന്നോ സ്വര്‍ഗ്ഗമാകുമെന്നും വിശ്വസിക്കുന്നവരാണ് മിക്കവരും. യഹൂദര്‍ മശിഹായെ കാത്തിരിക്കുന്നു. യേശു മശിഹയായി വീണ്ടും വരുമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശു വീണ്ടും വരുമെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നു. ഭാവിയില്‍ ഒരു ന്യായവിധി ഉണ്ടാകുമെന്നും, അതിന് ശേഷം ഭൂമി സ്വര്‍ഗ്ഗമാകുമെന്നും മൂന്ന് കൂട്ടരും വിശ്വസിക്കുന്നു. ഇവയില്‍ തന്നെ അസംഖ്യം അവാന്തരവിഭാഗങ്ങങ്ങളുണ്ട്. ഓരോ വിഭാഗവും മറ്റുള്ളവരെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്ത് അംഗബലം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. തങ്ങള്‍ക്ക് പ്രത്യേകമായുള്ള വിശ്വാസങ്ങളും ആചാരങ്ങളും ആണ് പ്രശ്നപരിഹാരം എന്ന് വിശ്വസിക്കുന്നു.

ഈ മതങ്ങളുടെ സ്വാധീനത്തില്‍ നിന്നുണ്ടായ കമ്യൂണിസവും ഭാവിയിലെന്നോ ഭൂമി വര്‍ഗ്ഗരഹിത സ്വര്‍ഗ്ഗമാകുമെന്ന് വിശ്വസിക്കുന്നു. അവര്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയശക്തി ഉപയോഗിച്ച് ന്യായവിധി നടത്തി, ദുഷ്ടരെ നിഗ്രഹിച്ചും ശിഷ്ടരെ സംരക്ഷിച്ചും, ഭൂമിയില്‍ സ്വര്‍ഗ്ഗം വരുത്തുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു.


ഇത് അന്നത്തെ പരീശന്മാരുടെ നിലപാടാണ്. അവര്‍ കടലുംകരയുംകടന്നു മറ്റുള്ളവരെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ പാട് പെടുന്നവരായിരുന്നു. യഹൂദര്‍ക്ക് മേധാവിത്വമുള്ള ഒരു സ്വര്‍ഗ്ഗമായിരുന്നു അവരുടെ സ്വപ്നം. ഇന്നത്തെ ക്രിസ്തുമതവും ഇസ്ലാം മതവും കമ്യൂണിസവും അവരവര്‍ക്ക് മേധാവിത്വമുള്ള ഒരു സ്വര്‍ഗ്ഗമാണ് സ്വപ്നം കാണുന്നത്. പാപികളെ കല്ലെറിഞ്ഞ് കൊല്ലണം എന്ന് വിശ്വസിച്ചിരുന്ന തീവ്രവാദികളായ യഹൂദരുടെ സ്ഥാനത്താണ് ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍.


മതാചാരങ്ങളും മതവിശ്വാസങ്ങളുമല്ല, സമസൃഷ്ടങ്ങളോട് മനുഷ്യത്വത്തോടെ പെരുമാറുകയാണ് ആവശ്യം എന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അവിടവിടെ കേള്‍ക്കാറുണ്ട് . അത് യോഹന്നാന്‍ സ്നാപകന്റെ ശബ്ദമാണ്.


എന്നാല്‍ യേശുവിന്റെശബ്ദം എവിടെയും കേള്‍ക്കുന്നില്ല. യേശു ഇക്കാലത്ത് ഇവിടെ ജീവിക്കുമെങ്കില്‍ അവിടുന്ന് ഇങ്ങനെയായിരിക്കും പറയുക: ഭാവിലെന്നോ വരാന്‍ പോകുന്ന സ്വര്‍ഗ്ഗത്തിന്നായി നിസ്സഹായരായി കാത്തിരിക്കേണ്ട ആവശ്യമില്ല. ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന്റെഭരണത്തില്‍ തന്നെയാണ് ലോകം. വ്യവസ്ഥയില്ലാതെ നമ്മെ സ്നേഹിക്കുന്ന പിതാവാണ് ദൈവം എന്ന് തിരിച്ചറിഞ്ഞ് അനുതാപത്തോടെ നമുക്ക് മടങ്ങിവരാം. മറ്റുള്ളവരെ നന്നാക്കുവാനല്ല, സ്വയം നന്നാകുവാനുള്ള ആഗ്രഹമാണ് വേണ്ടത്. സ്വയം ന്യായീകരിച്ച്കൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാതെ ദൈവത്തെയും മറ്റ് മനുഷ്യരെയും കുറ്റപ്പെടുത്തുന്ന രീതി നമുക്ക് അവസാനിപ്പിക്കാം. നമുക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാം.


സമാപനം

യേശുവിന്റെ കാലഘട്ടത്തെ ഒരു സ്കെയിൽ ആയി ഉപയോഗിച്ച് നമ്മുടെ കാലഘട്ടത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്.

 അന്നത്തെ പരീശന്മാരുടെ സ്ഥാനത്താണ് ഇന്നത്തെ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളും കമ്മ്യൂണിസ്റ്റുകാരും. എല്ലാവരും ഭാവിയിൽ വരാൻ പോകുന്ന നല്ല കാലത്തിനു വേണ്ടി കാത്തിരിക്കുന്നു. ചിലർ ഭാവിയിൽ നടക്കാൻ പോകുന്ന ന്യായവിധിയെ പേടിച്ചു കഴിയുന്നു. കൂട്ടത്തിലെ തീവ്രവാദികൾ ഇപ്പോൾ തന്നെ ന്യായവിധി നടത്തുന്നു.

 ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം കൂടാതെ മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷ്യർക്ക് നന്മ ചെയ്യണമെന്നു ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ചുരുക്കം ചില ആളുകളും സംഘടനകളും ഉണ്ട്. അവർ യോഹന്നാൻ സ്നാപകന്റെ സ്ഥാനത്താണ്.

 എന്നാൽ നിർഭാഗ്യവശാൽ യേശുവിന്റെ സ്ഥാനത്ത് ആരെയും നമുക്ക് കാണിക്കുവാൻ ഇല്ല. യേശുവിന്റെ സ്ഥാനം ഏറ്റെടുക്കുവാൻ അസാമാന്യമായ  ധൈര്യം വേണം. കാരണം അങ്ങനെയുള്ളവർ യേശുവിനെ പോലെ തന്നെ ക്രൂശിക്കപ്പെടും.

Comments

Mariamma Philip said…
സാർ നമ്മെ നവീകരിക്കുകയും അതുപോലെതന്നെ മനസ്സിലാക്കിത്തരുകയും ചെയ്യുന്ന മനോഹരമായ ഒരു ലേഖനം. ദൈവം തന്നെയാണ് ലോകത്തിൻ്റെ രാജാവ് .സാത്താനെ സ്വീകരിച്ചത് നാം തന്നെയാണ്. സ്വർഗ്ഗത്തിന്റെ താക്കോൽ നമ്മുടെ കയ്യിലാണ്. ഈ ലോകം സർഗ്ഗവും നരകവും ആക്കാൻ നമ്മൾക്ക് കഴിയും. സ്വയം നന്നാകുക എന്ന സത്യം എത്ര ഭംഗിയായിട്ടാണ് സാർ വിവരിച്ചിരിക്കുന്നത് .അതുപോലെതന്നെ യേശുവിന്റെ കാലത്തെ പശ്ചാത്തലവും ഇന്നത്തെ സാഹചര്യങ്ങളും ബൈബിൾ വചനങ്ങളിലൂടെ കോർത്തിണക്കി ചിന്തിപ്പിക്കുന്ന ,നവീകരിക്കുന്ന ലേഖനം. നന്ദിയും, സന്തോഷവും, അഭിനന്ദനങ്ങളും സാർ.
Sijo George said…
തീർച്ചയായും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കണ്ടെത്തലുകൾ.

You have logically explained it well. It is very menaningfull and spiritual also. I have never heard this kind of great explanation anywhere in my life.

Enlightenment നേടിയ പലരും present moment ഇന്റെ പ്രസക്തിയാണ് എപ്പോഴും പറയുന്നത്. ആ ഒരു അർത്ഥത്തിലും ദൈവരാജ്യം ഈ നിമിഷം നമ്മിൽ തന്നെ ഉണ്ട് എന്നുള്ള യേശുവിന്റെ അഭിപ്രായം അർത്ഥവത്താണ്.

നമുക്ക് ഏവർക്കും കൂടുതൽ ശക്തയോടെ മുന്നേറാം.

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ