നമ്മുടെ ജീവിതത്തിന് ഉറപ്പുള്ള ഒരു അടിസ്ഥാനം സാധ്യമോ?

മനുഷ്യവര്‍ഗമാകെ  ഇന്ന് മരണനിഴലിന്‍ താഴ്വരയിലാണ്. മരണം എന്ന ഭീകരഭൂതം നമ്മുടെ അടുക്കലുണ്ട് . അതിന്റെ നിഴല്‍ നമുക്ക് കാണാം. ഏതു നിമിഷവും മരണം പിടികൂടാമെന്ന ഭയത്തിലാണ് മനുഷ്യവര്‍ഗ്ഗമാകെ. ആരെയെല്ലാം മരണം പിടികൂടും? ആരെയെല്ലാം വെറുതെ വിടും? ആര്‍ക്കും അറിഞ്ഞുകൂടാ. ഈ അനിശ്ചിതത്വം വല്ലാത്ത പരിഭ്രാന്തിയും ആകുലതയും മനുഷ്യമനസില്‍ സൃഷ്ടിക്കുന്നുണ്ട്.

ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ കാണുമ്പോഴാണല്ലോ നാം ജീവന്റെ വില അറിയുന്നത്. ജീവനെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അധികമൊന്നും ചിന്തിക്കാതെയാണ് നാം ജീവിച്ചു പോരുന്നത്. കൊവിട് ബാധ ലോകമെങ്ങും ചുറ്റിയടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ ഒന്ന് മാറി നിന്ന് നോക്കികാണുവാന്‍ നാം നിര്‍ബ്ബന്ധിതരാകുന്നു.

മണലിന്മേല്‍ വീട് പണിത ബുദ്ധിശൂന്യരായ മനുഷ്യരാണോ നാം എന്ന് സ്വയം ചോദിക്കാനുള്ള ഒരവസരമാണിത്. നമ്മുടെ ജീവിതം എന്ത് അടിസ്ഥാനത്തിന്റെ മേലാണ് നാം കെട്ടിപ്പടുത്തിരിക്കുന്നത്? ഈ മഹാമാരി ചുറ്റിയടിക്കുമ്പോള്‍ നാം ഭയപ്പെടുന്നെങ്കില്‍, അത് നമ്മെ ആശങ്കാകുലരാക്കുന്നെങ്കില്‍ നാം സ്വയം ചോദിക്കണം എവിടെയാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ന്. ആഴെക്കുഴിച്ച് പാറമേല്‍ അടിസ്ഥാനമിടുന്ന ബുദ്ധിയുള്ള മനുഷ്യരായി നമുക്ക് മാറാനാവുമോ എന്ന് നമ്മോട് തന്നെ നമുക്ക് ചോദിക്കേണ്ടിയിരിക്കുന്നു .

പാറ കണ്ടെത്തുന്നതുവരെ നിലം കുഴിക്കുക, എന്നിട്ട് അതിന്മേല്‍ അടിസ്ഥാനമിടുക. അത്ര എളുപ്പമല്ലിത് . അധികമാരും ആ വഴി തിരഞ്ഞെടുക്കാറില്ല . മിക്കവരും തെരഞ്ഞെടുക്കുന്നത് എളുപ്പമുള്ള മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ അങ്ങനെ എളുപ്പമാര്‍ഗ്ഗങ്ങള്‍ തേടുന്നവരെ ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വെറുതെ വിടുകയില്ല.

നാം കണ്ടെത്തേണ്ട ഒരു പാറയുണ്ട് ജീവിതത്തില്‍. ആര്‍ക്കും കണ്ടെത്താവുന്ന തരത്തില്‍ ആ പാറ അവിടെ ഉണ്ടെങ്കിലും അത് അന്വേഷിച്ച് കണ്ടെത്തുന്നവര്‍ വിരളമാണ് . അന്വേഷിക്കുവാന്‍ സന്മനസ്സും ക്ഷമയും ഉള്ളവര്‍ മാത്രമേ പാറ കണ്ടെത്തുകയുള്ളൂ. ഒരിക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന്മേല്‍ ഉറപ്പുള്ള ഒരു ജീവിതം പടുത്തുയര്‍ത്താം. കൊടുങ്കാറ്റുകളെ ഭയക്കാതെ ധൈര്യമായി ജീവിക്കുവാന്‍ നാം പ്രാപ്തരാകും.

എന്താണ് ആ പാറ? അത് എനിക്കറിയാവുന്ന വിധത്തില്‍ വിശദമാക്കാന്‍ ഒരു ശ്രമം നടത്താം. നാമെല്ലാം ഏതാണ്ട് ഒരേതരത്തില്‍ ഇവിടെ ജീവിക്കുന്നെങ്കിലും നാമെല്ലാം ജീവിതത്തെ മനസിലാക്കുന്നത് ഒരു പോലെയല്ല. എന്താണ് ജീവിതം? എന്തിനാണ് നാം ജീവിക്കുന്നത്? എവിടെയാണ് നാം ജീവിക്കുന്നത് ? തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ നമ്മുടെ പക്കലില്ല. അതുകൊണ്ട് നമുക്ക് തൃപ്തികരമെന്ന് തോന്നുന്ന വിവിധ ഉത്തരങ്ങള്‍ നാം സങ്കല്‍പ്പിക്കുന്നു. തെളിയിക്കാനാവാത്തതുകൊണ്ട് അവയെല്ലാം വിശ്വാസങ്ങളാണ്. ജീവിതത്തെപ്പറ്റിയുള്ള ഇത്തരം ധാരണകളെ അടിസ്ഥാനമാക്കിയാണ് നാം ജീവിക്കുന്നത്. അവ വെറും മണ്ണ് പോലെ ഉറപ്പില്ലാത്തതാകാം, പാറ പോലെ ഉറപ്പുള്ളതാകാം . നമ്മുടെ ജീവിതത്തില്‍ പരീക്ഷിച്ചു നോക്കി മാത്രമേ ഈ ധാരണകളുടെ ഉറപ്പ് നമുക്കറിയാന്‍ കഴിയൂ.

ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമില്ലാത്തതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. എന്തിന് ജീവിക്കുന്നു എന്നറിയാതെ നാം എങ്ങനെ ജീവിക്കും? മാത്രവുമല്ല, എത്ര നന്നായി   ജീവിച്ചാലും ഏതു നിമിഷവും മരണം സംഭവിക്കാം. മരണത്തോടെ അവസാനിക്കാനാണെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് നാം ജീവിക്കുന്നതെന്തിന്? സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഈ ചോദ്യങ്ങള്‍ വല്ലാത്ത ഭയവും ചിന്താക്കുഴപ്പവും ഉണ്ടാക്കും.

നമുക്ക് മുമ്പ് ജീവിതയാത്ര  ചെയ്ത  നമ്മുടെ പൂര്‍വികര്‍ എങ്ങനെ ഈ ചോദ്യങ്ങളെ നേരിട്ടു എന്ന് കണ്ടെത്തിയാല്‍ നമുക്ക് അത് വളരെ സഹായകമാകും. അവരുടെ അന്വേഷണവും അവര്‍ കണ്ടെത്തിയ ഉത്തരങ്ങളും നമുക്ക് പൈതൃകമായി ലഭിച്ചിരിക്കുന്ന പൌരാണിക വിശിഷ്ട സാഹിത്യകൃതികളിലും മതപാരമ്പര്യങ്ങളിലും കണ്ടെത്താവുന്നതാണ്. നമുക്ക് ഏറ്റവും പരിചിതമായ പുരാണങ്ങളിലും മതപാരമ്പര്യങ്ങളിലും അന്വേഷണം നടത്താവുന്നതാണ്. എനിക്ക് ഏറ്റവും പരിചിതമായ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളിലും പുരാണങ്ങളിലും നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഞാന്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇവിടെ തുടര്‍ന്ന് പറയുന്നത്. ഏത് പാരമ്പര്യങ്ങളില്‍ അന്വേഷിച്ചാലും ഉത്തരങ്ങള്‍ സമാനമായിരിക്കും എന്നാണ് എന്റെ ബോധ്യംഈ കണ്ടെത്തലുകള്‍ എന്റെ മതപാരമ്പര്യത്തില്‍ പെട്ടവര്‍ക്ക് മാത്രമല്ല മനുഷ്യരായ എല്ലാവര്‍ക്കും ബാധകമാണ്. മനുഷ്യരെപ്പോലെ ചിന്താശേഷിയുള്ള ജീവികള്‍ പ്രപഞ്ചത്തില്‍ മറ്റ് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ബാധകമാണ് ഈ കാര്യങ്ങള്‍.


കുരുടര്‍ ആനയെ കണ്ട പോലെ നമ്മുടെ ജീവിതത്തെക്കുറിച്ചും നമ്മുടെ ലോകത്തെക്കുറിച്ചും പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. നാം ലോകത്തിനുള്ളില്‍ ലോകത്തിന്റെ ഭാഗമായി ജീവിക്കുന്നതുകൊണ്ട് ലോകത്തെ വസ്തുനിഷ്ടമായി നോക്കിക്കാണാനാവില്ല. ഈ അറിവില്ലായ്മയാണ് നമ്മുടെ അടിസ്ഥാന പ്രശ്നം എന്ന് നാം കണ്ടു. എങ്കിലും ലോകത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് അറിയാനാകും.

ലോകത്തെക്കുറിച്ച് നാം തിരിച്ചറിയുന്ന പരമപ്രധാനമായ വസ്തുത അത് സദാ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. സ്ഥലകാലപരിമിതികള്‍ക്ക് വിധേയമായി ലോകവും ലോകത്തിലുള്ള സകലവും മാറിക്കൊണ്ടിരിക്കുന്നു. തല്‍ഫലമായി മാറാത്തതായി എന്തെങ്കിലും ഉണ്ടോ എന്ന് സ്വാഭാവികമായും നാം അന്വേഷിക്കുന്നു. ഒരു കാറ് ഓടണമെങ്കില്‍ അതിന് ഓടാത്ത ഒരു റോഡ്‌ വേണം. റോഡും ഓടിക്കൊണ്ടിരുന്നാല്‍ കാറിന് ഓടാനാവില്ല , അഥവാ ഓടിയാലും ഓടുന്നു എന്ന് അറിയാനാവില്ല. സദാ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തിന് പിന്നില്‍ മാറ്റമില്ലാത്ത നിയമങ്ങള്‍ ഉണ്ട് എന്ന് നാം തിരിച്ചറിയുന്നു. മാറ്റമില്ലാത്ത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകവും അതിലുള്ള സകലവും പ്രവര്‍ത്തിക്കുന്നത്. കൂടാതെ കാര്‍ ഓടണമെങ്കില്‍ അതിന് നിരന്തരമായ ഒരു ഊര്‍ജധാരയും ആവശ്യമാണ് എന്നതുപോലെ ലോകം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നെങ്കില്‍ അതിനാവശ്യമായ ഊര്‍ജ്ജം നിരന്തരം അതിന് ലഭിക്കുന്നുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ലോകം ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിന് രണ്ട് കാര്യങ്ങള്‍ പിന്നില്‍ മാറാത്തതായി വേണം എന്ന് നാം കണ്ടു: നിയമങ്ങള്‍, നിലയ്ക്കാത്ത ഊര്‍ജ്ജം. ഇവ രണ്ടിനെ സംബന്ധിച്ചുമുള്ള കാര്യമായ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നമ്മുടെ ശാസ്ത്രം. matter, energy എന്നിവ രണ്ടല്ല ഒന്ന് തന്നെയാണ് എന്ന ശാസ്ത്രനിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്ഥലകാല പരിമിതിയ്ക്കുള്ളില്‍ പരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഊര്‍ജമാണ് ലോകം എന്ന അനുമാനത്തില്‍ നാം എത്തുന്നു. ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ വ്യക്തമായ അറിവ് നേടാന്‍ നമ്മുടെ ശാസ്ത്രം വരും കാലങ്ങളില്‍ നമ്മെ സഹായിക്കും എന്ന് പ്രത്യാശിക്കാം.

ഈ നിയമങ്ങള്‍ എവിടെ നിന്ന് വരുന്നു? ഊര്‍ജത്തിന്റെ ഉറവിടം എന്താണ്? നിയമങ്ങളും ഊര്‍ജവും എവിടെ നിന്നോ വരുന്നു എന്ന് സാമാന്യബുദ്ധി കൊണ്ട് നാം അനുമാനിക്കുന്നു. എങ്കിലും ആ ഉറവിടം നമുക്ക് അജ്ഞാതമായിരിക്കുന്നു. ആ ഉറവിടം നമുക്ക് അജ്ഞാതമായിരിക്കുമ്പോള്‍ തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ അതിനെപ്പറ്റി നാം അനുമാനിക്കുന്നു.

ആ അജ്ഞാത ഉറവിടത്തിന് എല്ലാറ്റിനെക്കുറിച്ചും എല്ലാം അറിയാം, എല്ലാം കഴിയും. അറിയാത്തതായി ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട്, അത് യാതൊരു തെറ്റും വരുത്തുന്നില്ല. അത് സ്ഥലകാലപരിമിതികള്‍ക്ക് വിധേയമല്ലാത്തതിനാല്‍ ആരംഭമോ അവസാനമോ ഇല്ല.

അത് ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി നാം ഇങ്ങനെ അനുമാനിക്കുന്നു: സ്ഥലകാല പരിമിതികള്‍ക്ക് വിധേയമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകം യാതൊരു പരിമിതികള്‍ക്കും വിധേയമല്ലാത്ത ആ അജ്ഞാത ഉറവിടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. അത് ലോകത്തിനുള്ളിലല്ല, മറിച്ച് ലോകം അതിന്റെ ഉള്ളിലാണ്‌ .

ലോകത്തിന്റെ ഭാഗമായി അതിനുള്ളില്‍ ജീവിക്കുന്ന നമുക്ക് ലോകത്തിന്റെ അജ്ഞാത ഉറവിടത്തെപ്പറ്റിയുള്ള ഈ അനുമാനങ്ങള്‍ എപ്രകാരം സഹായകരം ആകുന്നു എന്ന് നോക്കാം.
  1. നമ്മുടെ അറിവ് പരിമിതമാണ്; നാം എന്തിന് ജീവിക്കുന്നു എന്നോ ലോകം എന്തിന് നിലനില്‍ക്കുന്നു എന്നോ അറിഞ്ഞുകൂടാ. ഈ അജ്ഞത നമ്മെ വല്ലാതെ വിഷമിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നമുക്ക് ഈ സുപ്രധാന വിവരങ്ങള്‍ അറിഞ്ഞുകൂടെങ്കിലും എല്ലാം അറിയുന്ന ഒന്നിനുള്ളിലാണ് നാം എന്ന അറിവ് നമുക്ക് ആശ്വാസം തരുന്നു.
  2. നാം സ്ഥലകാലപരിമിതികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നതിനാല്‍ നമുക്ക് മരണമുണ്ട്. മരണം നമ്മെ ഭയപ്പെടുത്തുന്നു. ജനിമൃതികള്‍ ഉള്ള നാം ആരംഭമോ അവസാനമോ ഇല്ലാത്ത ഒന്നിന്റെ ഉള്ളിലാണ്‌ ജീവിക്കുന്നത് എന്ന ബോധ്യം ആശ്വാസം നല്‍കുന്നു. അതിന്റെ ഫലമായി നമുക്ക് ജനിമൃതികള്‍ ഉള്ളതായി കാണപ്പെടുന്നെങ്കിലും വാസ്തവത്തില്‍ നാം അമര്‍ത്യരാണ് എന്ന് നാം തിരിച്ചറിയുന്നു.
  3. നമ്മിലും ചുറ്റുപാടുകളിലും കാണുന്ന തിന്മകള്‍ നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നു. നമ്മുടെ അജ്ഞതയാണ് തിന്മകള്‍ക്ക് കാരണമാകുന്നത് എന്നും എല്ലാമറിയുന്ന ഒന്നിന്റെ ഉള്ളിലാണ്‌ നമ്മുടെ ലോകം എന്നും ഉള്ള ബോധ്യം നമുക്ക് ആശ്വാസം തരുന്നു.
ഈ ബോധ്യങ്ങള്‍ നമ്മുടെ സ്വന്തമാകുമ്പോഴാണ് അവ നമ്മുടെ ജീവിതത്തിന് അടിസ്ഥാനമാകുന്നത്. ബോധമനസിലെ ഈ അറിവ് ധ്യാനമനനങ്ങളിലൂടെ ഉപബോധമനസിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഫലമായി ധൈര്യപൂര്‍വ്വം അര്‍ത്ഥവത്തായ ഒരു ജീവിതം ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ കെട്ടിയുയര്‍ത്താന്‍ നമുക്ക് സാധിക്കുന്നു.

നമ്മുടെ മതപാരമ്പര്യങ്ങളും പുരാണങ്ങളും ഈ അജ്ഞാത ഉറവിടത്തെ പല പേരുകളാല്‍ വിളിക്കുന്നു: ദൈവം, ബ്രഹ്മന്‍, ഈശ്വരന്‍, അള്ളാ … മാത്രവുമല്ല അതിനെപ്പറ്റി വ്യത്യസ്തങ്ങളായ ധാരാളം വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്ന അത്തരം വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ ലോകമെങ്ങും പോരടിക്കുന്നു. അനന്തവും അവര്‍ണനീയവുമായ അതിനെപ്പറ്റി നിലവിലുള്ള സങ്കീര്‍ണ്ണമായ മിക്ക വിശ്വാസങ്ങളെയും നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ് ഉത്തമം.

ജോണ്‍ കുന്നത്ത്

Comments

Sijo George said…
നമ്മുടെ ധൈര്യം ചോർന്നു പോകാതെ മരണത്തെ ഭയപ്പെടാതെ ജീവിക്കാനാവശ്യമായ വളരെ നല്ല കാഴ്ചപ്പാടുകൾ ലേഖകൻ ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു. തന്നെയുമല്ല ദൈവത്തെ പറ്റി വളരെ നല്ല ഒരു കാഴ്ചപ്പാടും ഇതിലൂടെ ജനങ്ങളിലെത്തിക്കാൻ ഈ ലേഖനത്തിലൂടെ സാധിച്ചിരിക്കുകയാണ്. ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെട്ടു പോകുന്നതാണെന്നും എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
Anonymous said…
നല്ലൊരു വീക്ഷണാത്മക കാഴ്ച്ചപ്പാട് പ്രശംസനീയം എഴുത്ത് .. അഞ്ജാനമായ അറിവ് മാനരാശിയെ എന്നും പിറകിലോട്ട് സഞ്ചരിപ്പിച്ചിട്ടെ ഉള്ളു ..
ധ്യാനം എന്നത് മഹത്തായ ഒന്നാണ് വിദ്യഭ്യാസ രീതികളിലൂടെ ഇത്തരം മറ്റങ്ങൾ കൊണ്ടുവരാൻ സാധ്യമാവണം


Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും