ബാലി
കഴിഞ്ഞയാഴ്ച ബാലിയിൽ പോകാൻ അവസരം ഉണ്ടായി. ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് എസ് കെ പൊറ്റക്കാടിൽ നിന്നാണ് ബാലിയെക്കുറിച്ച് ആദ്യമായി നാം കേട്ടത്. ഇന്തോനേഷ്യ എന്ന രാജ്യത്തിന്റെ ഭാഗമായ ഒരു ദ്വീപാണ് അത്. ഏതാണ്ട് അരക്കോടി ആളുകൾ അവിടെ താമസിക്കുന്നു. ഇൻഡോനേഷ്യ ഒരു ഇസ്ലാം ഭൂരിപക്ഷ പ്രദേശമാണെങ്കിലും, ബാലിയിൽ ഭൂരിപക്ഷവും പിന്തുടരുന്നത് ഹൈന്ദവ സംസ്കാരമാണ്. ആർക്കും അവിടെ മതതീവ്രത ഉള്ളതായി തോന്നിയില്ല.
ടൂറിസം ആണ് അവരുടെ പ്രധാന വരുമാനമാർഗ്ഗം. ദിവസവും ഏതാണ്ട് 50000ത്തോളം ആളുകൾ അവിടെ വന്നിറങ്ങുന്നു. ടൂറിസവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ധാരാളം പട്ടണവാസികൾ ഏർപ്പെടുന്നു. ഗ്രാമങ്ങളിൽ നന്നായി കൃഷിയുണ്ട്. ഇന്തോനേഷ്യയുടെ മറ്റു പ്രദേശങ്ങളിൽ നിന്ന് തൊഴിൽ തേടി എത്തുന്നവരും അവിടെയുണ്ട്.
ആളുകൾ പൊതുവേ കഠിനാധ്വാനികളാണ്. തൊഴിലില്ലായ്മ ഉള്ളതായി തോന്നിയില്ല. എവിടെയും ഒരു ഭിക്ഷക്കാരനെപ്പോലും കണ്ടില്ല. ആരും ലോട്ടറി വിറ്റ് നടക്കുന്നില്ല. ആരും വഴിയോരങ്ങളിൽ കച്ചവടം നടത്തുന്നില്ല. കുടിച്ച് ലക്ക് കെട്ട് അവിടെ ആരും നടക്കുന്നില്ല. ആരും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നില്ല.
എല്ലാവരും വളരെ മര്യാദയോടെ പെരുമാറുന്നു എന്നത് വളരെ ആശ്ചര്യത്തോടെ ശ്രദ്ധിച്ചു. പ്രത്യേകിച്ചും അവരുടെ ട്രാഫിക് സംസ്കാരം വളരെ മര്യാദ ഉള്ളതാണ്. മറ്റുള്ളവരുടെ നന്മ കൂടി പരിഗണിച്ചാണ് എല്ലാവരും വാഹനങ്ങളോടിക്കുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയമം അവിടെ ഉള്ളതായി തോന്നിയില്ല.
അവിടെ എല്ലാ റോഡുകൾക്കും ഇരുവശങ്ങളിലും നല്ല നടപ്പാതകൾ ഉണ്ട്. മനുഷ്യർക്ക് സുരക്ഷിതമായി നടപ്പാതകളിലൂടെ നടക്കാവുന്നതാണ്. നടപ്പാതകളിൽ പാർക്ക് ചെയ്ത വാഹനങ്ങളോ വഴിയോര കച്ചവടക്കാരോ ഇല്ല. വഴിയിൽ എവിടെയും ഒരു ഫ്ലക്സ് ബോർഡ് പോലും കാണാൻ ഇടയായില്ല. വഴിയിൽ എവിടെയും വേസ്റ്റ് കൂനകൾ ഇല്ല എന്ന് മാത്രമല്ല എല്ലാ ഇടങ്ങളും എത്രയും മനോഹരമായി സൂക്ഷിക്കുവാൻ അന്നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ട് എന്നും മനസ്സിലായി.
കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുവാൻ ഒരു വിഷമവുമില്ല. വാഹനം ഓടിക്കുന്നവർ സന്തോഷത്തോടെ നിർത്തിക്കൊടുക്കുന്നത് ആശ്ചര്യത്തോടെ കണ്ടു.
വിദേശരാജ്യങ്ങളിൽ നിന്ന് ബാലിയിലെത്തിയ ചില ടൂറിസ്റ്റുകളോട് സംസാരിച്ചപ്പോൾ ലജ്ജ കൊണ്ട് തലകുനിഞ്ഞു പോയി. ബാലിയിലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിലും അതുപോലെയുള്ള ഒരു താൽപര്യം ഇന്ത്യയിലേക്ക് വരാൻ അവർക്കില്ല. ഇന്ത്യ ടൂറിസ്റ്റുകൾക്ക് സുരക്ഷിതത്വം നൽകുന്നില്ല എന്ന് അവർ അഭിപ്രായപ്പെട്ടു. We don't feel welcome in India! അവർ പറഞ്ഞു.
ബാലിയെക്കാൾ വളരാനും വികസിക്കാനും സാധ്യതയുള്ള നാടാണ് നമ്മുടെ കേരളം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നമ്മുടെ നിയമം ഉപേക്ഷിച്ച് എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന മര്യാദയുള്ള ഒരു പെരുമാറ്റവും കാഴ്ചപ്പാടും നമുക്കുണ്ടായാൽ, നമ്മുടെ നാടും മാറും.
Comments