ക്രൈസ്തവസഭകൾ മാനസാന്തരപ്പെടുവാൻ സന്മനസ്സാകുമോ?
ഭാവിയിൽ എന്നോ ഈ നാട്ടിൽ ദൈവഭരണം വരും എന്ന് കാത്തിരുന്ന തന്റെ നാട്ടുകാരോട് യേശു പറഞ്ഞു: ദൈവം തന്നെയാണ് നമ്മുടെ ലോകം ഭരിക്കുന്നത്. എന്നാൽ നാം ഇനിയും ദൈവത്തെ നമ്മുടെ രാജാവായി സ്വീകരിച്ചിട്ടില്ല.
ദൈവം തന്റെ ഭരണം ആരെയും അടിച്ചേൽപ്പിക്കുന്നില്ല. സന്തോഷത്തോടെ, മനസ്സോടെ നമ്മുടെ രാജാവായി ദൈവത്തെ സ്വീകരിക്കുമ്പോഴാണ് നാം ദൈവഭരണത്തിൽ ആകുന്നത്.
ദൈവഭരണം നമ്മുടെ ജീവിതത്തിൽ എങ്ങനെ ഒരു യാഥാർത്ഥ്യമാക്കാം എന്ന് യേശു വളരെ വ്യക്തമായി പഠിപ്പിച്ചു. യേശു പറഞ്ഞ രണ്ട് ഉപമകളിലൂടെയാണ് ഈ കാര്യം ഈ എഴുത്തുകാരന് വ്യക്തമായത്. ഒന്ന് മുടിയനായ പുത്രന്റെ കഥയാണ്. സ്വന്തം തെറ്റ് സമ്മതിച്ചും പിതാവിനെ ന്യായീകരിച്ചുംകൊണ്ട് അനുതാപ ഹൃദയത്തോടെ അവൻ അപ്പന്റെ ഭരണത്തിനായി സ്വയം ഏൽപ്പിച്ചു കൊടുക്കുന്നു. എന്നാൽ സ്വയം ന്യായീകരിച്ചുകൊണ്ട് അവന്റെ ജേഷ്ഠൻ വീടിന് പുറത്തുനിൽക്കുന്നു. ജേഷ്ഠൻ സ്വയം ന്യായീകരിച്ചുകൊണ്ട് പുറത്തു നിൽക്കുമ്പോൾ, അനുജൻ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടും പിതാവിനെ ന്യായീകരിച്ചു കൊണ്ടും അകത്തേക്ക് പ്രവേശിക്കുന്നു.
ദൈവരാജ്യത്തിന്റെ വാതിൽ മലർക്കെ തുറന്നുകിടക്കുകയാണ്. അവിടെ കടക്കാനോ കടക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം മനുഷ്യർക്ക് ദൈവം നൽകിയിരിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കുന്ന മറ്റൊന്നാണ് പരീശനും ചുങ്കക്കാരനും പ്രാർത്ഥിക്കുവാൻ ദേവാലത്തിൽ എത്തുന്ന കഥ. പരീശൻ സ്വയം ന്യായീകരിച്ചുകൊണ്ട് മറ്റെല്ലാവരെയും കുറ്റപ്പെടുത്തുന്നു. ചുങ്കക്കാരൻ സ്വയം കുറ്റപ്പെടുത്തുന്നു, ദൈവത്തെ ന്യായീകരിക്കുന്നു. സ്വയം കുറ്റപ്പെടുത്തുന്ന ചുങ്കക്കാരന് നന്നാകാനുള്ള സാധ്യതയുണ്ട്, വളരാനുള്ള സന്മനസ്സുണ്ട്. എന്നാൽ സ്വയം ന്യായീകരിക്കുന്ന പരീശന് നന്നാകാനോ വളരാനോ ഉള്ള സാധ്യത അടഞ്ഞുപോകുന്നു. മുടിയനായ പുത്രന്റെ ജേഷ്ഠനെ പോലെ ദൈവം തന്നെ സ്വീകരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ ദൈവം ആരെയും ഒരുനാളും നിരാകരിക്കുന്നില്ല എന്നതാണ് സത്യം. സ്വീകരിക്കേണ്ടത് ദൈവമല്ല നമ്മളാണ്. ചുങ്കക്കാരൻ ദൈവത്തെ സ്വീകരിച്ചു, തന്നെ ഭരിക്കുവാൻ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പരീശൻ ആകട്ടെ ദൈവത്തെ സ്വീകരിക്കുന്നില്ല, മറിച്ച് ദൈവം തന്നെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതാണ് യേശുവിന്റെ പഠിപ്പിക്കലിന്റെ അടിസ്ഥാനം. എന്നാൽ യേശുവിന്റെ പേരിൽ ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന ആയിരക്കണക്കിന് സഭകൾ പരീശനെ പോലെയാണോ ചുങ്കക്കാരനെ പോലെയാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്. ഓരോ സഭയും സ്വയം ന്യായീകരിച്ചുകൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഞങ്ങളാണ് സത്യസഭ, ബാക്കിയെല്ലാവരും വഴിപിഴച്ചു പോയവരാണ് എന്ന് ഓരോ സഭയും അവകാശപ്പെടുന്നു.
പരീശൻ ഒരു നല്ല മനുഷ്യൻ തന്നെയായിരുന്നു. അയാൾ ചെയ്യുന്നതൊക്കെ നല്ല കാര്യങ്ങളായിരുന്നു. എന്നാൽ അയാളുടെ സ്വയനീതീകരണം നിമിത്തം അയാളുടെ നന്മ പ്രവൃത്തികൾക്ക് ഒരു വിലയുമില്ലാതെ പോയി.
ഇന്ന് ലോകത്ത് കാണുന്ന എല്ലാ ക്രൈസ്തവ സഭകളും അതുപോലെയാണ്. അവർ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്. എന്നാൽ അവരുടെ സ്വയനീതീകരണം നിമിത്തം അവർ ചെയ്യുന്ന നന്മ പ്രവർത്തികൾക്ക് യാതൊരു വിലയുമില്ലാതെ പോകുന്നു.
ദൈവം തമ്പുരാനേ, പരിശുദ്ധനായി അങ്ങ് മാത്രമേയുള്ളൂ, ഞങ്ങളെല്ലാം അറിഞ്ഞും അറിയാതെയും തെറ്റുകുറ്റങ്ങൾ വരുത്തുന്നവരാണ്-- ഇങ്ങനെ തുറന്നു സമ്മതിച്ചുകൊണ്ട് എല്ലാ ക്രൈസ്തവസഭകളും മുടിയനായ പുത്രനെപ്പോലെ ദൈവമുമ്പാകെ അനുതാപ ഹൃദയത്തോടെ വരുമെങ്കിൽ, ക്രൈസ്തവ സഭകളിൽ അടിസ്ഥാനപരമായ മാറ്റം സംഭവിക്കും. അത് നിമിത്തം നമ്മുടെ ഈ ലോകത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.
Comments