ജീവല്‍പ്രശ്നങ്ങള്‍ അന്നും ഇന്നും


ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ച ഒരു ജനത അവരുടെ ജീവല്‍പ്രശ്നങ്ങളെ നേരിട്ട രീതിയുമായി ഇന്ന് നാം നമ്മുടെ ജീവല്‍പ്രശ്നങ്ങളെ നേരിടുന്ന രീതി താരതമ്യപ്പെടുത്തുന്നു 

പല തരം ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലുണ്ടായ പ്രളയം ജനജീവിതത്തെ അടിമുടി ഉലയ്ക്കുകയുണ്ടായി. ഇപ്പോള്‍ ലോകമെങ്ങും പടരുന്ന പകര്‍ച്ചവ്യാധി മനുഷ്യവര്‍ഗ്ഗത്തിനാകെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഭൂമിയെ ജനവാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു . അതിനിടയില്‍ ജാതി, മതം, നിറം, ലിംഗം, ഭാഷ, സാമ്പത്തികസ്ഥിതി തുടങ്ങി പലതിന്റെയും പേരില്‍ മനുഷ്യകുടുംബത്തില്‍ ഉച്ചനീചത്വം ഉണ്ടാകുന്നു, മനുഷ്യര്‍ പരസ്പരം മല്ലടിക്കുന്നു. കാപട്യവും ദുഷ്ടതയും പല പൈശാചികവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. കഠിനാധ്വാനം ചെയ്താലും ഒരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നമ്മുടെ വിശ്വാസം ആര്‍ജിക്കുന്ന ഒട്ടേറെ നേതാക്കള്‍ ഇടയവേഷധാരികളായ ചെന്നായ്ക്കള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ നാം ഭയചകിതരാകുന്നു

എത്രയോ സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിക്കുന്നു. ഇത്തരം ജീവല്‍പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടാണോ എക്കാലവും മനുഷ്യര്‍ ജീവിച്ചിട്ടുള്ളത് എന്ന് നാം അതിശയിക്കുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്തായിരുന്നു നമ്മുടെ നാടിന്റെ അവസ്ഥ? ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പോ? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പോ? പണ്ടെങ്ങോ ഒരു നല്ല കാലമുണ്ടായിരുന്നുവെന്നും ഭാവിയിലെങ്ങോ ഒരു നല്ല കാലം വരുമെന്നും മറ്റും സങ്കല്‍പ്പിച്ച് നാം സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ചരിത്രപുസ്തകങ്ങളില്‍ക്കൂടി നമ്മുടെ പൂര്‍വികരുടെ ജീവിതാവസ്ഥയെപ്പറ്റി കുറെയൊക്കെ മനസിലാക്കിയെടുക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ ഒരു ജനത അവശേഷിപ്പിക്കുന്ന കഥകളിലും ഗാനങ്ങളിലുമാണ് ആ ജനതയുടെ യഥാര്‍ത്ഥ ജീവിതം വെളിവാകുന്നത്.

ഇന്നത്തെ ക്രിസ്തുമതം , യഹൂദമതം എന്നിവയുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ പൌരാണിക ഇസ്രയേല്‍ ജനതയുടെ ഇടയില്‍ പ്രചാരത്തിലിരുന്ന പാട്ടുകളുടെ സമാഹാരമാണ്. ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് വളര്‍ന്നു പന്തലിച്ച ശേഷം മണ്ണോടു മണ്ണായിത്തീര്‍ന്ന ഒരു ജനസംസ്കൃതിയുടെ ആത്മാവിനെയാണ് സങ്കീര്‍ത്തനങ്ങളില്‍ നാം മുഖാമുഖം കാണുന്നത്. വാമൊഴിയായി പ്രചരിച്ച അവരുടെ കഥകളും കാവ്യങ്ങളും പില്‍ക്കാലത്ത് പിന്‍തലമുറയ്ക്ക് വേണ്ടി വരമൊഴിയാക്കുകയുണ്ടായി. അവ സമാഹരിച്ച് പില്‍ക്കാലത്ത് അവരുടെ വിശുദ്ധ ഗ്രന്ഥമായി സ്ഥാനക്കയറ്റം നല്‍കി. ഇസ്രയേല്‍ ജനതയുടെ വിശുദ്ധ ഗ്രന്ഥം പില്‍ക്കാലത്ത് ക്രൈസ്തവമതം പൈതൃകമായി സ്വീകരിച്ചു. അങ്ങനെ ഏതാണ്ട് 3000 വര്‍ഷങ്ങള്‍ മുമ്പ് ഒരു ജനത ആലപിച്ചിരുന്ന ഗീതങ്ങള്‍ നമ്മുടെ കൈകളില്‍ വന്നുചേര്‍ന്നു.

അവര്‍ എങ്ങനെ ജീവിതത്തെ കണ്ടു എന്നും എങ്ങനെ ജീവല്‍പ്രശ്നങ്ങളെ അഭിമുഖീകരിച്ചു എന്നും സങ്കീര്‍ത്തനങ്ങളുടെ വരികളില്‍ നമുക്ക് കാണാവുന്നതാണ്. ഇക്കാലത്ത് നമുക്കുള്ള ശാസ്ത്രജ്ഞാനമോ സാങ്കേതിക വിദ്യയോ അവര്‍ക്കില്ലായിരുന്നു എന്ന് നാം തിരിച്ചറിയണം. അങ്ങനെ നമുക്കുള്ള പലതും അവര്‍ക്കില്ലായിരുന്നുവെങ്കിലും അവര്‍ക്കുണ്ടായിരുന്ന പലതും നമുക്ക് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യപ്പെടും. മനുഷ്യന്‍ ആരാണ്, മനുഷ്യന് പരസ്പരവും ചുറ്റുപാടുകളോടും നിലനില്‍ക്കുന്ന സകലത്തോടും ഉള്ള ബന്ധമെന്താണ് , മനുഷ്യന്‍ ജീവിക്കുന്നതെന്തിന് , മനുഷ്യന്‍ എങ്ങനെ ജീവിക്കണം തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നമുക്കുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ധാരണകള്‍ അവര്‍ക്കുണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. അതുകൊണ്ട് ഇന്ന് നാം ജീവിക്കുന്നതിലും അര്‍ത്ഥവത്തായ ഒരു ജീവിതം അവര്‍ക്ക് സാധ്യമായിരുന്നു എന്നും ഇന്ന് നമുക്ക് സാധിക്കുന്നതിലും മെച്ചമായി ജീവല്‍പ്രശ്നങ്ങളെ നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു എന്നും വേണം അനുമാനിക്കുവാന്‍.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സങ്കീര്‍ത്തനവരികള്‍ ഈ എഴുത്തുകാരന്‍ ഈയിടെ പ്രസിധീകരിച്ച വരൂ, കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ എന്ന പേരുള്ള ഗാനരൂപത്തിലുള്ള സങ്കീര്‍ത്തനസമാഹാരത്തില്‍ നിന്നാണ്.

അക്കാലത്തെ ജീവല്‍പ്രശ്നങ്ങള്‍
അക്കാലത്ത് അവര്‍ സമൂഹമായും വ്യക്തികളായും നേരിട്ട ജീവല്‍പ്രശ്നങ്ങള്‍ ഈ വരികളില്‍ കാണാം.
ഭയം
വേദനയാലെന്‍ ഹൃദയം പിടയുന്നു
എന്നുള്ളിലുണ്ട് മരണഭീതി
ഏറ്റം പെരുകിടുന്നക്രമികള്‍ നാട്ടില്‍
ദുഷ്ടര്‍ വിനാശം വിതച്ചിടുന്നു

പ്രാവുകള്‍ക്കുള്ളപോല്‍ രണ്ട് ചിറകുക-
ളെന്മേലുമുണ്ടായിരുന്നുവെങ്കില്‍
ഏറ്റം കൊടിയ കാറ്റൂതിടുമിന്നാട്ടില്‍
നിന്നും പറന്നങ്ങു മാറിയേനെ (55)

മഹാനാശം
യേരുശലേമിന്റെ വീഥികളില്‍ ജലം
പോലെയൊഴുകി ജനത്തിന്‍ നിണം
ആരുമവശേഷിച്ചില്ലവിടെ മൃത-
ദേഹങ്ങള്‍ മണ്ണിട്ട് മൂടുവാനും

നാട്ടിലെയാരാധനാലയങ്ങളെല്ലാം
തീയിക്കിരയാക്കിത്തീര്‍ത്തുവല്ലോ
ശേഷിച്ചിട്ടില്ലൊരു ദൈവമനുഷ്യനു-
മേവരും വാളിന്നിരയായിതാ (74)

നിരാശ
നാഥനെന്നേയ്ക്കുമായ് തള്ളിക്കളയുമോ
നമ്മില്‍ പ്രസാദിക്കില്ലേയിനിയും?
നാഥന്റെകാരുണ്യമില്ലാതെയായ് പോയോ
വാഗ്ദാനങ്ങള്‍ നിറവേറ്റില്ലയോ (79)

ഏറ്റവും കോപം നമ്മോടങ്ങേയ്ക്കുള്ളതാല്‍
കാരുണ്യം കാട്ടാന്‍ മറന്നു പോയോ (77)

കഷ്ടത
കൂടപ്പിറപ്പുകള്‍ക്കന്യനായ്തീര്‍ന്നു ഞാ-
നാഹാരമായ് വിഷമേകുന്നവര്‍
നാട്ടിലെല്ലാം ഞാന്‍ സംസാരവിഷയമായ്
പാടുന്നു മദ്യപരെന്നെപ്പറ്റി (69)

ഞാനിപ്പോളറ്റവും കഷ്ടത്തിലായിതാ
മങ്ങിപ്പോയ് ദുഖത്താലെന്റെ കണ്‍കള്‍
ദേഹിയും ദേഹവുമേറെത്തളര്‍ന്നുപോയ്‌
ഞാനൊരു പൊട്ടിത്തകര്‍ന്ന പാത്രം!

എന്നയല്‍ക്കാര്‍ക്ക് പരിഹാസവസ്തു ഞാ-
നെന്‍ വൈരികള്‍ക്കൊരു നിന്ദാപാത്രം
ന്നെ വിട്ടോടിയകലുന്നു സ്നേഹിതര്‍
വിസ്മൃതനായ് മൃതനെന്ന പോല്‍ ഞാന്‍ (31)

ശത്രുക്കള്‍
ഏറെയാണെന്നോട് പോരാടീടുന്നവ-
രൊന്നായെനിക്കായ് പതിയിരിപ്പോര്‍
വീക്ഷിച്ചിടുന്നവരെന്നുടെ നീക്കങ്ങള്‍
തക്കം പാര്‍ക്കുന്നു വലയിലാക്കാന്‍ (56)

തീറ്റയ്ക്കായ് ചുറ്റിത്തിരിയുന്ന നായ്ക്കളെ-
പ്പോലവര്‍ ചുറ്റുന്നു പട്ടണത്തില്‍
തീറ്റ കിട്ടാഞ്ഞ് മുറുമുറുക്കും നായ്ക്ക-
ളെപ്പോല്‍ പുലമ്പുന്നവരസഭ്യം (59)

പാമ്പിനെപ്പോല്‍ വിഷപ്പല്ലുണ്ട് ദുഷ്ടര്‍ക്ക്
സംരക്ഷിക്കെന്നെയവരില്‍ നിന്ന്
ക്രൂരസിംഹങ്ങങ്ങള്‍ പോലാകുന്നു ദുര്‍ജനം
നാഥാ തകര്‍ക്കേണമേയവരെ (58)

രോഗം
ചീഞ്ഞു നാറീടുന്നുണ്ടെന്‍ വ്രണങ്ങളെന്റെ
ദേഹം ജ്വരം കൊണ്ട് പൊള്ളിടുന്നു
ആകെ ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു ഞാ-
നുള്ളം ദു:ഖത്താല്‍ ഞരങ്ങിടുന്നു

എന്‍ മഹാരോഗത്താല്‍ ബന്ധുക്കളുമെന്റെ
സ്നേഹിതരും വിട്ടകന്നു നില്‍പ്പൂ
എന്നുടെ വൈരികളോയെന്റെ ദുഖത്തി-
ലാഹ്ലാദിച്ചീടുന്നളവില്ലാതെ

കേള്‍ക്കാതിരുന്നു ബധിരനെപ്പോലെ ഞാ-
നൂമനെപ്പോലുരിയാടാതെയും (38)

ചതി
കാര്യമാക്കില്ല ഞാന്‍ വൈരിയായീടുമൊ -
രാളിന്റെ നിന്ദയോ ധിക്കാരമോ
എന്നാല്‍ നിന്ദിച്ചതോ എന്നുറ്റസ്നേഹിത-
നൊപ്പമാരാധിച്ച കൂട്ടുകാരന്‍

ഉറ്റ തോഴര്‍ക്കെതിരായുയര്‍ത്തി കരം
ലംഘിച്ചവന്‍ സ്നേഹത്തിന്‍ കരാറും
വെണ്ണയെക്കാള്‍ മൃദുവായ് സംസാരിച്ചവ-
നുള്ളില്‍ വിദ്വേഷം നിറഞ്ഞിരുന്നു (55)

ചൊല്ലുന്നു പൊള്ളയാമാശ്വാസവാക്കുകള്‍
രോഗിയെന്നെക്കാണാനെത്തിടുവോര്‍
പിന്നെപ്പുറത്തുപോയ് ഹീനമാം വാക്കുക-
ളെന്നെക്കുറിച്ചവരോതിടുന്നു
ന്‍ രോഗം മാരകമായതിനാല്‍ ഞാനെ-
ഴുന്നേല്‍ക്കുകില്ലെന്ന് ചൊല്ലുന്നവര്‍
എന്നെച്ചവുട്ടി മെതിച്ചിടുവാന്‍ കാലു-
യര്‍ത്തിടുന്നെന്‍ കൂട്ടുകാരന്‍ പോലും (41)

അവരുടെ ലോകവീക്ഷണം
പലതരം ജീവല്പ്രശ്നങ്ങളാല്‍ വലയുന്ന മനുഷ്യരുടെ ഒരു ചിത്രമാണ് ഈ വരികളില്‍ തെളിയുന്നത്. എങ്ങനെ അവര്‍ ഈ പ്രശ്നങ്ങളെ നേരിട്ടു എന്ന് നമുക്ക് കാണാം. ആദ്യമായി അവരുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും എങ്ങനെയായിരുന്നു എന്ന് കാണാം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അവരുടെ ജീവല്‍പ്രശ്നങ്ങളെ വിലയിരുത്തിയതും നേരിട്ടതും.
ലോകത്തിന്റെ ഭാഗമായി ജീവിക്കുന്ന മനുഷ്യന് ലോകത്തിന് പുറത്തുപോയി വസ്തുനിഷ്ടമായി അതിനെ നോക്കിക്കാണാനാവില്ല.. എങ്കിലും ചുറ്റുപാടും കണ്ടും കേട്ടും അറിയുന്ന കാര്യങ്ങളോട് ബന്ധപ്പെടുത്തി അവര്‍ ലോകത്തെ സങ്കല്‍പ്പിച്ചു. രാജ്യങ്ങളും സാമ്രാജ്യങ്ങളും ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതുമായി ബന്ധപ്പെടുത്തി, ലോകത്തെ അവര്‍ ഒരു മഹാ സാമ്രാജ്യമായി സങ്കല്‍പ്പിച്ചു. ലോകം ഒരു മഹാസാമ്രാജ്യമെങ്കില്‍ ആരാണ് അതിന്റെ ചക്രവര്‍ത്തി? ലോകത്തില്‍ നടക്കുന്നതെല്ലാം അറിയുന്ന മഹാബലവാനായ ഒരാള്‍ ലോകത്തെ അടക്കി വാഴുന്നു-- ഒരു ലോക ചക്രവര്‍ത്തി. അവരുടെ ഭാഷയില്‍ ചക്രവര്‍ത്തിയെ അവര്‍ ഏലോഹ് എന്നും യഹോവ എന്നും മറ്റും വിളിച്ചു. ഇന്ന് നമ്മുടെ ഭാഷയില്‍ ദൈവം, ഈശന്‍, ഈശ്വരന്‍, സര്‍വേശന്‍, അള്ളാഹ് എന്നിങ്ങനെ വിവിധ പേരുകള്‍. ഈ ലോക ചക്രവര്‍ത്തിയെ ആരും ഒരിക്കലും കണ്ടിട്ടില്ല. ലോകത്തെക്കുറിച്ച് എല്ലാം അറിയുന്നയാള്‍, ലോകത്തില്‍ നടക്കുന്നതെല്ലാം നിയന്ത്രിക്കുന്നയാള്‍, എന്നാളും ജീവിക്കുന്നയാള്‍ എന്നീ സങ്കല്പങ്ങള്‍ക്കപ്പുറം ഈ ചക്രവര്‍ത്തിയെപ്പറ്റി ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. എങ്കിലും അന്നാട്ടിലെ കവികള്‍ മറ്റു പലതും ഈ ചക്രവര്‍ത്തിയെക്കുറിച്ച് സങ്കല്‍പ്പിച്ചു.

          കൂടാരം പോല്‍ നീലവാനം വിരിച്ചു വെണ്‍-
മേഘങ്ങളെ തന്‍ രഥങ്ങളാക്കി
കാറ്റിന്‍ ചിറകുകളിന്മീതെ നിത്യവും
രാജാധിരാജന്‍ ഗമിച്ചിടുന്നു

തന്നുടെ ദൂതന്മാര്‍ കാറ്റുകളും തന്റെ
സേവകര്‍ മിന്നല്‍പിണറുകളും
തന്നുടെയാജ്ഞ തന്‍ ഇടിമുഴക്കത്തില്‍
ഞെട്ടി വിറയ്ക്കുന്നു ഭൂമിയാകെ (104)

സിംഹാസനത്തിലാരൂഢനാകും നാഥന്‍
വീക്ഷിക്കുന്നെല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്നും
മര്‍ത്യഹൃദയങ്ങള്‍ രൂപപ്പെടുത്തിയോന്‍
കാണുന്നവരെ നിരന്തരമായ് (33)

സിംഹാസനത്തിന്മേലാരൂഢനായിതാ
സര്‍വേശന്‍ വാഴുന്നു ജാതികളെ
രാജാക്കന്മാരെ ഭരിച്ചിടുന്നു ദൈവം
ലോകത്തിന്‍ രാജാധിരാജനങ്ങ് (47)

മേഘങ്ങളെ തേരുകളാക്കി സഞ്ചരിക്കുന്ന മഹാരാജന്റെ നിയന്ത്രണത്തിലാണ് ആകാശഭൂമികളും ആഴികളും മലകളും മഴയും മഞ്ഞുമെല്ലാം.
ഭൂമിക്ക് നാഥാ പ്രത്യാശയവിടുന്ന്
ആഴികള്‍ക്കുവിടുന്ന് തന്നെ
ഏറ്റമുറപ്പിച്ച് നിര്‍ത്തും മലകളെ
ആഴികളെ ശാന്തമാക്കിടുന്നു

ഈശന്റെയത്ഭുതകൃത്യങ്ങള്‍ ദര്‍ശിച്ച്
ഭീതിപ്പെടുന്നേറ്റമെല്ലാവരും
ഭൂമിക്ക് വേണ്ടും മഴയേകി രക്ഷിക്കും
നല്കിടുമേറ്റം ഫലപുഷ്ടിയും (65)

ലോകമഹാരാജാവിന്റെ ആസ്ഥാനം സീയോന്‍ മല ആണെന്ന് അവര്‍ സങ്കല്‍പ്പിച്ചു.
വാഴുന്നു ലോകരാജാവായ്‌ സര്‍വേശ്വരന്‍
സിംഹാസനസ്ഥന്‍ കെരൂബുകള്‍ മേല്‍

സീയോനില്‍ നിന്നും ഭരിക്കുന്നു ഭൂവിലെ
സര്‍വജനതകളെയുമീശന്‍
ഭീതിദവും മഹത്തുമാമവിടുത്തെ
നാമം പ്രകീര്‍ത്തിച്ചിടട്ടെയവര്‍ (99)

ലോകരാജാവിന്റെ പ്രതിനിധിയായി മനുഷ്യന്‍ ഭൂമിയെ വാഴുന്നു.
താവക പ്രതിനിധിയായ് ഭൂമി ഭരിക്കുവാനേകി
എല്ലാറ്റിനെയുമവന്റെ കാല്‍ക്കീഴുമാക്കി
പക്ഷിമൃഗാദികളേയും മത്സ്യങ്ങളേയും വാഴുന്നു
മാനുഷനീശ്വരനുടെ പ്രതിമയായി (8)

യെരുശലേം ആസ്ഥാനമാക്കി വാഴുന്ന അവരുടെ രാജാവ് ലോകമഹാരാജാവിന്റെ ഒരു പ്രതിനിധിയാണ്.
നീതിബോധം ധര്‍മ്മനിഷ്ഠയിവ മഹാ
രാജന് സര്‍വേശാ നല്‍കിയാലും

നീതിപൂര്‍വ്വം പാലിക്കട്ടെ ദരിദ്രരെ
ഏകട്ടെളിയോര്‍ക്ക് സംരക്ഷയും
നാട്ടിലെവിടെയുമൈശ്വര്യം വാഴട്ടെ
പീഡകരെല്ലാം തകര്‍ന്നിടട്ടെ

മാരി നന്നായ് പുല്‍പ്പുറത്ത് പെയ്യും പോലെ
രാജഭരണമാകട്ടെ നാട്ടില്‍
നീതി തഴച്ചു വളരട്ടെയൈശ്വര്യം
വാഴട്ടെ ചന്ദ്രന്റെ കാലത്തോളം (72)

കൃഷി അക്കാലത്ത് ലോകമെങ്ങും വ്യാപിച്ചിരുന്നു. അതുകൊണ്ട് ലോകത്തെ ഒരു മഹാ കൃഷിത്തോട്ടമായി സങ്കല്‍പ്പിക്കാനും അവര്‍ക്ക് എളുപ്പമായി. ലോകം ഒരു മഹാകൃഷിത്തോട്ടമാണെങ്കില്‍ അതിന് ഒരു കൃഷിക്കാരനുണ്ടാവണം .
തന്‍ മന്ദിരത്തിന്‍ ജനാലയ്ക്കലൂടീശന്‍
ഭൂമിക്ക് വെള്ളം നനച്ചിടുന്നു
മാനുഷര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷിക്കുവാന്‍
വൃക്ഷലതാദികള്‍ നട്ടിടുന്നു

ജീവജാലങ്ങളെ ശ്വാസമയച്ച് സൃ-
ഷ്ടിക്കുന്നു ശ്വാസമെടുത്തിടുമ്പോള്‍
ജീവന്‍ വെടിഞ്ഞവ മണ്ണോട് ചേരുന്നു
ഭൂമിയെ നവ്യമാക്കുന്നിവ്വിധം (104)
ഏറ്റം വിശേഷപ്പെട്ട മുന്തിരിവള്ളിയീശന്‍
ഈജിപ്തില്‍ നിന്നും കൊണ്ടുവന്ന് കനാനില്‍ നട്ടു
നന്നായ് തടമെടുത്ത്, ഏകി വെള്ളം വളവും,
         കളകളും പിഴുതെറിഞ്ഞു ചുറ്റിലും നിന്ന് (80)

സര്‍വ്വത്തെയും മെനഞ്ഞതും സ്ഥാപിച്ചതും സൃഷ്ടിച്ചതും സര്‍വേശന്‍ തന്നെ .
ഈശ്വരന്‍ രാജാധിരാജാവ് തന്നെയാം
ഭൂതലമാകെ ഭരിക്കും രാജന്‍
ആഴിയില്‍ നിന്നും കൊടുമുടികള്‍ വരെ
യീശ്വരന്‍ സര്‍വവും വാണിടുന്നു

ആഴിയെയാകവെയീശ്വരന്‍ വാഴുന്നു
ആഴിക്കും സ്രഷ്ടാവവിടുന്ന് താന്‍
അക്കരങ്ങള്‍ സൃഷ്ടി ചെയ്തു കരയെയും
വന്നാലും കുമ്പിട്ട് വന്ദിച്ചിടാം

നമ്മെ മെനഞ്ഞ സര്‍വേശ്വരന്‍ മുമ്പാകെ
വന്നാലുമൊന്നായി മുട്ടുകുത്താം (95)

അതുകൊണ്ട് സര്‍വത്തിന്റെയും ഉടമയും സര്‍വേശന്‍ തന്നെ.
സര്‍വേശ്വരന്നുടെ സ്വന്തമീ ഭൂമിയും
ഭൂവില്‍ പാര്‍ക്കും ജീജാലങ്ങളും
എന്തുകൊണ്ടെന്നാലവിടുന്നത്രേയിത്
സ്ഥാപിച്ചുറപ്പിച്ചതാദിയിങ്കല്‍ (24)

അക്കാലത്ത് ധാരാളം പേര്‍ ആടുമാടുകളെ മേയ്ച് ജീവിച്ചിരുന്നു. അതുകൊണ്ട് സര്‍വേശന്‍ നമുക്ക് ഒരു ഇടയനെപ്പോലെയാകുന്നു എന്ന് അവര്‍ സങ്കല്‍പ്പിച്ചു.
ഈശന്‍ നമുക്കൊരിടയനെപ്പോലെയും
നാമോ തന്നാടുകളെപ്പോലെയും (95)

ലോകരാജാവായി വാഴുന്ന സര്‍വേശ്വരന്‍ ലോകത്തിന് വേണ്ട ചട്ടങ്ങള്‍ നല്‍കിയിരിക്കുന്നു.
ഈശ്വരന്‍ വാഴുന്നു ലോകരാജാവായി
താനണിയുന്നു മഹിമയേറ്റം
ഭൂമിയെയാകെ സ്ഥാപിച്ചതുമീശ്വരന്‍
തട്ടില്ലിളക്കമതിന്നൊട്ടുമേ

ആദിയില്ലാതെ നിലനില്‍ക്കുവോന്‍ നാഥ-
നാദിയിലേ ലോകരാജാവ് താന്‍
താവക ചട്ടങ്ങള്‍ മാറ്റമില്ലാത്തവ
യീശന്‍ വിശുദ്ധനും ശക്തനും താന്‍ (93)

താവക കല്പനയാല്‍ സൃഷ്ടി ചെയ്തതാല്‍
ശാശ്വതമായ് നിലനില്‍ക്കുന്നവ
മാറ്റമില്ലാത്തയതിരുകള്‍ വച്ചുതാന്‍
മാറ്റമില്ലാത്ത പ്രമാണങ്ങളും (148)

എന്നും ജീവിക്കുവോന്‍ കര്‍ത്താവ് തന്നുടെ
ചട്ടങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ സുസ്ഥിരമാം
തന്നുടെ സൃഷ്ടിയാം ഭൂമി നില്‍ക്കുന്നിന്നും
സുസ്ഥിരമേ തന്റെവിശ്വസ്തത
തന്നുടെയിഷ്ടം നിവര്‍ത്തിച്ച് സൃഷ്ടികള്‍
തന്നുടെ ദാസരായ് മേവിടുന്നു (119)

ജീവല്‍പ്രശ്നങ്ങളുടെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും
ആകാശഭൂമികളും സൂര്യചന്ദ്രന്മാരും പക്ഷിമൃഗാദികളും സര്‍വേശന്റെ ചട്ടങ്ങള്‍ പാലിച്ച് ജീവിക്കുന്നു. എന്നാല്‍ ചില മനുഷ്യര്‍ സര്‍വേശന്റെ ചട്ടങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം.
രോഗങ്ങള്‍, ക്ഷാമം, വരഴ്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, സഹജീവികളില്‍ നിന്നുണ്ടാകുന്ന അക്രമങ്ങളും ഉപദ്രവങ്ങളും എന്നിങ്ങനെ ജീവല്‍ പ്രശ്നങ്ങളെ രണ്ടായി തിരിക്കാം.
എല്ലാമറിയാവുന്ന സര്‍വേശന്‍ ലോകത്തെ ഭരിക്കുന്നെങ്കില്‍ എന്തുകൊണ്ട് രോഗങ്ങളും മറ്റ് ദുരന്തങ്ങളും ഉണ്ടാകുന്നു? രണ്ട് ഉത്തരങ്ങള്‍ അവര്‍ സങ്കല്‍പ്പിച്ചു. ഒന്ന്, ചട്ടങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് ദൈവം നല്‍കുന്ന ശിക്ഷയാണ് അവ. രണ്ട്, നാം നന്നാകുവാന്‍ വേണ്ടി കഷ്ടപ്പാടുകള്‍ ദൈവം അനുവദിക്കുന്നു. ഇതിന് പരിഹാരം ഒന്നേയുള്ളൂ. നാം ദൈവേഷ്ടം പാലിച്ച് ജീവിക്കുക.
സഹജീവികളില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് എന്താണ് പ്രതിവിധി? അവരെ തിരികെ ഉപദ്രവിക്കാതിരിക്കുക. കാരണം സര്‍വേശന്‍ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. അവിടുന്ന് വേണ്ടത് വേണ്ടപോലെ ചെയ്തുകൊള്ളും. നമ്മുടെ വിഷമങ്ങള്‍ അവിടുത്തെ അറിയിക്കുക മാത്രം ചെയ്യുക.
ഈജിപ്തുമായുള്ള ബന്ധം
കപ്പം മോഹിപ്പോരെയാട്ടിയോടിക്കുക
യുദ്ധപ്രിയരെച്ചിതറിക്കുക
ശാസിക്ക ഞാങ്ങണമദ്ധ്യത്തില്‍ പാര്‍ക്കുമാ
ഹിംസ്രജന്തുവാകുമീജിപ്തിനെ (68)

പരാതി
ഈശ്വരാ അവിടുന്ന് മാറി നില്‍ക്കുവതെന്ത്
കഷ്ടദിവസങ്ങളില്‍ മറഞ്ഞിരിപ്പതെന്ത്
പീഡിപ്പിച്ചിടുന്നിതാ ദുഷ്ടരെളിയവരെ
ചാടിവീഴുന്നവര്‍ മേല്‍ സിംഹങ്ങളെപ്പോലവര്‍

അനുതാപം
നാഥാ കൃപാലുവാമങ്ങെന്റെ പാപങ്ങള്‍
മായ്ചെന്നെ ശുദ്ധീകരിച്ചിടണെ

പാപിയാകുന്നു ഞാനെന്‍ ജന്മനാള്‍ മുതല്‍
പാപങ്ങള്‍ ചെയ്തങ്ങേ സന്നിധിയില്‍
ഞാനറിഞ്ഞീടുന്നെന്‍ കുറ്റങ്ങളൊക്കെയും
നാഥാ തവ വിധി നീതിയുക്തം

ഈശനിഷ്ടപ്പെടുന്നെന്‍ പരമാര്‍ത്ഥത
യെന്നയറിവെന്റെയുള്ളിലേക
ഈസോപ്പ് കൊണ്ടെന്നെ ശുദ്ധീകരിക്കണേ
യെന്മനം മഞ്ഞ് പോല്‍ വെണ്മയാകാന്‍ (51)

ഞങ്ങളുടെ കഷ്ടത ഞങ്ങള്‍ നന്നാകുവാന്‍
ആലയില്‍ വെള്ളി ശുദ്ധീകരിക്കും പോലെ
ഞങ്ങളെ ശുദ്ധീകരിച്ചു നാഥന്‍
താങ്ങുവാനേല്‍പ്പിച്ച് ദുര്‍വഹമാം ഭാരം
തീയിലും വെള്ളത്തിലും കടത്തി

വൈരികള്‍ക്കേല്‍പ്പിച്ചു ഞങ്ങളെയീശ്വരന്‍
നിര്‍ദയം മര്‍ദിച്ച് ശുദ്ധി ചെയ് വാന്‍
എങ്കിലിപ്പോഴോ ഞങ്ങള്‍ക്ക് സര്‍വേശ്വര-
നൈശ്വര്യം നല്‍കിയനുഗ്രഹിച്ചു (66)

സര്‍വേശന് അര്‍പ്പിക്കേണ്ടത് മൃഗങ്ങളെയല്ല, നമ്മെത്തന്നെയാണ്
എന്തിനെന്‍ മുമ്പാകെയാടുമാടുകളെ
യാഗമായര്‍പ്പിക്കുന്നെന്നുമെന്നും?
വേണോയിറച്ചിയെനിക്ക് ഭക്ഷിക്കുവാന്‍?
വേണോ ചെഞ്ചോര കുടിക്കുവാനായ്?

ചൊന്നീടാമെന്താണെനിക്ക് ദിനന്തോറും
നിങ്ങളര്‍പ്പിക്കേണ്ടും യാഗമൊന്ന്
നന്ദി നിറഞ്ഞ മനസ്സുമായ് നിങ്ങളെ-
ത്തന്നെ സമ്പൂര്‍ണമായര്‍പ്പിക്കുവിന്‍ (50)

മരിക്കും എന്ന തിരിച്ചറിവോടെ ജീവിക്കണം

മഠയന്മാര്‍ മാത്രമല്ല, ജ്ഞാനികളും മൃതരാകും
നേടിയ സമ്പത്തൊക്കെയും കൈവിട്ടുപോകും
ഒരു പെരും ദേശം പോലും സ്വന്തം പേരിലാക്കിയാലും
വസിക്കുവാനൊരു ശവക്കുഴി മതിയാം

എത്ര പ്രതാപിയായെന്നാലും മനുഷ്യനൊരു നാളില്‍
മൃഗത്തെപ്പോല്‍ മൃതനായി മണ്ണോട് ചേരും
എത്ര കോമളമാം ഗാത്രമുണ്ടെന്നാലുമൊരു നാളില്‍
പുഴുക്കള്‍ക്കാഹാരമായിട്ടത് മാറിടും (49)

നല്ല ജീവിതം
സന്തുഷ്ടജീവിതം കാംക്ഷിച്ചിടുന്നുവോ?
ദീര്‍ഘായുസാഗ്രഹിച്ചീടുന്നുവോ?
എങ്കിലോ വന്നിടാ തിന്മയേതും നാവില്‍
വ്യാജം പറഞ്ഞിടാ നിന്‍ ചുണ്ടുകള്‍

തിന്മയുപേക്ഷിച്ച് നന്മമാത്രം ചെയ്ക
ശാന്തിക്കായ് കാംക്ഷിക്കുകെന്നുമെന്നും (34)

സര്‍വേശന്‍ കാക്കും എന്ന വിശ്വാസം
വന്‍ സൈന്യമൊന്നെന്റെ നേരേ വന്നെന്നാലും
പേടിക്കയില്ലെന്റെയുള്ളമൊട്ടും
ആയിരത്തെയാട്ടിയോടിക്കുവാന്‍ ശക്ത-
നെപ്പോഴുമെന്‍കൂടെയുള്ളതിനാല്‍

യാഹെന്നിടയനാണെന്നതിനാലെനി-
ക്കേതും കുറവ് വരികയില്ല

പച്ചയാം പുല്‍പ്പുറത്തെന്നെക്കിടത്തുന്നു
സ്വച്ഛജലം കുടിപ്പാന്‍ നയിപ്പൂ
ഏകുന്നെനിക്ക് നവോന്മേഷമെന്‍ നാഥന്‍
നേര്‍വഴി തന്നില്‍ നടത്തിടുന്നു (23)

ദൈവം ശിഷ്ടരെ രക്ഷിക്കും എന്ന വിശ്വാസം
"വേട്ടക്കാര്‍ പക്ഷികളെയെന്ന പോലവേ
വേട്ടയാടുന്നു ദുഷ്ടര്‍ ശിഷ്ടരെ
ആകയാല്‍ പക്ഷികളെപ്പോല്‍ പറന്നിടാം
വേഗമൊളിക്കാം മലമുകളില്‍

ദുര്‍ജനമീനാടിന്‍ ശാന്തി തകര്‍ത്തെന്നാല്‍
സജ്ജനങ്ങള്‍ പിന്നെ എന്തുചെയ്യും?”
ച്ചോദ്യമെന്നോട് നിങ്ങള്‍ ചോദിച്ചെന്നാ-
ലുത്തരം: എന്‍ ദൈവമെന്നഭയം!

സര്‍വേശന്‍ തന്നാലയത്തില്‍ വസിക്കുന്നു
സ്വര്‍ഗ്ഗത്തിലത്രേ തന്‍ സിംഹാസനം
കാണുന്നവിടുന്ന് മാനവരെയാകെ
കാണുന്നതിസൂക്ഷ്മമായവരെ

ശിഷ്ടരേയും ദുഷ്ടരേയും സര്‍വേശ്വരന്‍
വെവ്വേറെ ശോധിച്ചറിഞ്ഞിടുന്നു
തീക്കനലും കത്തും ഗന്ധകവും നാഥന്‍
വേഗത്തില്‍ ദുഷ്ടര്‍മേല്‍ വര്‍ഷിച്ചിടും (11)

ദൈവം നന്മയുടെ പക്ഷത്താണ്
ആര്‍ തവ കൂടാരത്തില്‍ വാസം ചെയ്യുമീശ്വരാ?
ആര്‍ തവ പാവനമാം ഗിരിമേല്‍ വാസം ചെയ്യും?

നീതിനിഷ്ഠയോടെ നിഷ്ക്കളങ്കരായി പര-
മാര്‍ഥതയോടെ സത്യം മാത്രം ചൊല്ലി ജീവിപ്പോര്‍
ആരെയും ദ്രോഹിക്കയോ അപമാനിക്കുകയോ
ദൂഷണം ചൊല്ലുകയോ ചെയ്യാതെ ജീവിപ്പവര്‍ (15)

ദുഷ്ടത ചെയ്യുന്നവര്‍ താനേ നശിക്കും
തെല്ലുമസ്വസ്ഥനായിടാ തിന്മ ചെയ്യുവോരെക്കണ്ടും
ചതിവായി ധനം നേടുന്നവരെക്കണ്ടും
പാടില്ല കോപിക്കും ശീലം, മനസ്സൊട്ടുമിളകിടാ
തിന്മയിലേക്കത് ശീഘ്രം നയിക്കും നമ്മെ

നീതിമാനെതിരെ ദ്രോഹാലോചന നടത്തും ദുഷ്ട-
രില്ലായ്മയാകുവാനേറെ താമസമില്ല
നീതിമാനെതിരെ ദുഷ്ടരൂരുന്നതാം വാള്‍കള്‍ പിന്നെ
സ്വന്തം മാറിടത്തില്‍ തന്നെ കുത്തിക്കയറും

കണ്ടൊരിക്കല്‍ ദുഷ്ടന്‍ ദേവതാരു പോലെ തഴപ്പത്
എങ്കിലുമധികകാലം ജീവിച്ചില്ലവന്‍
മറ്റൊരിക്കലതുവഴി പോയി ഞാനവനെത്തേടി
ഇല്ലായ്മയായ്തീര്‍ന്നു അവന്നതിനിടയില്‍ (37)

ഉപസംഹാരം
ഏതാണ്ട് മൂവായിരമാണ്ടുകള്‍ക്കപ്പുറം നമ്മുടെ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിതവീക്ഷണമാണ് ഇത്. ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും വ്യക്തമായ ധാരണകള്‍ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് പരിമിതമായ അറിവുകള്‍ ഉപയോഗിച്ച് തന്നെ ജീവല്‍പ്രശ്നങ്ങളെ ധൈര്യമായി നേരിടുവാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഇന്നാകട്ടെ നമ്മുടെ ജീവല്‍പ്രശ്നങ്ങളുടെ മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ നാം അന്ധാളിച്ച് നില്‍ക്കുകയാണ്. അന്ധവിശ്വാസങ്ങളിലും ആചാരമാര്യാദകളിലും മുങ്ങി ചിന്താശേഷി നഷ്ടപ്പെട്ട ഒരു വിഭാഗം, അതിനോടെതിര്‍ത്ത് പരമ്പരാഗതമായ എല്ലാറ്റിനെയും നിരാകരിച്ച്, കാണുന്നത് മാത്രമാണ് സത്യം എന്ന് യുക്തിവാദത്തിന്റെ പേരില്‍ അന്ധമായി വിശ്വസിക്കുന്ന മറ്റൊരു വിഭാഗം. ഈ രണ്ടു കൂട്ടരാണ് ഇന്ന് നമ്മെ നയിക്കുന്നത്.

പൂര്‍വികരുടെ ജീവിതത്തിലേക്ക് നാം ഒന്ന് തിരിഞ്ഞു നോക്കേണ്ടതിന്റെ ആവശ്യം ഇതാണ്. നമുക്കുള്ളത്ര ശാസ്ത്രജ്ഞാനം അവര്‍ക്കില്ലായിരുന്നു. എന്നാല്‍ ജീവിതത്തെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അടുത്തൊരു തലമുറയ്ക്ക് അവരുടെ ജീവനും ജീവിതവും അവര്‍ കൈമാറി. എന്നാല്‍ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് കണ്ടറിയണം!

ജോണ്‍ ഡി കുന്നത്ത് 

Comments

Sijo George said…
മൂവായിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിത വീക്ഷണത്തിന്റെ നല്ല വശങ്ങളെ ഉൾകൊണ്ടും ഇന്നത്തെ ശാസ്ത്രിയ ജ്ഞാനവും ഉൾക്കൊണ്ട്‌ ഒരു പുത്തൻ തലമുറയെ വാർത്തു കൊണ്ടുവരാൻ നാം പ്രയത്നിക്കണം എന്നുള്ള ലേഖകന്റെ കാഴ്ചപ്പാട് വളരെ നല്ലതും ശ്രദ്ധേയവുമാണ്.
Unknown said…
Very good reflection
A thought provocating article corrilating Holy Bible connected with the present day situation. His presentation in verses and poems is exellent. May God give him more capabilities to tide over the present day kovid 19 situation. Most of the states are under lock down and people may find time to read such consoling articles
May God bless Mr. John Kunnathu and his wife
Anonymous said…
വീക്ഷണം ,എഴുത്ത് മനോഹരം കൂടുതൽ ഒന്നും പറയാറിനില്ലാ എല്ലാം വരകളിൽ സത്യമിക്കുന്നു
DAISY'S VISTA said…


Well written and well composed poem sir.

Continue to be a motivator for the needy hands.

Stay blessed always 🙏 👍🙌🙌🙌👏👏😇

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും