നമ്പൂരിച്ചന്റെ പൂച്ചയും ഓര്‍ത്തഡോക്സ് വിശ്വാസവും

 ജോര്‍ജിയന്‍ മിററിന്‍റെ ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ വന്ന ഡോ. എം. കുര്യന്‍ തോമസിന്‍റെ  ഈ ലേഖനം  ക്രൈസ്തവലോകത്തിന്‍റെ, പ്രത്യേകിച്ച്  കേരളത്തിലെ ക്രൈസ്തവരുടെ, കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണ്.  ക്രൈസ്തവവിശ്വാസം എന്ന പേരില്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് മദ്ധ്യകാല സുറിയാനി ദയറായിസമാണ് എന്ന കണ്ടെത്തല്‍  നൂറ്റാണ്ടുകളായി നാം പിന്തുടരുന്ന സാംസ്കാരിക അടിമത്തത്തില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്ന ഒരു മഹാസത്യമാണ്.

നമ്മുടെ സാംസ്കാരിക അപചയത്തിന് മുഖ്യകാരണമായി ഇന്നും പൊതുവേ കരുതപ്പെടുന്നത്  കത്തോലിക്ക-പ്രോട്ടസ്ടന്റ്റ് സ്വാധീനമാണ്. എന്നാല്‍ അവയെക്കാള്‍ വളരെയേറെ നമ്മുടെ സാംസ്കാരികത്തനിമ ഇല്ലായ്മ ചെയ്തത് സുറിയാനി പിതാക്കന്മാര്‍ ഇവിടെ പ്രചരിപ്പിച്ച ദയറാ പാരമ്പര്യങ്ങളാകുന്നു എന്ന് ഡോ. കുര്യന്‍ തോമസ്‌ കാര്യകാരണസഹിതം  വാദിച്ചുറപ്പിക്കുന്നു.

 രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു മഹാസംസ്കാരമാണ്  ക്രൈസ്തവമതം. ഇത് വിവിധ പ്രദേശങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ അനേകം കൈവഴികളിലായി  ഒഴുകിക്കൊണ്ടിരിക്കുന്നു. യേശുവും അപ്പോസ്തോലമാരും പഠിപ്പിച്ച അടിസ്ഥാന വിശ്വാസത്തിന്മേല്‍  ഓരോ പ്രദേശത്തുമുള്ളവര്‍  തങ്ങളുടേതായ  പ്രാദേശിക  പാരമ്പര്യങ്ങള്‍  കൂട്ടിച്ചേര്‍ക്കുന്നത് സ്വാഭാവികമാണ്. ഇത്തരം പാരമ്പര്യങ്ങള്‍ അതത്  പ്രദേശങ്ങളിലുള്ളവര്‍ക്ക്  അര്‍ത്ഥവത്തായി അനുഭവപ്പെടുമെങ്കിലും, ഒരു പ്രദേശത്തെ പാരമ്പര്യങ്ങള്‍ മറ്റൊരു പ്രദേശക്കാര്‍ക്ക്  അര്‍ത്ഥവത്താകുകയില്ല. ഒരു പ്രദേശത്തിന്‍റെ സദാചാരം മറ്റൊരു പ്രദേശത്തിന്‍റെ അനാചാരമാകുമെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ  ഡോ.കുര്യന്‍ തോമസ്‌ വിശദമാക്കുന്നു. പുതുപ്പള്ളി പള്ളിയില്‍ രൂപമെടുത്ത വിറകിടീല്‍  എന്ന പാരമ്പര്യം അവിടുത്തുകാര്‍ക്ക് അര്‍ത്ഥവത്താണെങ്കിലും മറ്റൊരു പ്രദേശത്തുള്ളവര്‍ ആ മാതൃക പിന്തുടര്‍ന്ന് വിറകിടീല്‍ നടത്തുന്നത് അസംബന്ധമാണ്, ഒരു തരം സാംസ്കാരിക അടിമത്തവുമാണ്. 

 എളുപ്പം മനസിലാക്കാവുന്ന ചില ഉദാഹരണങ്ങളിലൂടെ ഡോ. തോമസ്‌ ഈ ആശയം  കൂടുതല്‍ വ്യക്തമാക്കുന്നു.. പഴയ കാലത്ത്  പാതയോരങ്ങളിലുള്ള തറവാടുകള്‍ക്ക് മുമ്പില്‍ വഴിയാത്രക്കാര്‍ക്കായി കല്‍ത്തൊട്ടികളില്‍ വെള്ളം നിറച്ചു വയ്ക്കുന്ന പതിവ് ഒരു പുണ്യപ്രവര്‍ത്തിയായി കരുതപ്പെട്ടിരുന്നു. കാല്‍നടക്കാര്‍ ഇല്ലാതായതോടെ  ഈ പതിവ് അസ്തമിച്ചു. ഇക്കാലത്ത് സണ്ടേസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുര്‍ബാനയ്ക്ക് ശേഷം ഒരു ലഘുഭക്ഷണം കൊടുക്കുന്ന രീതി വികസിച്ചു വന്നിട്ടുണ്ട്. അതിനു ഒരു നേര്‍ച്ചയുടെ രൂപം കൈവന്നിട്ടുണ്ട്. കാലദേശ വ്യത്യാസമനുസരിച്ച്  സ്വാഭാവികമായി  വികസിച്ചു വരുന്നതാണ് ആചാരാനുഷ്ടാനങ്ങള്‍. അവ അടിച്ചമര്‍ത്തുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നത് മണ്ടത്തരമാണ്. അര്‍ത്ഥമറിയാതെ അന്ധമായി അനുകരിക്കുന്നത് ഏറ്റവും മണ്ടത്തരം.

 മധ്യകാലത്ത് അന്ത്യോഖ്യയിലുണ്ടായ പ്രാദേശിക പാരമ്പര്യങ്ങളെ  അവിടെ നിന്നും വന്ന പിതാക്കന്മാര്‍ കേരളക്രൈസ്തവസഭയുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. അവയെ ഒരു പ്രത്യേക സ്ഥലത്തെ, സമയത്തെ പാരമ്പര്യമായി മനസിലാക്കാതെ സാര്‍വത്രികസഭയുടെ അടിസ്ഥാനപാരമ്പര്യമായി നാം തെറ്റിദ്ധരിച്ചു. 1875 -ല്‍  കേരളത്തിലെത്തിയ പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ചെയ്തികള്‍ അന്ത്യോഖ്യവല്‍ക്കരണത്തിന്‍റെ ഉദാഹരണമാണ്. അവരുടെ സംസ്കാരത്തിന് അന്യമായ ഓട്ടുവിളക്കും വിളക്കിലൊഴിക്കുന്ന നെയ്യും  അദ്ദേഹം ഇവിടുത്തെ ദേവാലയങ്ങളില്‍ നിരോധിച്ചു. അവരുടെ നാട്ടിലില്ലാത്തെ പോത്തിറച്ചിയും ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുനാളിന്  അദ്ദേഹം ഇവിടെ നിരോധിച്ചു.   

 അടിസ്ഥാനക്രൈസ്തവവിശ്വാസാചാരങ്ങളായി നാം പരിപാലിച്ചു പോരുന്ന പലതും മറ്റു പല പ്രദേശങ്ങളില്‍ പല കാലങ്ങളില്‍ അതത് സാഹചര്യങ്ങള്‍ക്കനുസരണമായി  രൂപമെടുത്തവയായാണെന്ന്  നാം തിരിച്ചറിയണം. അര്‍ത്ഥമറിയാതെ  ആചരിക്കുന്ന ഒട്ടേറെ  മഹാമണ്ടത്തരത്തില്‍ നിന്നും ആ തിരിച്ചറിവ്   നമ്മെ സ്വതന്ത്രരാക്കും.

 കേരള ക്രൈസ്തവരെ നൂറ്റാണ്ടുകള്‍ നീണ്ട സാംസ്കാരിക അടിമത്തത്തില്‍ നിന്നും വിമോചിപ്പിക്കുന്ന അതിശക്തമായ ഒരു ആശയമാമാണ്  ഡോ കുര്യന്‍ തോമസ്‌  ഈ ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  മാവിനെ മുഴുവന്‍ പുളിപ്പിക്കാന്‍ ശക്തിയുള്ള പുളിമാവാണിത് . ഈ വിഷയത്തെപ്പറ്റി  അദ്ദേഹം ഇനിയും വിശദമായി എഴുതുമെന്ന്  ആശിക്കുന്നു.

ജോണ്‍ ഡി. കുന്നത്ത്

Comments

Dr. P. K. George said…
John,
Interesting article. There are certain things we need to address periodically.This is true for all societies at different generations. As humankind evolve and transform the societies we need to adapt new ways of living. Look at the bacteria or animals. They all make changes as generations change.
The church at large has to look at where we were 2000 years ago and where we are now. If Jesus comes to us physically will he walk on the road and give his sermons on the mountains.
Archbishop William Temple once said that the unity of church is possible only on one condition “ unity in essentials freedom in non essentials and charity in everything. “
This weekend the Church is remembering St Peter and St. Paul “ what did St. Peter said to the man at the temple gate “ Gold and silver have I nothing , but get up and walk in the name of Jesus Christ “. I hope that the church leaders across the globe will get that message . Or get “ proclamation of St. Peter “that you are Christ the son of living God”.That realization can simply eclipse all the minor differences and will help to heal the wounds tend the sheep at large.
Does the church challenge any of the problems of the marginalized around the world.?. The church embrace the rich and the powerful and get the comfort of the Shade of world power .The church at large ignore marginalized .and the poor.
In these circumstances the church fail miserably in proclaiming the message of Christ .
Best wishes to both of you.
PK George
( Fr . VC Samuel once told me that the western church and eastern church should join together and must have a single message to the world. The divisions in the church are artificial and we should some how work out to stop the differences)
PKGeorge
Thomas Varghese said…
എന്തിനുവേണ്ടിയാണ് ഇത്ര അധികം ആചാരങ്ങൾ ? ധന സമ്പാധനം ആണ് ഉദ്ദേശ്യമെങ്കിൽ , അതൊടൊപ്പെം വിശ്വാസ തകർച്ചയും പ്രതീക്ഷിക്കാം . സൗഹാർദ്ദവും സഹകരണവും വിശ്വാസത്തോടൊപ്പെം കൊണ്ടുപോകാനാണെങ്കിൽ നല്ലതു തന്നെ . നല്ല ലേഖനം . വെറുതെ ചിന്തിക്കാൻ കഷ്ടപ്പെടാതെ പേടിച്ചും കാമിച്ചും വിശ്വസിക്കാൻ ആളും , മുതലെടുക്കാൻ , അധികാരിയായി ഞെളിയനും ആളുകൾ തിരക്ക് കൂട്ടുമ്പോൾ ഇതൊക്കെ നില നിൽക്കും

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും