സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സദ്വാര്‍ത്തയുടെ പരിണാമം

യേശുവും യോഹന്നാന്‍ സ്നാപകനും
യോഹന്നാന്‍ സ്നാപകനും യേശുതമ്പുരാനും പ്രഘോഷിച്ചത് സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്തയാണ്. അക്കാലത്ത് ലോകം ഭരിക്കുന്നത് സാത്താന്‍ ആണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. തന്‍റെ പ്രതിനിധിയായി ലോകത്തെ ഭരിക്കുവാന്‍ ദൈവം ചുമതലപ്പെടുത്തിയ ഒരു മാലാഖ ദൈവത്തോട് മറുതലിച്ചാണ് സാത്താനായി മാറിയത്. ലോകത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും വിഷമങ്ങള്‍ക്കും കാരണം സാത്താന്‍റെ ഭരണമാണെന്ന് വിശ്വസിക്കപ്പെട്ടു. റോമിലെ കൈസറിനെ സാത്താന്‍റെ പ്രതിനിധിയായി അവര്‍ കണ്ടു. ഈ സാഹചര്യത്തിലാണ് സാത്താനെ ഭരണത്തില്‍ നിന്ന് നീക്കി പകരം മറ്റൊരാളെ ദൈവം നിയമിക്കാന്‍ പോകുന്നു എന്ന സദ്വാര്‍ത്ത യോഹന്നാന്‍ സ്നാപകനും യേശുതമ്പുരാനും പ്രഘോഷിച്ചത്.
യോര്‍ദാനില്‍ സ്നാനമേല്‍ക്കുമ്പോള്‍ സ്വര്‍ഗം തുറക്കുകയും നീ എന്‍റെ പ്രിയപുത്രന്‍ എന്ന നിയമനശബ്ദം യേശുതമ്പുരാന്‍ ശ്രവിക്കുകയും ചെയ്തു. കൂടാതെ ദൈവാത്മാവ് പ്രാവ് പോലെ തന്‍റെ മേലിറങ്ങി രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. അഭിഷിക്തന്‍ (ക്രിസ്തോസ്, മശിഹാ) നേരെ പോയത് മരുഭൂമിയില്‍ സാത്താന്‍റെ വാസസ്ഥലത്തേക്കാണ്. നീ ദൈവപുത്രനെങ്കില്‍ (മശിഹായെങ്കില്‍) ഈ കല്ല് അപ്പമാക്കുക, ദേവാലയഗോപുരത്തില്‍ നിന്ന് ചാടുക എന്നൊക്കെ പറഞ്ഞ് താന്‍ പുതിയ രാജാവായി നിയമിതനായിരിക്കുന്നു എന്ന യേശുതമ്പുരാന്‍റെ ആത്മബോധത്തെ സാത്താന്‍ പുച്ഛിച്ചു തള്ളി. യേശുതമ്പുരാന്‍ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ തന്‍റെ ഒരു പ്രതിനിധിയായി റോമിലെ കൈസറെപ്പോലെ ലോകത്തിലെ ഒരു ഭരണാധികാരിയാകുവാന്‍ സാത്താന്‍ യേശുതമ്പുരാനെ ക്ഷണിച്ചു. ദൈവത്തെ മാത്രമേ താന്‍ അനുസരിക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് യേശുതമ്പുരാന്‍ സാത്താന്‍റെ ക്ഷണം നിരസിച്ചു. തുടര്‍ന്ന് സാത്താന്‍ നിഷ്കാസിതനായിക്കഴിഞ്ഞു എന്നും ദൈവരാജ്യം വന്നിരിക്കുന്നു എന്നുമുള്ള സദ്വാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് അവിടുന്ന് നാടെങ്ങും സഞ്ചരിച്ചു. അതിന്‍റെ പ്രകടനങ്ങളായി അവിടുന്ന് ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സൌഖ്യമാക്കുകയും ചെയ്തു.
നിലവിലിരിക്കുന്ന വ്യവസ്ഥിതിയില്‍ നിന്ന് ദൈവരാജ്യം എപ്രകാരം വ്യത്യസ്തമായിരിക്കുന്നു എന്ന് അവിടുന്ന് വ്യക്തമായി പഠിപ്പിച്ചു. (മത്താ 5-7). കൂടാതെ ധാരാളം ഉപമകളിലൂടെ ദൈവരാജ്യത്തെക്കുറിച്ച് അവിടുന്ന് പഠിപ്പിച്ചു. (മത്താ 13). ദൈവരാജ്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു ഭരണമല്ല, മറിച്ച് ജനങ്ങള്‍ സ്വമനസ്സാലെ സ്വീകരിക്കേണ്ട ഒരു ഭരണമാണ് എന്ന് അവിടുന്ന് വ്യക്തമാക്കി.

അപ്പൊസ്തോലന്മാര്‍
മരണത്തെ മുഖാമുഖം കണ്ടപ്പോഴും തന്നെക്കുറിച്ചുള്ള ദൈവഹിതത്തിന് പൂര്‍ണമനസ്സോടെ യേശുതമ്പുരാന്‍ കീഴടങ്ങി. ക്രൂശികരണത്തിനും കബറടക്കത്തിനും ശേഷം, അവിടുത്തെ ശരീരം കല്ലറയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചിലര്‍ക്ക് അദ്ദേഹം ജീവനോടെ പ്രത്യക്ഷനാകുകയും ചെയ്തു. അങ്ങനെ അവിടുന്ന് പുനരുത്ഥാനം ചെയ്തു എന്ന ബോധ്യം അദ്ദേഹത്തിന്‍റെ ശിഷ്യസമൂഹത്തിന് ഉണ്ടായി.
തങ്ങളുടെ ഗുരു ഉയിത്തെഴുന്നേറ്റുവെന്നും ദൈവത്തിന്‍റെ വലഭാഗത്ത് ഉപവിഷ്ടനായിരുന്ന് ലോകത്തെ ഭരിക്കുന്നുവെന്നും ഉള്ള സദ്വാര്‍ത്ത അവര്‍ പ്രഖ്യാപിച്ചു (അപ്പോ 2: 32-36). എല്ലാറ്റിനെയും യഥാസ്ഥാനത്താക്കിക്കഴിയുമ്പോള്‍ അവിടുന്ന് വീണ്ടും വരും എന്നും അവര്‍ പ്രഖ്യാപിച്ചു. 3:20-21). സ്തേഫാനോസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു കഴിഞ്ഞപ്പോള്‍ ശൌല്‍ എന്നൊരു പരീശന്‍ ഈ സദ്വാര്‍ത്ത വിശ്വസിച്ച് അപ്പൊസ്തോലന്മാരോടൊപ്പം ചേര്‍ന്നു. പിന്നീട് പൌലൊസ് എന്നറിയപ്പെട്ട അദ്ദേഹവും ദൈവരാജ്യം പ്രസംഗിക്കുകയും യേശുക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. (9:22, 13: 16-41, 28: 31). ക്രിസ്തു പുനരുഥാനം ചെയ്തതുപോലെ, തന്നില്‍ വിശ്വസിക്കുന്നവരും പുനരുഥാനം ചെയ്യും എന്ന് പൌലൊസ് അപ്പൊസ്തോലന്‍ സ്ഥാപിക്കുന്നു (1 കൊരി 15: 20-23). അപ്പൊസ്തോലന്മാര്‍ പ്രഖ്യാപിച്ച സദ്വാര്‍ത്ത ധാരാളം പേര്‍ വിശ്വസിച്ചു എന്ന് അപ്പൊസ്തോലപ്രവൃത്തികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പുതിയ ഇസ്രായേലും ക്രൂശിന്‍റെ സന്ദേശവും
ക്രിസ്തു താമസിയാതെ വീണ്ടും വരും എന്ന പ്രത്യാശയിലാണ് അപ്പൊസ്തോലന്മാര്‍ ജീവിച്ചതും ഈ സദ്വാര്‍ത്ത പ്രഘോഷിച്ചതും. എന്നാല്‍ അപ്പൊസ്തോലന്മാര്‍ ഓരോരുത്തരായി മരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ക്രിസ്തുവിശ്വാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. അവര്‍ക്ക് ക്രമേണ പുതിയ നേതാക്കന്മാരുണ്ടായി, അവരുടെ നിലനില്‍പ്പിന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താനും തുടങ്ങി. താമസിയാതെ ഇഹലോകജീവിതം അവസാനിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന അവര്‍ തുടര്‍ന്നും ലോകത്തില്‍ ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കുവാന്‍ തുടങ്ങി. യേശു ക്രിസ്തുവാണ് എന്ന് വിശ്വസിക്കുന്നവരുടെ ഒരു വലിയ സമൂഹം ഉണ്ടായിക്കഴിഞ്ഞിരുന്നു. അവര്‍ ആദ്യം നേരിട്ടത് ഒരു identity crisis ആണ്. ആരാണ് തങ്ങള്‍? എന്താണ് തങ്ങള്‍ക്ക് ഈ ലോകത്തിലുള്ള സ്ഥാനം? ഈ ചോദ്യങ്ങള്‍ അവരെ ചിന്തിപ്പിച്ചു. AD 70 ആയപ്പോഴേക്കും റോമന്‍ സൈന്യം യെരൂശലേം ദേവാലയം നശിപ്പിച്ചുകളഞ്ഞു. ഇസ്രായേലിനെ ഉത്തരവാദിത്തമില്ലാത്ത കുടിയാന്‍ എന്ന് കണ്ട് തല്‍സ്ഥാനത്തുനിന്ന് ദൈവം നീക്കിക്കളഞ്ഞു എന്നും ആ സ്ഥാനത്ത് ഒരു പുതിയ ഇസ്രയേലായി തങ്ങളെ നിയമിച്ചിരിക്കുന്നു എന്നും അവര്‍ വിശ്വസിച്ചു. പുതിയ ഇസ്രയേലിന്‍റെ പുതിയ മോശയായി അവര്‍ യേശുവിനെ കണ്ടു.യേശുവിനെ നേരിട്ടറിയാവുന്ന ആളുകള്‍ കണ്‍മറഞ്ഞു തുടങ്ങിയപ്പോള്‍ നേരിട്ട് അവിടുത്തെ കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് വേണ്ടി എഴുതപ്പെട്ട ആദ്യത്തെ ലിഖിതരേഖയായ മര്‍ക്കോസിന്‍റെ സുവിശേഷം യേശുവിനെ അവതരിപ്പിക്കുന്നത് പുതിയ ഇസ്രയേലിന്‍റെ പുതിയ മോശയായാണ്.
ദൈവവും ഇസ്രായേലും തമ്മില്‍ മോശയുടെ മധ്യസ്ഥതയില്‍ സീനായ് മലയില്‍ വച്ച് യാഗം കഴിച്ച് ഒരു ഉടമ്പടി ചെയ്തു. അവര്‍ ദൈവത്തിന്‍റെ ജനമായി പൂര്‍ണഹൃദയത്തോടെ ദൈവത്തെ അനുസരിച്ച് ജീവിക്കും എന്നായിരുന്നു ഉടമ്പടി. എന്നാല്‍ അവര്‍ ആ ഉടമ്പടി ലംഘിച്ചു. അതുപോലെ പുതിയ ഇസ്രയേല്‍ ദൈവവുമായി പുതിയ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. യേശുവിന്‍റെ കാല്‍വറി മലയിലെ കുരിശുമരണം ആ ഉടമ്പടിയുടെ യാഗമായിരുന്നു എന്ന് വിശ്വസിക്കപ്പെട്ടു. ഈ യാഗത്തില്‍ യേശുതമ്പുരാന്‍ തന്നെ ബലിമൃഗവും പുരോഹിതനുമായി എന്ന് വിശ്വസിക്കപ്പെട്ടു. പുതിയ ഇസ്രയേലാകുന്ന ക്രൈസ്തവസഭ ഈ ഉടമ്പടിയില്‍ പങ്കെടുക്കുകയും അത് നിരന്തരം പുതുക്കുകയും ചെയ്യുന്ന പ്രക്രിയ എന്ന നിലയിലാണ് വിശുദ്ധ കുര്‍ബാന അനുഷ്ഠിക്കുന്നത് "അനേകര്‍ക്ക് വേണ്ടി ചൊരിയപ്പെടുന്ന പുതിയ നിയമത്തിന്‍റെ രക്തം" (മര്‍ക്കോസ് 14:24). കുര്‍ബാന എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം യാഗം എന്നാകുന്നു. ഈ അര്‍ത്ഥം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പൌലൊസ് അപ്പൊസ്തോലന്‍ സുവിശേഷത്തെ ക്രൂശിന്‍റെ സന്ദേശം എന്ന് വിളിച്ചത്. ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് യേശുതമ്പുരാനെ യോഹന്നാന്‍ സ്നാപകന്‍ വിളിക്കുന്നത് ഈ അര്‍ഥത്തിലാണ് (യോഹ 1:29). യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ 1:7) ക്രിസ്തുവിന്‍റെ മരണത്താല്‍ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. (റോമ 5:9, എഫേ 1:7) കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി പൌലൊസ് അപ്പൊസ്തോലന്‍ പറയുന്നു:
"ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവില്‍ കൂടി തന്‍റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്‍റെ ശുശ്രൂഷ നമുക്ക് നല്‍കുകയും ....... അവിടുന്ന് ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം അവരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന സന്ദേശം.” (5: 18-19)

സ്വര്‍ഗ്ഗരാജ്യത്തിലെ പൌരന്‍മാര്‍
തങ്ങള്‍ ആരാകുന്നു എന്ന ചോദ്യത്തിന് തങ്ങള്‍ പുതിയ ഇസ്രയേല്‍ ആകുന്നു എന്നത് മാത്രമായിരുന്നില്ല ഉത്തരം. തങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിലെ പൌരന്മാരാകുന്നു എന്നതായിരുന്നു മറ്റൊരുത്തരം (ഫിലി 3:20). യേശു സ്വര്‍ഗരാജ്യത്തിന്‍റെ രാജാവാകുന്നു. മത്തായിയുടെ സുവിശേഷത്തിന്‍റെ കേന്ദ്രവിഷയം ഇതാണ്. രാജാവായ യേശു 5-7 അദ്ധ്യായങ്ങളില്‍ തന്‍റെ രാജ്യത്തിന്‍റെ ഭരണഘടന അവതരിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തിനു വെളിയില്‍ നിന്ന് അകത്തേക്ക് കടക്കുന്നതാണ് രക്ഷ. സ്വര്‍ഗരാജ്യത്തില്‍ കടക്കുവാന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ദൈവകല്‍പ്പനകള്‍ പാലിക്കണം അഥവാ ദൈവേഷ്ടം ചെയ്യണം എന്ന് യേശുതമ്പുരാന്‍ മറുപടി നല്കുന്നു. പരീശന്മാരെപ്പോലെ യാന്ത്രികമായും മനസില്ലാമനസ്സോടെയുമല്ല, ചുങ്കക്കാരനെപ്പോലെ അനുതാപത്തോടും മനസ്സോടും ദൈവത്തെ അനുസരിക്കുന്നവര്‍ക്കാണ് അവിടെ സ്ഥാനമുള്ളത്.

ഒരു പുതിയ മനുഷ്യവര്‍ഗ്ഗം
തങ്ങള്‍ ആര് എന്ന ചോദ്യത്തിന് മൂന്നാമത് ഒരുത്തരം നിലവില്‍ വന്നു. തങ്ങള്‍ ഒരു പുതിയ മനുഷ്യവര്‍ഗ്ഗം ആണ് എന്നതായിരുന്നു അത്. യേശു ആ പുതിയ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുതിയ ആദമാണ്. ഇതാണ് ലൂക്കോസിന്‍റെ സുവിശേഷത്തിന്‍റെ കേന്ദ്ര വിഷയം. പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നതിനെക്കുറിച്ച് പൌലൊസ് അപ്പൊസ്തോലനും എഴുതുന്നു. (കൊലൊ 3:9-10)

ഒരു പുതിയ സൃഷ്ടി
തങ്ങള്‍ ആര് എന്ന ചോദ്യത്തിന് നാലാമത് ഒരുത്തരം വന്നു. തങ്ങള്‍ ഒരു പുതിയ സൃഷ്ടിയാണ് (2 കൊരി 5:17). യേശു സൃഷ്ടിക്കു മുഖാന്തരമായ ദൈവവചനം അഥവാ ലോഗോസ് ആകുന്നു. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ കേന്ദ്രവിഷയം ഇതാകുന്നു.
സ്വര്‍ഗരാജ്യത്തിന്‍റെ ക്രൈസ്തവ സുവിശേഷം ക്രൂശിന്‍റെ സന്ദേശമായി മാറിയതെങ്ങനെ എന്ന് നാമിവിടെ കണ്ടു. കൂടാതെ തങ്ങള്‍ ആര് എന്ന ചോദ്യത്തിന് ആദിമസഭ നല്‍കിയ വ്യത്യസ്തങ്ങളായ ഉത്തരങ്ങളും നാം കണ്ടു. വിവിധ ഉപമകളാണ് ഉത്തരങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇവയില്‍, തങ്ങള്‍ പുതിയ ഇസ്രയേലാകുന്നു എന്ന ഉത്തരമാണ് ഏറ്റവും വ്യാപകമായതും ശക്തമായതും. ഓരോ ഉപമയും സത്യത്തിന്‍റെ പല വശങ്ങളാണ് വെളിപ്പെടുത്തുന്നത്. അവയില്‍ ഒന്ന് ആത്യന്തികമായിരുന്നെങ്കില്‍ മറ്റുള്ളവയുടെ ആവശ്യം വരുമായിരുന്നില്ല. കുരുടര്‍ ആനയെ തപ്പിനോക്കിയ കഥ നമ്മുടെ ഓര്‍മയിലിരിക്കണം.
പുതിയ ഇസ്രയേലായ തങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യം അവര്‍ സ്വയം ചോദിച്ചു. വ്യത്യസ്തമായ രണ്ട് ഉത്തരങ്ങള്‍ അവര്‍ നല്‍കി.

മരുഭൂപ്രയാണത്തില്‍
സാത്താന്‍ എന്ന ഫറവോയുടെ അടിമത്വത്തില്‍ നിന്നു സ്വാതന്ത്ര്യം നേടി സ്വര്‍ഗീയകനാന്‍ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തങ്ങള്‍ ഇപ്പോള്‍ ലോകമാകുന്ന മരുഭൂമിയിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവാണ് നമ്മുടെ നായകന്‍. അടുത്ത നൂറ്റാണ്ടുകളില്‍ പാശ്ചാത്യ/ ലത്തീന്‍ സഭയ്ക്ക് ഇഷ്ടപ്പെട്ടത് ഈ ഉത്തരമാണ്. വരുവാനിരിക്കുന്ന സ്വര്‍ഗീയകാനാന്‍നാട്ടിലെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നിലവിലുള്ള വിഷമങ്ങളെയും കഷ്ടതകളെയും നേരിടുവാന്‍ അവരെ പ്രാപ്തരാക്കി (1 പത്രോ 1:5-6). എന്നാല്‍ ഈ ഉത്തരത്തെ അവര്‍ ആക്ഷരികമായി മനസിലാക്കി. നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവസഭ രാജമതമായി മാറിയപ്പോള്‍ അത് തങ്ങളുടെ മരുഭൂയാത്രയുടെ അന്ത്യമായും കാനാന്‍ നാട്ടിലെ പ്രവേശനമായും അവര്‍ കണ്ടു. ലോകരാജാവായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ഭൂമിയെ ഭരിക്കുന്നയാളായി റോമിലെ അവരുടെ ബിഷപ്പിനെ അവര്‍ കണ്ടു.

ദൈവസന്നിധിയില്‍
രണ്ടാമത്തേത് ഇങ്ങനെയാണ്: സര്‍വലോകത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട് ദൈവസന്നിധിയില്‍ നില്‍ക്കുന്ന പുരോഹിതനായി ഇസ്രയേല്‍ സ്വയം മനസ്സിലാക്കിയിരുന്നു. പുതിയ ഇസ്രയേല്‍ എന്ന നിലയില്‍ ക്രൈസ്തവസഭയും അങ്ങനെ സ്വയം മനസിലാക്കുന്നു. യേശു ദൈവസന്നിധിയില്‍ നില്‍ക്കുന്ന മഹാപുരോഹിതനാണ്. ക്രിസ്തുവിന്‍റെ ശരീരമായി സഭയും ദൈവമുമ്പാകെ നില്ക്കുന്നു (എഫേ 2:6). ഈ ആശയം വ്യക്തമായി കാണുന്നത് പൌലൊസ് അപ്പൊസ്തോലന്‍ എബ്രായര്‍ക്കെഴുതിയ ലേഖനത്തിലാണ് (10). കൂടാതെ പത്രൊസിന്‍റെ ലേഖനത്തിലും (2:5) സഭയെ പുരോഹിതവര്‍ഗ്ഗമെന്ന് വിളിച്ചിരിക്കുന്നു.
പൌരസ്ത്യസഭകള്‍ക്ക് (ഗ്രീക്ക്, സുറിയാനി) ഇഷ്ടപ്പെട്ടത് ഈ ഉത്തരമാണ്. അതനുസരിച്ച് ക്രിസ്തുവിനോടു ചേര്‍ന്ന് ക്രിസ്തുവിന്‍റെ ദൌത്യം ലോകത്തില്‍ നിര്‍വഹിക്കുകയാണ് സഭയുടെ ദൌത്യവും. മനുഷ്യമനസ്സുകള്‍ സ്നേഹം കൊണ്ട് കീഴടക്കുകയല്ലാതെ അധികാരമുപയോഗിച്ചു മനുഷ്യരെ ഭരിക്കുകയല്ലായിരുന്നു ക്രിസ്തുവിന്‍റെ മാര്‍ഗം. മാത്രമല്ല, ഒരു വ്യക്തിയല്ല, സഭയാണ് ക്രിസ്തുവിനെ ലോകത്തില്‍ പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു കിഴക്കന്‍ കാഴ്ചപ്പാട്.
 
ആദ്യത്തെ നൂറ്റാണ്ടുകളില്‍ തന്നെ സുവിശേഷത്തിന്‍റെ ഉള്ളടക്കത്തില്‍ ഇത്രയും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായെങ്കില്‍, പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിവിധ ദേശങ്ങളില്‍ സുവിശേഷത്തിന്‍റെ ഉള്ളടക്കം പലപ്രകാരത്തില്‍ മാറിയിട്ടുണ്ടാകും എന്ന് ഊഹിക്കാം. ഇന്ന് നമ്മുടെ കാലത്ത് ക്രൈസ്തവസുവിശേഷത്തിന്‍റെ ഉള്ളടക്കം എന്തായിരിക്കണം എന്ന ചോദ്യത്തിലേക്കാണ് ഈ ലഘുപഠനം നമ്മെ നയിക്കുന്നത്. ക്രൈസ്തവ്സുവിശേഷത്തിന്‍റെ അന്തസത്ത നന്നായി മനസിലാക്കിക്കഴിയുമ്പോള്‍ നമ്മുടെ കാലത്തിനും സ്ഥലത്തിനും സാഹചര്യത്തിനും അനുയോജ്യമായ ഒരു രൂപം വികസിച്ചുവരും എന്നതിന് സംശയമില്ല.


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും