ജീവനും ജീവിതവും

വേദപുസ്തകത്തിലെ അതിപ്രധാന സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് ജീവന്‍. മനുഷ്യനെ സൃഷ്ടിക്കുന്നത് ജീവശ്വാസം ഊതിയാണ്. ഏദന്‍ തോട്ടത്തിന്‍റെ കേന്ദ്രത്തില്‍ ജീവവൃക്ഷമുണ്ട്. വെളിപ്പാടുപുസ്തകത്തിലെ പുതിയ ഭൂമിയിലും ജീവവൃക്ഷമുണ്ട്. ജീവപുസ്തകത്തെപ്പറ്റിയും വെളിപ്പാടു പുസ്തകം പറയുന്നു. താന്‍ ജീവനാകുന്നു എന്നും ജീവന്‍റെ അപ്പമാകുന്നു എന്നു യേശുതമ്പുരാന്‍ പ്രഖ്യാപിച്ചു. ശമര്യസ്ത്രീക്കു ജീവജലം വാഗ്ദത്തം ചെയ്തു. നാശത്തിലേക്കുള്ള പാതവിട്ടു ജീവങ്കലേക്കുള്ള പാതയില്‍ ഗമിക്കുവാന്‍ യേശുതമ്പുരാന്‍ ആളുകളെ ഉപദേശിച്ചു. നിത്യജീവന്‍ പ്രാപിക്കുവാന്‍ പുതുതായി ജനിക്കണമെന്നും ദൈവകല്‍പ്പനകള്‍ പാലിക്കണമെന്നും യേശുതമ്പുരാന്‍ ഉപദേശിച്ചു.

വേദപുസ്തകത്തിന്‍റെ കേന്ദ്രത്തിലുള്ള ഈ സങ്കല്‍പ്പത്തെ അര്‍ഥവത്തായി മനസിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. നിലവില്‍ പ്രചാരത്തിലിരിക്കുന്ന ധാരണകളില്‍ നിന്നു പലകാര്യങ്ങളിലും ഇത് വ്യത്യസ്തമാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും.

എബ്രായ ഭാഷയില്‍ ഹായ് എന്ന വാക്കാണ് ജീവന്‍ എന്ന വാക്കിന് തുല്യമായി പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്. ജീവനുള്ളതിനെല്ലാം മാതാവ് എന്ന അര്‍ഥത്തിലാണ് ഹവ്വ എന്നു ആദം പേരിട്ടതായി പറഞ്ഞിരിക്കുന്നത്. ഇതേ ഭാഷാകുടുംബത്തില്‍ പെട്ട സുറിയാനിയില്‍ ഹായോ എന്ന പദം ജീവനുള്ള എന്ന അര്‍ഥത്തില്‍ ആരാധനയില്‍ ഉപയോഗിക്കാറുണ്ട്. ബയോസ്, സുഖെ, ക്സോഎ എന്നീ പദങ്ങളാണ് ജീവന്‍ എന്ന അര്‍ഥത്തില്‍ ഗ്രീക്കില്‍ ഉപയോഗിക്കുന്നത്.

ഇംഗ്ലീഷില്‍ life എന്ന പദത്തിനു മലയാളത്തില്‍ രണ്ടു വ്യത്യസ്ത പദങ്ങളുണ്ട്-- ജീവന്‍, ജീവിതം. ജീവനുള്ള ഒരു ജീവിക്ക് ജനനം മുതല്‍ മരണം വരെയുള്ള ഒരു ജീവിതമുണ്ട്. മലയാളത്തിലുള്ള ഈ അര്‍ഥവ്യത്യാസം കാണിക്കുവാന്‍ മൂലഭാഷകളില്‍ പോലും വ്യത്യസ്തപദങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. മൂലഭാഷകള്‍ അറിയാവുന്ന ആരെങ്കിലും ഈ ചോദ്യം പഠനവിഷയമാക്കിയാല്‍ നന്നായിരിക്കും. മലയാളവേദപുസ്തകത്തില്‍ ജീവന്‍ എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന മിക്കയിടങ്ങളിലും ജീവിതം എന്നാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ജീവവൃക്ഷം ജീവിതവൃക്ഷമാകാന്‍ ഇടയുണ്ട്. നിത്യജീവന്‍ നിത്യജീവിതമാകാന്‍ ഇടയുണ്ട്.

ആദിയില്‍ ദൈവം മനുഷ്യന്‍റെ മൂക്കില്‍ ജീവശ്വാസം ഊതുന്നു. അങ്ങനെ ദൈവം തന്‍റെ സ്വന്തം ജീവന്‍ നല്‍കി ആദമിനെ ജീവിപ്പിക്കുന്നു. ശ്വാസം ജീവന്‍റെ പ്രതീകമാണ്. രക്തവും ജീവന്‍റെ പ്രതീകമാണ്. രക്തത്തോടു കൂടി യാതൊരു ജീവിയെയും ഭക്ഷിച്ചുകൂടാ എന്നു വിശ്വസിക്കപ്പെട്ടിരുന്നത് അതുകൊണ്ടാണ്. ഗ്രീക്കിലെ ബയോസ് എന്ന വാക്ക് പ്രതിനിധാനം ചെയ്തിരുന്നത് ഒരു ജീവിയെ ജീവിപ്പിക്കുന്ന ജീവന്‍ ആണ് എന്നു കരുതാം. ദൈവശ്വാസം തിരികെ ദൈവത്തിലേക്ക് മടങ്ങുമ്പോള്‍ മനുഷ്യന്‍ (ആദം) വീണ്ടും മണ്ണ് (ആദാമഃ) ആകുന്നു. മരണം സംഭവിക്കുന്നു. ഇത് ബയോസിന്‍റെ അവസാനമായ മരണമാണ്.

അങ്ങനെ ദൈവത്തില്‍നിന്ന് ജീവന്‍ പ്രാപിച്ച ആദാമിനു ഏദന്‍ തോട്ടത്തില്‍ ഒരു ജീവിതം ഉണ്ടാകുന്നു. ജീവിതത്തില്‍ ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ട്-- മനുഷ്യനും ദൈവവും തമ്മില്‍, മനുഷ്യര്‍ തമ്മില്‍, മനുഷ്യനും മറ്റ് ജീവികളും തമ്മില്‍. ഇവിടെ ആദം എന്ന ജീവി ആദം ഉള്‍പ്പെട്ടതും ആദമിനെക്കാള്‍ വലുതുമായ ഒരു ജീവിതവ്യവസ്ഥയുടെ ഭാഗമാവുന്നു. ഈ ജീവിതവ്യവസ്ഥയുടെ നിലനില്‍പ്പ് അതിലുള്‍പ്പെട്ടിരിക്കുന്ന ജീവികള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുകയും ബന്ധങ്ങള്‍ സുഘടിതമായി നിലനിര്‍ത്തുകയും ചെയ്യുന്നതിലാണ്. ഏദന്‍തോട്ടത്തിന്‍റെ കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന ജീവിതവൃക്ഷം ഈ ജീവിതവ്യവസ്ഥയുടെ പ്രതീകമാണ്. അനേകം ശിഖരങ്ങളും വേരുകളും ഉള്ള ഒരു വൃക്ഷത്തെ ഈ ജീവിതവ്യവസ്ഥയുടെ പ്രതീകമാക്കിയിരിക്കുന്നത് അര്‍ഥവത്താണ്. ഈ ജീവിതവ്യവസ്ഥയെ സൂചിപ്പിക്കുന്നതിന് ഗ്രീക്കിലെ ക്സോഎ എന്ന പദം ഉപയോഗിച്ചിരുന്നു എന്നു കരുതാം.

ആദം തന്‍റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കാതിരിക്കുന്നതിന്‍റെ ഫലമായി ആ ജീവിതവ്യവസ്ഥയ്ക്കുള്ളിലെ ബന്ധങ്ങള്‍ വിഘടിക്കപ്പെടുന്നു, അങ്ങനെ ആ ജീവിതവ്യവസ്ഥ ഇല്ലാതാകുന്നു. അത് ഈ ജീവിതവ്യവസ്ഥയുടെ മരണമാണ്. ആദം നിരുത്തരവാദപരമായി പെരുമാറിയപ്പോള്‍ സംഭവിച്ചത് ഈ മരണമാണ്. ജീവവൃക്ഷത്തില്‍ നിന്നുള്ള മനുഷ്യന്‍റെ വേര്‍പാടാണ് ഈ മരണത്തിന്‍റെ പ്രതീകം. ഈ മരണം ക്സോഎയുടെ അവസാനമാണ്.

മനുഷ്യനു ബയോസ് മാത്രം പോര, ക്സോഎയും വേണം. ഉള്ളില്‍ ജീവന്‍ (ബയോസ്) ഉണ്ടായിരിക്കെത്തന്നെ സുഘടിതമായ ഒരു ജീവിതവ്യവസ്ഥയുടെ (ക്സോഎ) ഭാഗമായിരിക്കുകയും വേണം. ധൂര്‍ത്തപുത്രന്‍ തിരികെയെത്തിയപ്പോള്‍ അവനെക്കുറിച്ച് പിതാവ് പറയുന്നത് അവന്‍ മരിച്ചവനായിരുന്നു എന്നാണ്. അവനില്ലാതായത് ബയോസല്ല, ക്സോഎയാണ്. ഒരു സ്ത്രീയെക്കുറിച്ച് അവര്‍ ജീവിച്ചിരിക്കയില്‍ തന്നെ മരിച്ചവള്‍ എന്നു പൌലൊസ് അപ്പൊസ്തോലന്‍ പറഞ്ഞിരിക്കുന്നതും ഈ അര്‍ഥത്തില്‍ വേണം കാണുവാന്‍.

ബയോസിന്‍റെ നിലനില്‍പ്പ് ആഹാരത്തെ ആശ്രയിച്ചിരിക്കുന്നതുപോലെ ക്സോഎയുടെ നിലനില്‍പ്പ് മനുഷ്യന്‍റെ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ദൈവനിയമങ്ങളെ അനുസരിക്കുന്നതാണ് ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം. ഈ അര്‍ഥത്തിലാണ് രണ്ടു തരം ആഹാരങ്ങളെക്കുറിച്ച് യേശുതമ്പുരാന്‍ പഠിപ്പിക്കുന്നത്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതു (ബയോസ്) ദൈവവകല്പനകള്‍ അനുസരിക്കുന്നത് കൊണ്ടും ജീവിക്കുന്നു (ക്സോഎ). ദൈവേഷ്ടം ചെയ്യുന്നതാണ് തന്‍റെ ആഹാരമെന്ന് ഒരിക്കല്‍ യേശുതമ്പുരാന്‍ അരുളി. ദൈവേഷ്ടം ചെയ്യുന്നതിന്‍റെ ആള്‍രൂപം എന്ന അര്‍ഥത്തില്‍ യേശുതമ്പുരാന്‍ "ഞാന്‍ ജീവന്‍റെ അപ്പമാകുന്നു" എന്നു അരുളി. യേശുവിനോടു ഒന്നായി ചേര്‍ന്ന് ദൈവേഷ്ടം ചെയ്യും എന്ന തീരുമാനത്തിന്‍റെ പ്രതീകമായി ക്രൈസ്തവസഭകള്‍ കുര്‍ബാന അനുഭവം ആരാധനയുടെ ഒരു ഭാഗമാക്കിയിരിക്കുന്നു.

യേശുതമ്പുരാന്‍ തന്‍റെ (ബയോസിന്‍റെ) മരണത്താല്‍ (ക്സോഎയുടെ) മരണത്തെ കൊന്നു എന്നതാണു ദുഖവെള്ളിയാഴ്ച നമസ്കാരത്തിന്‍റെ പ്രമേയം. ദൈവകല്‍പന ലംഘിച്ചു കൊണ്ടാണ് ആദാമിനു മരണം ഉണ്ടായത്. ദൈവകല്‍പന അനുസരിച്ചുകൊണ്ടു രണ്ടാമാദം ആ മരണത്തെ കൊന്നു. അതായത് നഷ്ടപ്പെട്ട ബന്ധങ്ങള്‍ പുനസ്ഥാപിച്ചു.

സുഘടിതമായ ഈ ജീവിതവ്യവസ്ഥയെ സൂചിപ്പിക്കുന്നതിനാണ് നിത്യജീവന്‍ എന്ന പദവും ഉപയോഗിച്ചിരിക്കുന്നത്. നിത്യജീവന്‍ പ്രാപിക്കുന്നതിന് എന്തു ചെയ്യണം എന്ന ഒരാളുടെ ചോദ്യത്തിന് യേശുതമ്പുരാന്‍ ഇങ്ങനെ മറുപടി നല്‍കി: ദൈവകല്‍പനകള്‍ പാലിക്കുക. എന്നാല്‍ ദൈവകല്‍പനകള്‍ മനസ്സോടെ പാലിക്കുന്നതും മനസ്സില്ലാമനസ്സോടെ പാലിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ധൂര്‍ത്തപുത്രനും അവന്‍റെ ജേഷ്ഠനും തമ്മിലുള്ള വ്യത്യാസമിതാണ്. ധൂര്‍ത്തപുത്രന്‍ ഒരടിമയായി പിതാവിന്‍റെ കാല്‍ക്കല്‍ സ്വയം സമര്‍പ്പിക്കുന്നു; എന്നാല്‍ അവന്‍റെ ജേഷ്ഠനാകട്ടെ മനസ്സില്ലാമനസ്സോടെ വീട്ടിലെ ജോലികള്‍ ചെയ്യുന്നു, അതില്‍ സ്വയം നീതീകരിക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ സുഘടിതമാകുമ്പോള്‍ പ്രകൃത്യാ തന്നെ നാം ദൈവകല്‍പനകള്‍ പാലിക്കും.

യേശുതമ്പുരാന്‍ ദൈവരാജ്യം, സ്വര്‍ഗരാജ്യം എന്നീ പദങ്ങള്‍ ഉപയോഗിച്ചതും ഈ അര്‍ഥത്തിലാണെന്ന് കാണാം. ദൈവം ഭരിക്കുന്ന ഇടത്തു ദൈവനിയമങ്ങള്‍ പാലിക്കപ്പെടുന്നു. അവിടെ സുഘടിതമായ ഒരു ജീവിതവ്യവസ്ഥയുണ്ട്. അവിടെ നീതിയും സമാധാനവും സന്തോഷവും സ്നേഹവുമുണ്ട്. അവിടം സ്വര്‍ഗമാണ്. ഭൂമിയില്‍ ദൈവരാജ്യം വരണമേ എന്നു പ്രാര്‍ഥിക്കുവാന്‍ യേശുതമ്പുരാന്‍ പഠിപ്പിച്ചു. സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ദൈവേഷ്ടം നടക്കുമ്പോള്‍ ഭൂമിയും സ്വര്‍ഗമാകും.

ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ മരണവൃക്ഷത്തില്‍ നിന്നു ഭക്ഷിക്കുന്നു. മരണമുണ്ടാക്കുന്ന ആ വൃക്ഷത്തിന് മരണവൃക്ഷം എന്ന പേര് യോജിക്കുമെങ്കിലും എന്താണ് മരണത്തിന് കാരണമാക്കുന്നത് എന്നു വ്യക്തമാക്കുന്ന "നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവ്" എന്ന പേരാണ് അതിനു നല്കിയിരിക്കുന്നത്. എന്താണ് ആത്യന്തികമായി നന്മയും തിന്മയും എന്ന അറിവ് ദൈവത്തിന് മാത്രമുള്ളതാണ്. അത് മനുഷ്യനു സ്വന്തമാക്കാനാവില്ല. ഈ അറിവ് തങ്ങള്‍ക്കുണ്ട് എന്നു ഭാവിച്ചുകൊണ്ടു ദൈവനിയമങ്ങളെ ധിക്കരിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ഇത് സ്വയനീതീകരണമാണ്.

മനുഷ്യന്‍ എന്തുകൊണ്ട് ദൈവനിയമങ്ങള്‍ പാലിക്കാതെ അവ ധിക്കരിക്കുന്നു എന്നതാണു വേദപുസ്തകം ചര്‍ച്ച ചെയ്യുന്ന അടുത്ത സുപ്രധാന ചോദ്യം. സ്വാതന്ത്ര്യം മനുഷ്യന്‍റെ സ്വഭാവമാണ്. വെളിയില്‍ നിന്നു അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങള്‍ അനുസരിക്കുവാന്‍ മനുഷ്യനാവില്ല. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജാവല്ല ദൈവം, മറിച്ച് സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്ന പിതാവാണ് എന്നു യേശുതമ്പുരാന്‍ പഠിപ്പിച്ചത് അതുകൊണ്ടാണ്. പുറമെയുള്ള നിയമങ്ങള്‍ക്ക് പകരം മനസിനുള്ളില്‍ എഴുതപ്പെടുന്ന പുതിയ നിയമത്തെപ്പറ്റി യിരമ്യാ പ്രവാചകന്‍ പറയുന്നത് ഈ അര്‍ഥത്തിലാണ്.

മനുഷ്യന്‍ പലപ്പോഴും സുഘടിതമായ ജീവിതവ്യവസ്ഥ വീണ്ടെടുക്കുന്നതിന് ശ്രമിച്ചിട്ടുള്ള കാര്യം വേദപുസ്തകത്തില്‍ കാണാം. അവര്‍ പലപ്പോഴും അനുതാപത്തോടെ ദൈവസന്നിധിയിലെത്തി ദൈവേഷ്ടം ചെയ്തു ജീവിച്ചുകൊള്ളാമെന്ന് തീരുമാനമെടുത്ത സംഭവങ്ങള്‍ അനവധിയുണ്ട്. ആ തീരുമാനത്തിന്‍റെ ഒരു പ്രതീകമായാണ് അവര്‍ മൃഗങ്ങളെ യാഗമര്‍പ്പിച്ചിട്ടുള്ളത്. ബലിമൃഗം ബലിയര്‍പ്പിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നു. രക്തം ചിന്തേണ്ടി വന്നാലും ദൈവവുമായുള്ള ഉടമ്പടി പാലിക്കും എന്ന ദൃഢനിശ്ചയത്തിന്‍റെ പ്രകടനമായിരുന്നു യാഗം.

നഷ്ടപ്പെട്ടുപോയ ഏദന്‍ജീവിതത്തിന്‍റെ ഒരു പുനരാവിഷ്കാരമെന്ന നിലയിലാണ് ഇസ്രയേല്‍ ജനത ദേവാലയം നിര്‍മിച്ചത്. ഏദന്‍ തോട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പലതും ദേവാലയത്തിലുണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ ഒന്നിച്ചു കൂടുമ്പോഴെല്ലാം അവര്‍ ആദിയിലെ സുഘടിതമായ ജീവിതവ്യവസ്ഥയെ സ്മരിച്ചിരുന്നു. പില്‍ക്കാലത്ത് ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ആഴ്ചയിലൊരിക്കല്‍ ഒന്നിച്ചുകൂടി ഏദന്‍ ജീവിതം പുനരാവിഷ്കരിക്കുന്ന രീതിയുണ്ടായി.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും