സ്വര്‍ഗരാജ്യത്തില്‍ പാപികളുണ്ടോ?

നിങ്ങള്‍ ഒരു സന്ദര്‍ശകനായി സ്വര്‍ഗരാജ്യത്തിലെത്തുന്നു എന്നു സങ്കല്‍പ്പിക്കുക. അവിടുത്തെ പൌരന്മാരെ കാണുമ്പോള്‍ നിങ്ങള്‍ അന്വേഷിക്കുന്നു: നിങ്ങളൊക്കെ പരിശുദ്ധന്മാരായിരിക്കും, അല്ലേ? എന്താവും അവരുടെ മറുപടി? അയ്യോ, അല്ല, ഞങ്ങളൊക്കെ പാപികളാണ്, എന്നാവും മറുപടി. സ്വര്‍ഗത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ മുന്‍ ധാരണകളെയും തകര്‍ത്തെറിയുന്നതാണ് ഈ മറുപടി. സ്വര്‍ഗം പരിശുദ്ധന്മാരുടെ സ്ഥലം ആണ് എന്നാണ് എപ്പോഴും നാം കേട്ടിട്ടുള്ളത്. നരകം പാപികളുടെ സ്ഥലവും. അങ്ങനെയെങ്കില്‍ സ്വര്‍ഗം എങ്ങനെ പാപികളുടെ സ്ഥലമാകും?

നീതിമാന്‍മാരെയല്ല, പാപികളെ വിളിപ്പാനത്രെ ഞാന്‍ വന്നത് എന്ന് യേശുതമ്പുരാന്‍ അരുളിച്ചെയ്തു. പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതന്‍ എന്ന് അവിടുന്ന് അറിയപ്പെട്ടു. പോയിടത്തെല്ലാം അവിടുന്നു പാപികളുടെ സൌഹൃദം തേടി, അവരോടൊപ്പം ആഹാരം കഴിച്ചു, അവരുടെ ഭവനങ്ങളില്‍ രാപാര്‍ത്തു. പാപിയായ ഒരു സ്ത്രീ കല്ലെറിഞ്ഞു കൊല്ലപ്പെടാതെ അവിടുന്ന് രക്ഷിച്ചു. സ്വര്‍ഗരാജ്യത്തില്‍ നീതിമാന്മാരില്ലെന്നും പാപികളേ ഉള്ളൂ എന്നും അവിടുന്നു അസന്നിഗ്ധം പഠിപ്പിച്ചു. പാപികളെ ദൈവം സ്വീകരിക്കുന്നുവെന്ന് ഉപമകളിലൂടെ അവിടുന്ന് പഠിപ്പിച്ചു.

പാപികള്‍ എന്നാല്‍ ആരാണ് എന്നു നോക്കാം. സുവിശേഷങ്ങളില്‍ പാപികള്‍ എന്നു വിളിക്കപ്പെട്ടിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ സ്വയം പാപികള്‍ എന്നു വിളിച്ചതല്ല. നീതിമാന്മാര്‍ എന്നു സ്വയം വിളിച്ചവരാണ് അവരെ പാപികള്‍ എന്നു വിളിച്ചത്. എന്നാല്‍ യേശുതമ്പുരാന്‍ അവരെ പാപികള്‍ എന്നു വിളിച്ചില്ല. നീതിമാന്മാര്‍ എന്നു സ്വയം വിളിച്ച് മറ്റുള്ളവരെ പാപികള്‍ എന്നു വിളിക്കുന്ന മനോഭാവത്തെ അവിടുന്നു നഖശിഖാന്തം എതിര്‍ത്തു.

യേശുതമ്പുരാന്‍റെ കണ്ണില്‍ പാപികളല്ലാത്ത ആരുമില്ല. അവിടുത്തെ നല്ല ഗുരോ എന്നു വിളിച്ചയാളോട് അവിടുന്നു അരുളി: ദൈവമല്ലാതെ നല്ലവന്‍ ആരുമില്ല. എല്ലാ മനുഷ്യരും പാപികളാണെന്നു പറയുന്നതു To err is human എന്നു പറയുന്നതു പോലെയാണ്. ചുങ്കക്കാരന്‍റെയും പരീശന്‍റെയും കഥയിലെ ചുങ്കക്കാരന് ഇക്കാര്യം അറിയാം. അതുകൊണ്ടാണ് പാപിയായ എന്നോടു കരുണ ചെയ്യണമേ എന്നു അയാള്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ ചുങ്കക്കാരന്‍ പാപിയും അയാള്‍ നീതിമാനും ആണെന്ന് ധരിക്കുന്ന പരീശന് അങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയുകയില്ല.

സ്വര്‍ഗരാജ്യത്തിലെ പൌരന്മാര്‍ ദൈവം മാത്രം പരിശുദ്ധന്‍ എന്നു മനസ്സിലാക്കുന്നവരാണ്. ദൈവം പരിശുദ്ധന്‍ എന്നു മാലാഖമാരോടൊപ്പം അവര്‍ ദൈവത്തെ വാഴ്ത്തുന്നു. അതുകൊണ്ടാണ് ചുങ്കക്കാരനോടൊപ്പം തങ്ങള്‍ പാപികളാകുന്നു എന്നു അവര്‍ സമ്മതിക്കുന്നത്. പരീശനെപ്പോലെ തങ്ങള്‍ നീതിമാന്മാരാകുന്നു എന്നവകാശപ്പെടുന്നവര്‍ക്ക് അവിടെ പ്രവേശനമില്ല. ഈ അര്‍ഥത്തില്‍ ദൈവമൊഴികെ എല്ലാവരും പാപികളാണ്. മാലാഖമാരും പാപികളാണെന്ന് പറയേണ്ടിവരും.

ഞാന്‍ പാപിയാകുന്നു എന്നു ദൈവമുമ്പാകെ സമ്മതിക്കുന്നവര്‍ ദൈവത്തോട് നിരപ്പാകുന്നു. അതായത് ദൈവവുമായി സൌഹൃദത്തിലാകുന്നു. അവര്‍ നീതീകരിക്കപ്പെടുന്നു എന്നു പറഞ്ഞിരിക്കുന്നത് ഈ അര്‍ഥത്തിലാണ്. പരീശനും ചുങ്കക്കാരനും പ്രാര്‍ഥിക്കുന്ന ഉപമയില്‍ ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി എന്നു പറഞ്ഞിരിക്കുന്നു. പരീശനാകട്ടെ ഒരു നീതിമാനായി സ്വയം അവതരിപ്പിക്കുന്നു. ദൈവവുമായി നിരപ്പാകുന്നില്ല. അയാള്‍ നീതീകരിക്കപ്പെടാതെ മടങ്ങിപ്പോകുന്നു. മുടിയനായ പുത്രന്‍റെ കഥയിലും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇളയ പുത്രന്‍ പിതാവുമായി സൌഹൃദം സ്ഥാപിക്കുന്നു. അവന്‍ നീതീകരിക്കപ്പെടുന്നു. എന്നാല്‍ മൂത്തപുത്രന്‍ പിതാവുമായി നിരപ്പാകുന്നില്ല. അവന്‍ നീതീകരിക്കപ്പെടുന്നില്ല. പൌലൊസ് അപ്പൊസ്തോലന്‍ റോമര്‍ക്കും ഗലാത്യര്‍ക്കും എഴുതിയ ലേഖനങ്ങളില്‍, നീതീകരിക്കപ്പെടുന്നത് (ഇളയ പുത്രനെപ്പോലെ) ദൈവത്തിലുള്ള വിശ്വാസത്താലാണെന്നും (മൂത്ത പുത്രനെപ്പോലെ) നന്‍മപ്രവര്‍ത്തികള്‍ കൊണ്ടല്ലെന്നും വിശദീകരിക്കുന്നു.

നീതീകരണം എന്ന വാക്ക് തെറ്റിദ്ധാരണയ്ക്ക് കാരണമായിട്ടുണ്ട്. ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം അയാള്‍ നീതിമാനായി എന്നോ ഇനി മേലാല്‍ പാപിയല്ല എന്നോ അല്ല. അയാള്‍ക്ക് ദൈവവുമായുള്ള ശത്രുത മാറി സൌഹൃദമായി എന്നു അര്‍ഥമാക്കിയാല്‍ മതി. ഈ അര്‍ഥത്തിലാണ് നീതീകരണം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ശത്രുതയുടെ കാരണം ദൈവമല്ല. ദൈവത്തിന്‍റെ ഭാഗത്ത് നിന്നു ഒരു നാളും മനുഷ്യനോടു ശത്രുത ഉണ്ടായിട്ടില്ല. ശത്രുത മനുഷ്യന്‍റെ ഭാഗത്ത് നിന്നു മാത്രമേ ഉണ്ടായിട്ടുള്ളൂ. മുടിയന്‍ പുത്രന്‍റെ കഥയില്‍ യേശുതമ്പുരാന്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. അതിലെ പിതാവിന്നു തന്‍റെ മക്കളോടു ഒരിക്കലും ശത്രുത തോന്നുന്നില്ല. മക്കളാണ് ശത്രുക്കളാകുന്നതും പിന്നെ മൈത്രിയിലേക്ക് വരുന്നതും. തെറ്റ് ചെയ്യുന്നത് മനുഷ്യനാണ്. മനുഷ്യനാണ് തെറ്റ് സമ്മതിച്ചു തിരികെ വരേണ്ടതും. ദൈവം ശതുവാകുന്നില്ല, അതുകൊണ്ടു ദൈവം മിത്രമായി മാറേണ്ട ആവശ്യമില്ല.

സ്വയം പാപികള്‍ എന്നു വിളിക്കുന്നവര്‍ മുടിയന്‍ പുത്രനെപ്പോലെ സ്വര്‍ഗരാജ്യത്തിനുള്ളിലാണ്. മറ്റുള്ളരെ പാപികള്‍ എന്നും സ്വയം നീതിമാന്മാര്‍ എന്നും വിളിക്കുന്നവര്‍ മൂത്ത പുത്രനെപ്പോലെ സ്വര്‍ഗരാജ്യത്തിന് വെളിയിലാണ്. ഇതാണ് പാപികള്‍ എന്ന പദത്തിന് വേദപുസ്തകം നല്‍കുന്ന അര്‍ത്ഥം.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥമായ ഒരര്‍ഥം ആ പദത്തിന് പില്‍ക്കാലത്തുണ്ടായി. ക്രൈസ്തവവിശ്വാസം എന്ന പേരില്‍ ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ആ ധാരണ ഇവിടെ ചുരുക്കിപ്പറയാം.

ആദിയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മനുഷ്യന്‍ പാപിയല്ലായിരുന്നു. ഏദന്‍തോട്ടത്തില്‍ വച്ച് ആദിമനുഷ്യന്‍ പാപം ചെയ്തു പാപിയായി മാറി. അതിനുശേഷം ജനിക്കുന്ന മനുഷ്യര്‍ പാപികളായാണ് ജനിക്കുന്നത് തന്നെ. പാപം കുറ്റമാണ്. ദൈവം എന്ന ന്യായാധിപന്‍റെ കോടതിയില്‍ മനുഷ്യനു ശിക്ഷ വിധിക്കപ്പെട്ടു-- മരണം, മരണശേഷം നിത്യനരകം. മനുഷ്യനെ തന്‍റെ ശിക്ഷാവിധിയില്‍ നിന്നു രക്ഷിക്കുവാന്‍ ദൈവം തന്നെ ഒരു മനുഷ്യനായി അവതരിക്കുകയും താന്‍ വിധിച്ച ശിക്ഷ സ്വയം ഏല്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചു എന്നു വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ ശിക്ഷയില്‍ നിന്നു മുക്തി നേടുകയും മരണശേഷം സ്വര്‍ഗം അവകാശമാക്കുകയും ചെയ്യുന്നു.

വളരെ ഉപരിപ്ലവവും ബാലിശവുമായ ഈ സിദ്ധാന്തം വളരെ ആക്ഷരീകമായി വേദപുസ്തകം വ്യാഖ്യാനിച്ചതിന്‍റെ ഫലമായി ഉണ്ടായതാണ്. ഏദന്‍ തോട്ടത്തില്‍ സംഭവിച്ചത് ഒരു ചരിത്രസംഭവം ആണ് എന്ന ധാരണയാണ് ഇതിന്‍റെ അടിസ്ഥാനം. പാപത്തെ കുറ്റമാക്കി, ദൈവത്തെ ന്യായാധിപനാക്കി, മരണത്തെ ശിക്ഷയാക്കി. വിധി പ്രസ്താവിക്കുന്ന ദൈവം തന്നെ പ്രതിക്കൂട്ടിലെത്തി ശിക്ഷ ഏറ്റു വാങ്ങുന്നു. നീതീകരണം എന്നാല്‍ കുറ്റവിമുക്തരായി പ്രഖ്യാപിക്കുക എന്നാണ് ഇവിടെ അര്‍ത്ഥം.
 
വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ കടകവിരുദ്ധമായാണ് പല കാര്യങ്ങളും ഈ സിദ്ധാന്തത്തില്‍ പറയുന്നതു. വേദപുസ്തകപ്രകാരം, മനുഷ്യനു ദൈവത്തോടുള്ള ശത്രുതയാണ് പ്രശ്നം. അതിന്‍റെ പരിഹാരം മനുഷ്യന്‍റെ ശത്രുത മാറി ദൈവത്തോട് സൌഹൃദം ആകുകയാണ്. എന്നാല്‍ ഈ സിദ്ധാന്തമനുസരിച്ച് പ്രശ്നം ദൈവം വിധിച്ചിരിക്കുന്ന ശിക്ഷാവിധിയാണ്. അതിന്‍റെ പരിഹാരം ദൈവത്തിന്‍റെ മനസ്സ് മാറ്റിയെടുക്കലാണ്. വേദപുസ്തകപ്രകാരം മനുഷ്യന്‍ സത്യസന്ധതയോടെ പാപിയാണ് താന്‍ എന്നു തുറന്നു സമ്മതിക്കണം. എന്നാല്‍ ഈ സിദ്ധാന്തമനുസരിച്ച്, മനുഷ്യനു അപ്രകാരം ദൈവത്തെ സമീപിക്കാനാവില്ല. ദൈവശിക്ഷയേറ്റെടുത്ത ദൈവവപുത്രന്‍റെ പിന്നില്‍ ഒളിച്ചു മാത്രമേ മനുഷ്യനു ദൈവത്തെ സമീപിക്കാനാവൂ.

ഈ സിദ്ധാന്തം ബാലിശമെന്ന് മാത്രമല്ല, അപകടകാരിയുമാണ്. ഇത് വിശ്വസിക്കുന്നവര്‍ ദൈവത്തില്‍ നിന്നകലുകയേയുള്ളൂ. മൈത്രിക്ക് പകരം കൂടുതല്‍ കൂടുതല്‍ ശത്രുതയാണ് ഇത് ലോകത്തില്‍ ഉണ്ടാക്കുന്നത്.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും