YMCA എന്ന നല്ല ശമര്യക്കാരന്‍

കുരീപ്പള്ളി YMCA യുടെ പ്രാര്‍ഥനാവാരത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണം

ഈ വര്‍ഷത്തെ YMCA യുടെ പ്രാര്‍ഥനാവാരത്തിലെ പ്രധാന ചിന്ത പരിവര്‍ത്തിപ്പിക്കുന്ന ധീരനേതൃത്വം എന്നതാണു. ഇതിനായി ഒരുക്കിയിരിക്കുന്ന ഗൈഡില്‍ ഉദാഹരണമായി എടുത്തു കാണിക്കുന്നത് ധീരരായ ചില സ്ത്രീകളെയാണ്. ഈജിപ്റ്റിലെ അടിമത്തത്തില്‍ നിന്നു ഇസ്രയേല്‍ ജനതയെ രക്ഷിച്ച ധീരനേതാവാണ് മോശ. മോശ ഒരു പൈതലായിരിക്കുമ്പോള്‍ വധിക്കപ്പെടാനുള്ള സാധ്യത വളരെയായിരുന്നു. യിസ്രായേല്‍ക്കാരുടെ എല്ലാ ആണ്‍പൈതങ്ങളെയും ജനിച്ചു വീഴുമ്പോള്‍ തന്നെ കൊന്നു കളയണമെന്ന് ഫറവോ രാജാവു കല്‍പന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചില വനിതകളുടെ അവസരോചിതവും  ധീരവുമായ ഇടപെടലുകളും നിലപാടുകളും മൂലം ആ പൈതല്‍ മരണത്തില്‍ നിന്നു രക്ഷപെട്ടു. കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ട സൂതികര്‍മ്മിണികള്‍, തന്‍റെ കുഞ്ഞിനെ മൂന്നു മാസം ഒളിപ്പിച്ചു വയ്ക്കുകയും വെള്ളത്തില്‍ മുങ്ങിപ്പോകാത്ത ഒരു കുട്ടയുണ്ടാക്കി അതില്‍ കുഞ്ഞിനെ കിടത്തി നദിയില്‍ കൊണ്ട് വയ്ക്കുകയും ചെയ്ത മാതാവ്, കുഞ്ഞിനെ കണ്ടു വളര്‍ത്താന്‍ തീരുമാനിക്കുന്ന രാജകുമാരി, അതിനു രാജകുമാരിയെ സഹായിക്കുന്ന തോഴിമാര്‍, കുഞ്ഞിനെ സംരക്ഷിക്കുവാന്‍ അതിന്‍റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടു വരുന്ന കുഞ്ഞിന്‍റെ സഹോദരി -- ഇവരെല്ലാം അതിധീരരായ വനിതകള്‍ തന്നെ. സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് അവരെല്ലാം ഒരു ശിശുവിനെ രക്ഷിക്കുന്നതില്‍ പങ്കാളികളാകുന്നത്. ധീരനേതൃത്വത്തിന്‍റെ മാതൃകകളാണ് ഇവരെല്ലാം.

ധീരരായ നേതാക്കളെക്കുറിച്ച് നന്നായി മനസിലാക്കണമെങ്കില്‍ ധീരരല്ലാത്ത നേതാക്കളെക്കുറിച്ചും അറിയണം. അവരെ ഭീരുക്കളായ നേതാക്കന്മാര്‍ എന്നു വിളിക്കാം. അങ്ങനെയുള്ള ചിലരെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

നല്ല ശമര്യക്കാരന്‍റെ കഥ നമുക്കെല്ലാം അറിയാം. അതിലാണ് ഭീരുക്കളായ ചില നേതാക്കന്മാരെ നാം കാണാന്‍ പോകുന്നത്. വഴിയിലൂടെ നടന്നു പോകുന്ന ഒരു സാധാരണക്കാരന്‍., ഇരുളിന്‍റെ മറയില്‍ പതിയിരുന്നു അയാളെ ആക്രമിച്ചു കൊള്ളയടിച്ചു വഴിവക്കില്‍ മരിക്കാന്‍ വിട്ടിട്ടു പോകുന്ന കണ്ണില്‍ ചോരയില്ലാത്ത കള്ളന്മാര്‍, മരണാസന്നനായ സഹജീവിയെക്കണ്ടിട്ടു ചെറുവിരല്‍ പോലുമനക്കാന്‍ കൂട്ടാക്കാതെ വഴിമാറി കടന്നു പോകുന്ന ഭീരുക്കളായ നേതാക്കന്മാര്‍, മരണാസന്നനായ മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന ധീരനായ ഒരു അന്യനാട്ടുകാരന്‍ -- ഇവരെയൊക്കെയാണ് ഈ കഥയില്‍ നാം കാണുന്നത്. ഈ നാലു തരം ആളുകള്‍ നമുക്ക് ചുറ്റുപാടുമുണ്ട്. അവരെ നമുക്ക് ഒന്നു അടുത്തു കാണാന്‍ ശ്രമിക്കാം. 

ആദ്യമായി വഴിയിലൂടെ നടന്നു പോകുന്ന ഒരു സാധാരണക്കാരനെ നമുക്ക് ഒന്നു അടുത്തു കാണാം. ആരാണയാള്‍? പാടത്തും പറമ്പിലും അദ്ധ്വാനിച്ചു കൃഷി ചെയ്തു നാം ഭക്ഷിക്കുന്ന ആഹാരം ഉണ്ടാക്കുന്നവര്‍, കടലിലും കായലിലും പോയി മീന്‍ പിടിക്കുന്നവര്‍. കന്നുകാലികളെയും കോഴിയെയും ഒക്കെ വളര്‍ത്തുന്നവര്‍, പലവിധ ഫാക്ടറികളില്‍ വിവിധ ആവശ്യസാധനങ്ങള്‍ ഉണ്ടാക്കുന്നവര്‍, ആഹാരസാധനങ്ങളും മറ്റ് ആവശ്യ വസ്തുക്കളും ചന്തയിലും കടകളിലും എത്തിക്കുന്നവരും വില്‍ക്കുന്നവരും, കറന്‍റും, വെള്ളവും, പത്രവും, തപാലും, ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും നമുക്ക് എത്തിച്ചു തരുന്നവര്‍, നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളിലോ കോളേജുകളിലോ ജോലിചെയ്യുന്നവര്‍, നമ്മുടെ വിവിധ യാത്രാ സൌകര്യങ്ങള്‍ -- ആട്ടോ, ബസ്, ട്രയിന്‍, വിമാനം, -- നമുക്ക് തരുന്നവര്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, ദേവാലയങ്ങള്‍ എന്നിവയൊക്കെ നടത്തുന്നവര്‍, അവിടങ്ങളില്‍ പണിയെടുക്കുന്നവര്‍, നമ്മുടെ നാടിന്‍റെ ഭരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഓഫീസുകളില്‍ പണിയെടുക്കുന്നവര്‍-- ഇവരെല്ലാം ആ വഴിയാത്രക്കാരുടെ കൂട്ടത്തിലുണ്ട്. 

ഇവരുടെ ജീവിതപ്രമാണം വളരെ ലളിതമാണ്. സത്യസന്ധമായി സ്വന്തം വിയര്‍പ്പ് കൊണ്ട് മറ്റാര്‍ക്കും ഭാരമാകാതെ ജീവിക്കുക. അതോടൊപ്പം അങ്ങനെ ജീവിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുക. Live and let live.
ഇങ്ങനെ വിവിധ തരം ജോലി ചെയ്യുന്നവരെല്ലാം ചേര്‍ന്നാണ് നമ്മുടെ സമൂഹം ഉണ്ടായിരിക്കുന്നതു. വിവിധ ജോലികള്‍ ചെയ്യുന്ന വിവിധ അവയവങ്ങള്‍ ചേര്‍ന്ന് നമ്മുടെ മനുഷ്യശരീരം ഉണ്ടായിരിക്കുന്നത് പോലെ, വിവിധ ജോലികള്‍ ചെയ്യുന്ന ഒട്ടേറെ മനുഷ്യവക്തികളാലാണ് നമ്മുടെ സമൂഹശരീരം ഉണ്ടായിരിക്കുന്നതു. ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള ബന്ധത്തെ symbiotic ബന്ധം എന്നു വിളിക്കാം. അത് പരസ്പരാശ്രിത ബന്ധമാണ്. പല തരം ജോലികള്‍ ചെയ്യുന്ന നമ്മള്‍ പരസ്പരം ആശ്രയിച്ചാണ് ഒന്നിച്ചു ഒരു സമൂഹത്തില്‍ അംഗങ്ങളായി ജീവിക്കുന്നതു.

അടുത്തതായി ഇരുളിന്‍റെ മറയിലിരുന്നു ഈ സാധാരണക്കാരെ ആക്രമിച്ചു കൊള്ളയടിച്ചു ജീവിക്കുന്നവരെ നമുക്ക് അടുത്തു കാണാം. ആരാണവര്‍? അവര്‍ ആരുമാകാം. ഇരുളിന്‍റെ മറയില്‍ ചെന്നായ്ക്കളായി ആടുകളുടെ രക്തത്തിന്നായി അലയുന്ന ഇവര്‍ പകല്‍ വെളിച്ചത്തില്‍ ആടുകളുടെയും ആട്ടിടയന്‍മാരുടെയും വേഷത്തില്‍ നമ്മുടെ മുമ്പിലൂടെ കടന്നു പോകുന്നവരാണ്. കപടത, വഞ്ചന, ചതി, ഇതൊക്കെയാണ് ഇവരുടെ ജീവിതത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍.. മറ്റുള്ളവരുടെ വിയര്‍പ്പ് കൊണ്ട് ജീവിക്കുക, മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുക-- ഇതൊക്കെയാണ് അവരുടെ ജീവിതലക്ഷ്യം. നേരായ വിധത്തിലല്ലാതെ മറ്റുള്ളവരുടെ വിയര്‍പ്പിന്‍റെ ഫലം സ്വന്തമാക്കുന്ന എല്ലാവരും ഇക്കൂട്ടത്തില്‍ പെടും. ഏറ്റ കൂലി കൊടുക്കാത്ത മുതലാളി മാത്രമല്ല, ഏറ്റ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാത്ത തൊഴിലാളിയും കള്ളന്മാരുടെ കൂട്ടത്തില്‍ പെടും. ശമ്പളത്തോടൊപ്പം കിമ്പളം പറ്റുന്നവര്‍ ഇക്കൂട്ടത്തിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമൂഹശരീരത്തിന്‍റെ അവയവങ്ങള്‍ പോലെ അവര്‍ കാണപ്പെടുമെങ്കിലും വാസ്തവത്തില്‍ അവര്‍ ഈ ശരീരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന parasites ആണ്-- bacteria, virus, fungus, worms തുടങ്ങിയ parasites. ഇവര്‍ സമൂഹത്തെ രോഗഗ്രസ്തമാക്കുകയും ക്ഷീണിപ്പിക്കുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യും.

വിവിധ രാജ്യങ്ങള്‍ ചേര്‍ന്നാണ് അന്തരാഷ്ട്ര സമൂഹം ഉണ്ടായിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ വേണ്ടത് പരസ്പരാശ്രിത (symbiotic) ബന്ധമാണ്. മറ്റ് രാജ്യങ്ങളെ കോളനികളാക്കി അവരുടെ സമ്പത്തു കൊള്ളയടിക്കുന്ന രാജ്യങ്ങള്‍ parasites ആണ്. Britain ഇതാണ്  ഇന്ത്യയോട് ചെയ്തത്. അമേരിക്ക ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നതും ഇത് തന്നെ. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ മാതൃകയാകണം. ആരെയും കൊള്ളയടിക്കാന്‍ ഇന്ത്യക്ക് താല്പര്യമില്ല. ഇന്ത്യയെ കൊള്ളയടിക്കുന്നതിന് പകരം വളരുവാന്‍ ഇന്ത്യയെ സഹായിച്ചിരുന്നെങ്കില്‍ അത് ബ്രിട്ടന്‍റെ വളര്‍ച്ചക്കും വികാസത്തിനും കാരണമാകുമായിരുന്നു. ഇന്ന് രാജ്യങ്ങളെ കൊള്ളയടിക്കുന്നതിന് പകരം അവരെ വളരുവാന്‍ സഹായിക്കുന്ന സല്‍ബുദ്ധി അമേരിക്ക കാണിച്ചാല്‍ അത് അമേരിക്കക്ക് തന്നെ ഗുണകരമായി ഭവിക്കും.

സ്വന്തം വിയര്‍പ്പ് കൊണ്ട് ജീവിക്കുന്ന സാധാരണക്കാരനെ ഇല്ലാതാക്കിയാല്‍ ഇല്ലാതാവുന്നത് സമൂഹം മുഴുവനുമാണ്. കള്ളനും പുരോഹിതനും ലേവ്യനും ഒക്കെ ജീവിക്കുന്നതു ഈ സാധാരണക്കാരന്‍റെ വിയര്‍പ്പ് കൊണ്ടാണ്. ഒരാള്‍ ഒരു മരത്തിന്‍റെ കൊമ്പിലിരുന്നു കൊണ്ട് ആ കൊമ്പു തന്നെ വെട്ടുന്ന പോലെയാണ് വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരനെ ഇല്ലായ്മ ചെയ്യുന്നത്. 

അടുത്തതായി പീഢിപ്പിക്കപ്പെടുന്ന സാധാരണക്കാരെ കണ്ടിട്ടു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്ത ഭീരുക്കളായ നേതാക്കളെ നമുക്ക് അടുത്തു കാണാം. എന്തുകൊണ്ടാണ് ആ പുരോഹിതനും ലേവ്യനും വഴിമാറി കടന്നു പോയത്? പല ഉത്തരങ്ങള്‍ നമുക്ക് പറയാനുണ്ടാവും. എന്നാല്‍ ഏറ്റവും യുക്തിസഹമായ ഒരു ഉത്തരം ഞാന്‍ പറയട്ടെ. അല്പ സമയം മുമ്പ് മുഖംമൂടിയണിഞ്ഞു അവിടെ വന്നു ആ വഴിയാത്രക്കാരനെ കൊള്ളയടിച്ചത് ഒരു പക്ഷേ അവര്‍ തന്നെയായിരുന്നിരിക്കണം. നേതാക്കള്‍ ഇടന്മാരാണ്. ചെന്നായ്ക്കളില്‍ നിന്നു ആടുകളെ രക്ഷിക്കാന്‍ ചുമതലയുള്ളവരാണ് അവര്‍. അതിനു അവര്‍ തയാറാകുന്നില്ലെങ്കില്‍ എന്താണ് അതിന്‍റെ അര്‍ത്ഥം? അവര്‍ പുറമെ ഇടയന്മാരായി കാണപ്പെടുന്നെങ്കിലും വാസ്തവത്തില്‍ അവര്‍ ആട്ടിടയന്‍റെ വേഷം ധരിച്ച ചെന്നായ്ക്കളാണ്. നേതാക്കള്‍ പലതരമുണ്ട്-- രാഷ്ട്ര നേതാക്കള്‍, മതനേതാക്കള്‍, സാംസ്കാരിക നേതാക്കള്‍ എന്നിങ്ങനെ. സമൂഹത്തിന്‍റെ നന്‍മക്കായി നിലകൊള്ളുവാന്‍ പ്രതിജ്ഞാബദ്ധരാണിവര്‍. ആടുകള്‍ക്കായി ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ അതും ചെയ്യാനുള്ള കടമ അവര്‍ക്കുണ്ട്. എന്നാല്‍ അതെല്ലാം വിസ്മരിച്ചു സ്വാര്‍ഥലാഭം നോക്കി ചെന്നായ്ക്കളായി ജീവിക്കുന്ന ഇടയന്മാരെ എവിടേയും കാണാം.

അവസാനമായി, ആ അന്യനാട്ടുകാരനെ നമുക്ക് അടുത്തൊന്ന് കാണാം. അയാള്‍ വഴിമാറി കടന്നുപോയിരുന്നെങ്കിലും നാം അയാളെ കുറ്റപ്പെടുത്തുകയില്ല. കാരണം ഒരു അന്യനാട്ടുകാരനില്‍ നിന്നു അങ്ങനെയൊരു സല്‍പ്രവര്‍ത്തി ആരും പ്രതീക്ഷിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം പത്രത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്ത് വായിച്ചു. വൃദ്ധരായ  ഒരു സ്ത്രീയും പുരുഷനും ബസില്‍ കയറി. നമ്മുടെ നാട്ടുകാരായ ന്യൂ ജെനറേഷന്‍ കുട്ടികള്‍ ആരും അവര്‍ക്ക് സീറ്റ് കൊടുക്കാന്‍ സന്മനസ്സു കാണിച്ചില്ല. രണ്ടു അന്യ സംസ്ഥാന തൊഴിലാളികളാണ്  എഴുന്നേറ്റ് അവര്‍ക്ക് സീറ്റ് കൊടുത്തതു. പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഫാദര്‍ വല്‍സന്‍ തമ്പു ബിലായാം പ്രവാചകനെപ്പറ്റി ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു: കഴുത പ്രവാചകനാകുന്നത് എപ്പോള്‍? അദ്ദേഹം ചോദിച്ചു. അന്ധാളിച്ചിരുന്ന കേള്‍വിക്കാരോടു അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു: പ്രവാചകന്‍ കഴുതയാവുമ്പോള്‍. ബിലയാം പ്രവാചകന്‍ ഉത്തരവാദിത്തത്തോടെ  അദ്ദേഹത്തിന്‍റെ ജോലി നിര്‍വഹിക്കാതെ ഒരു കഴുതയെപ്പോലെ പെരുമാറിയപ്പോഴാണ് ഒരു കഴുതയെക്കൊണ്ടു ദൈവം സംസാരിപ്പിച്ചത്. നേതാക്കന്മാര്‍ അവരുടെ ജോലി ചെയ്യാഞ്ഞാല്‍ ഇതുപോലെ അവര്‍ക്ക് പകരം മറ്റ് ആളുകള്‍ക്കു ആ ജോലി ഏറ്റെടുക്കേണ്ടതായി വരും. 

നാലു തരം ആളുകളെ നമ്മള്‍ കണ്ടു. സ്വന്തം വിയര്‍പ്പ് കൊണ്ട് ജീവിക്കുന്ന സത്യസന്ധരായ സാധാരണക്കാര്‍, അവരെ പീഢിപ്പിച്ചു, ചൂഷണം ചെയ്തു, അവരുടെ രക്തം ഊറ്റിക്കുടിച്ചു ജീവിക്കുന്ന കപടതയും വഞ്ചനയും ജീവിതപ്രമാണമാക്കിയ ചതിയന്‍മാര്‍, ഇത് കണ്ടിട്ടു കാണാത്ത പോലെ ഭാവിക്കുന്ന ഭീരുക്കളായ നേതാക്കന്മാര്‍, ആവശ്യത്തില്‍ സഹായമെത്തിക്കുന്ന ധീരനായ അന്യനാട്ടുകാരന്‍.. യേശുതമ്പുരാന്‍ പറഞ്ഞ കഥയില്‍ ഇവരെല്ലാം വ്യക്തികളാണെങ്കിലും, നാം ഇവിടെ ചിന്തിച്ചത് സമൂഹമനുഷ്യനെക്കുറിച്ചാണ്. വ്യക്തിമനുഷ്യര്‍ എന്ന കോശങ്ങള്‍ അഥവാ അവയവങ്ങള്‍ ചേര്‍ന്നാണ് സമൂഹമനുഷ്യന്‍ ഉണ്ടായിരിക്കുന്നത്.  പീഢിപ്പിക്കപ്പെടുന്ന സമൂഹമനുഷ്യന്‍, അതിന്‍റെ ഉള്ളില്‍ വസിച്ചു, അതിന്‍റെ ചോരയൂറ്റി അതിനെ ഇല്ലായ്മ ചെയ്യുന്ന പീഢകസമൂഹം, പീഢകരില്‍ നിന്നു പീഢിതസമൂഹത്തെ രക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ടവരെങ്കിലും നിഷ്ക്രിയരായിരിക്കുന്ന ഭീരുനേതൃത്വം-- ഈ മൂന്നു കൂട്ടരെയും ഏതൊരു സമൂഹത്തിലും സുലഭമായി കാണാം. നേതൃത്വം നിഷ്ക്രിയമായി പിന്‍മാറുമ്പോള്‍ വഴിയേ പോകുന്നവര്‍ക്ക് നേതൃത്വം ഏറ്റെടുക്കേണ്ടി വരുന്നു.    

ആദ്യത്തെ മൂന്നു തരം ആളുകളെ നമ്മുടെ നാട്ടില്‍ കണ്ടെത്തുന്നത് എളുപ്പമാണ്. എന്നാല്‍ നേതൃത്വം ഏറ്റെടുക്കുന്ന ധീരനായ വഴിപോക്കന്‍ ആരാണ്? ആ വഴിപോക്കന്‍റെ സ്ഥാനത്ത് ഞാന്‍ കാണുന്നത് YMCA-യെ ആണ്. ഈ നാടിനെ സ്നേഹിക്കുകയും അതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ദൈവീക സംഘടനയാണ് YMCA. യഥാര്‍ഥത്തില്‍ YMCA ഈ നാടിനെ  സ്നേഹിക്കുന്നു എങ്കില്‍ പ്രാര്‍ഥന കൊണ്ട് മാത്രമല്ല, പ്രവര്‍ത്തികളിലൂടെയും അത് പ്രകടിപ്പിക്കും. നമ്മുടെ നാട്ടിലെ പീഢിതരായ സാധാരണക്കാര്‍ ആരാണ്? അവരെ പീഢിപ്പിക്കുന്നവര്‍ ആരാണ്? ഇടയവേഷത്തിലുള്ള ചെന്നായ്ക്കള്‍ ആരാണ്? ഉത്തരവാദപ്പെട്ടവര്‍ നിരുത്തരവാദപരമായി പെരുമാറുന്നതിന്‍റെ ഫലമായി ഈ നാട്ടിലെ സാധാരണക്കാര്‍ എങ്ങനെ വിഷമം അനുഭവിക്കുന്നു?  ഈ ചോദ്യങ്ങള്‍ YMCA ഗൌരവമായി പഠനവിഷയം ആക്കേണ്ടതാണെന്ന് ഞാന്‍ ചിന്തിക്കുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ചില ബോധവല്‍ക്കരണ പരിപാടികളും YMCA ക്കു നടത്താന്‍ സാധിക്കണം. പരസ്പരാശ്രിത ബന്ധവും പരാശ്രിത ബന്ധവും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. സ്വന്തം വിയര്‍പ്പ് കൊണ്ട് സത്യസന്ധമായി ജീവിക്കുന്നതിന്‍റെ മാന്യത ആളുകളെ ബോധ്യപ്പെടുത്തണം. ഇരുളിന്‍റെ മറയിലുള്ള കള്ളന്മാരെ തിരിച്ചറിയാന്‍ അവരെ സഹായിക്കുക., ചെന്നായ്ക്കള്‍ ഇടയവേഷത്തിലും വരാം എന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വഞ്ചന വെടിഞ്ഞു സത്യസന്ധതയോടെ ജീവിക്കാനുള്ള സന്‍മനസ്സും ധൈര്യവും ആളുകള്‍ക്ക് ഉണ്ടാക്കുക.

ഇപ്പോള്‍ YMCA നടത്തുന്ന ഈ പ്രാര്‍ഥനാവാരം അത്തരത്തിലുള്ള ഒരു ബോധവല്‍ക്കരണ പരിപാടിയാണ്. വിവിധ ക്രൈസ്തവസഭകളില്‍ പെട്ട നമ്മള്‍ പല ചേരികളിലായി നിന്നു പരസ്പരം പഴി പറഞ്ഞും കുറ്റപ്പെടുത്തിയും ജീവിക്കേണ്ടവരല്ല, മറിച്ച് സ്നേഹത്തോടെ ഐകമത്യത്തോടെ ജീവിക്കേണ്ടവരാണ് എന്നു ഈ നാട്ടിലെ ക്രൈസ്തവസഭകളെ ബോധ്യപ്പെടുത്തുകയാണ് ഇത് മൂലം സാധിക്കുന്നതു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ ബോധവല്‍ക്കരണ പരിപാടി കുറെക്കൂടി വികസിപ്പിക്കണമെന്ന് മാത്രമാണു ഇവിടെ ഞാന്‍ അഭിപ്രായപ്പെടുന്നത്. നല്ല ശമര്യക്കാരന്‍ ചെയ്തതെന്തോ അതാണ് YMCA നമ്മുടെ നാട്ടിലും ലോകത്തിലും ചെയ്യേണ്ടത്. എന്‍റെ ഈ എളിയ അഭിപ്രായത്തെ YMCA പ്രവര്‍ത്തകര്‍ ഗൌരവമായി എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. YMCA -യുടെ ജില്ലാ-സംസ്ഥാന-ദേശീയ-ആഗോള തല സമ്മേളനങ്ങളില്‍ നിങ്ങള്‍ ഈ വിഷയം അവതരിപ്പിക്കുകയും ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉല്‍സാഹിക്കുകയും ചെയ്യണമേ എന്നു അപേക്ഷിക്കുന്നു.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും