ലോകം ഒരു ദേവാലയം

ആരാധിക്കുന്നത് ആര്? ആരാധിക്കുന്നത് എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി നമുക്ക്  നൂറ്റിനാല്‍പ്പത്തിഎട്ടാം സങ്കീര്‍ത്തനത്തിലേക്ക് പോകാം. (ആ സങ്കീര്‍ത്തനം ഒന്നു വായിച്ച ശേഷം തുടര്‍ന്നു വായിക്കുന്നത് നന്നായിരിക്കും) യെരൂശലേം ദേവാലയത്തിലെ ആരാധനാവേളയില്‍ ആലപിച്ചിരുന്ന ഒരു ഗാനമായിരിക്കണം ഇത്.

ലോകത്തിന്‍റെ എല്ലാ തലങ്ങളിലും നിലനില്‍ക്കുന്ന എല്ലാറ്റിനോടും സര്‍വേശ്വരനെ മഹത്വപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഇതില്‍. ഈ പ്രാപഞ്ചിക ആരാധനാസമൂഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍: സ്വര്‍ഗത്തിലെ ദൂതന്മാര്‍, ആകാശത്തിന് മീതെയുള്ള ജലരാശി, ആകാശത്തിലുള്ള സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും. ആകാശം വിട്ടു താഴേക്കു വരുമ്പോള്‍ അഗ്നിയും, കന്മഴയും, മഞ്ഞും, മേഘവും, കാറ്റും പര്‍വതങ്ങളും, ജീവജാലങ്ങളും. ജീവജാലങ്ങളില്‍ വൃക്ഷങ്ങളും മൃഗങ്ങളും ഉണ്ട്. വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഫലവൃക്ഷങ്ങളും ദേവദാരുക്കളും. മൃഗങ്ങളുടെ കൂട്ടത്തില്‍ കടല്‍ ജീവികള്‍‍, കാട്ടുമൃഗങ്ങള്‍‍, നാട്ടുമൃഗങ്ങള്‍, ഇഴജന്തുക്കള്‍, പറവകള്‍, മനുഷ്യര്‍. മനുഷ്യരുടെ കൂട്ടത്തില്‍ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്‍, എന്നീ നേതാക്കളുണ്ട്. മനുഷ്യരില്‍  സ്ത്രീപുരുഷന്‍മാരുണ്ടു. കുട്ടികളും പ്രായമായവരുമുണ്ട്.

എത്രയോ വലുതും വൈവിധ്യമാര്‍ന്നതുമാണ് ഈ മഹാആരാധകസംഘം! കുട്ടികള്‍ മാത്രമല്ല പ്രായമായവരും ഉണ്ട് ഇതില്‍. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഉണ്ട്. സാധാരണക്കാര്‍ മാത്രമല്ല, ജനനേതാക്കളുമുണ്ട്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യലതാദികളും ഉണ്ട്. ജീവനുള്ളവ മാത്രമല്ല ജീവനില്ലാത്തവയും ഉണ്ട്. ഭൂമിയിലുള്ളവ മാത്രമല്ല, സ്വര്‍ഗത്തിലും, ആകാശത്തിലും ആഴിയിലും ഉള്ള സകലവും ഇതില്‍ പങ്ക് ചേരുന്നു. എത്ര വലിയ ആരാധകസംഘം! എത്ര മഹത്തായ ആരാധന!  

ലോകമഹാദേവാലയത്തില്‍ നിന്നു ആരെയും ഒഴിച്ച് നിര്‍ത്തുന്നില്ല. ഇത് സകലത്തിന്‍റെയും സകലരുടെയും ആരാധനാലയമാണ്. ഈ ആരാധനയില്‍ പങ്ക് ചേരുന്ന സകലവും സകലരും ദൈവജനമാണ്. സങ്കീര്‍ത്തനത്തിന്‍റെ അവസാന വാക്യത്തില്‍ ഇസ്രയേല്‍ ജനതയുടെ പ്രത്യേക ജോലിയെപ്പറ്റി പരാമര്‍ശിക്കുന്നു. ലോകമഹാദേവാലയത്തില്‍ ലോകമഹാരാധനയ്ക്ക് നേതൃത്വം നല്‍കുന്ന ജോലി അവര്‍ ഏറ്റെടുത്തിരിക്കുന്നു. സര്‍വലോകവും അനുഗ്രഹിക്കപ്പെടേണ്ടതിന് ഒരു മുഖാന്തരമായാണ് ഇസ്രയേല്‍ ജനത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ ദേവാലയമാണ് സത്യദേവാലയമെന്ന് അവകാശപ്പെടുന്നവരോടു ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാവിന് പറയാനുള്ളത് ഇതാണ്: ലോകമഹാദേവാലയമാണ് സത്യദേവാലയം. അതിന്റെ ഒരു പ്രതീകമാണ് നിങ്ങളുടെ കൊച്ചു ദേവാലയം. ലോകത്തിലെ എല്ലാ മതങ്ങളുടെയും ദേവാലയങ്ങള്‍ ലോകമഹാദേവാലയം എന്ന സത്യദേവാലയത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ ലോകത്തിലെ എല്ലാ മതങ്ങളുടെയും ആരാധനകള്‍ ലോകദേവാലയത്തിലെ സത്യാരാധനയെ പ്രതിനിധാനം ചെയ്യുന്നു.

ഈ സങ്കീര്‍ത്തനം രചിക്കപ്പെട്ട കാലത്തെ ശാസ്ത്രലോകവീക്ഷണം ഇതില്‍ കാണാം. ആകാശത്തിന് മീതെയുള്ള ജലരാശി, ആകാശത്തിനുള്ളിലെ സൂര്യചന്ദ്രന്മാര്‍ തുടങ്ങിയവ അന്നത്തെ ശാസ്ത്രലോകവീക്ഷണത്തിന്‍റെ ഭാഗമാണ്. ഇന്ന് നമ്മുടെ ശാസ്ത്രലോകവീക്ഷണം അതില്‍ നിന്നു തികച്ചും വിഭിന്നമാണ്. ലോകത്തെ ഒരു ദേവാലയം എന്നു സങ്കല്‍പ്പിച്ചിരിക്കുന്നത് അക്കാലത്തെ അതിമനോഹരമായ ഒരു കാവ്യലോകവീക്ഷണമാണ്. ശാസ്ത്രലോകവീക്ഷണത്തില്‍ നാം മുന്നോക്കം പോയെങ്കിലും കാവ്യലോകവീക്ഷണത്തില്‍ നാം പിന്നോക്കം പോകുകയാണ് ചെയ്തത്.
ഇപ്പോള്‍ നമുക്കുള്ളത് അര്‍ഥശൂന്യമായ കാവ്യലോകസങ്കല്‍പ്പങ്ങളാണ്. അന്ധകാരം നിറഞ്ഞ മരുഭൂമി സമാനമായ ലോകത്തില്‍ അര്‍ത്ഥം തേടിയലയുന്ന മനുഷ്യജീവിതങ്ങള്‍. ഇന്നത്തെ ലോകത്തില്‍ ജീവിതം നിരര്‍ഥകരമായിരിക്കുന്നു. സങ്കീര്‍ത്തനത്തിലെ ജീവന്‍ നര്‍ത്തനമാടുന്ന ലോകത്തില്‍ നിന്നു എത്രയോ വിത്യസ്തമാണ് നമ്മുടെ മരണം താണ്ഡവമാടുന്ന ലോകം. ആ ലോകത്തില്‍ നിന്നു ഏകസ്വരത്തില്‍ ഉയരുന്നത് സര്‍വേശ്വരനുള്ള സ്തുതിഗീതമാണ്. നമ്മുടെ ലോകത്തില്‍ നിന്നു സദാ ഉയരുന്നത് ശാപങ്ങളും, പരാതികളും, മുറുമുറുപ്പുകളുമാണ്. ആ ലോകം ദൈവം വസിക്കുന്ന ദേവാലയമാണ്. നമ്മുടെ ലോകത്തില്ലാകട്ടെ ദൈവത്തിന്നു യാതൊരു സ്ഥാനവുമില്ല.    

ലോകം ഒരു ദേവാലയം എന്ന നമ്മുടെ പൂര്‍വികരുടെ മഹാസങ്കല്‍പം വീണ്ടെടുക്കുവാന്‍ നമുക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.

Comments

Jaise said…
Liked the thought..

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും