പൂച്ചയും കഷായവും

ഞാന്‍ വളരെ ആദരിക്കുന്ന ഒരു വന്ദ്യ വൈദികനില്‍ നിന്നാണ് ഈ കഥ ഞാന്‍ കേള്‍ക്കുന്നത്.

പണ്ട് പണ്ട് ഒരിടത്ത് ഒരു അറിയപ്പെടുന്ന വൈദ്യനുണ്ടായിരുന്നു. അദ്ദേഹം ഉണ്ടാക്കുന്ന മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് ആളുകള്‍ അനുഭവിച്ചറിഞ്ഞിരുന്നു. പ്രായമായി മരണത്തോടടുത്തപ്പോള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്ന മരുന്നുകളുടെ ചേരുവകളും ഉണ്ടാക്കുന്ന വിധവും അടുത്ത തലമുറയ്ക്ക് വേണ്ടി കുറിച്ചു വച്ചു. താമസിയാതെ അദ്ദേഹം കടന്നു പോയി. തലമുറകള്‍ മാറി മാറി വന്നു. അദ്ദേഹം എഴുതി വച്ചിട്ടു പോയ കുറുപ്പടി വച്ചു അദ്ദേഹത്തിന്‍റെ ഒരു കൊച്ചുമകന്‍ ഒരു കഷായം ഉണ്ടാക്കാന്‍ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരിക്കുന്നു. ഒന്നാമതായി പൂച്ചയെ പിടിച്ച് കൊട്ടക്കീഴില്‍ അടയ്ക്കണം. വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? അയാള്‍ അധികം ആലോചിച്ചു നിന്നില്ല. അയല്‍ വീടില്‍ പോയി ഒരു പൂച്ചയെ കൊണ്ടുവന്നു കൊട്ടക്കീഴില്‍ അടച്ചു വച്ചു.  ഇതൊക്കെ കണ്ടു കൊണ്ട് മുറ്റത്ത് നിന്നിരുന്ന ഒരു വയോധികന്‍ കാര്യമറിഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: "കുഞ്ഞേ, മരുന്നില്‍ പൂച്ചയുടെ രോമം വീഴാതിരിക്കാനാ പൂച്ചയെ പിടിച്ച് അടച്ചു വയ്ക്കണം എന്നു വൈദ്യന്‍ എഴുതി വച്ചത്. അത് എഴുതിയ സമയത്ത് ഇവിടെ പൂച്ചകള്‍ ഉണ്ടായിരുന്നിരിക്കണം. ഇപ്പോള്‍ ഇവിടെ പൂച്ച ഇല്ലാത്ത സ്ഥിതിക്ക് പൂച്ചയെ അടയ്ച്ചു വയ്ക്കണം എന്നു പറഞ്ഞിരിക്കുന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല." 

പൂര്‍വികരില്‍ നിന്നു നമുക്ക് മരുന്നുണ്ടാക്കുന്നതിന്‍റെ കുറുപ്പടികള്‍ കിട്ടിയിട്ടില്ലായിരിക്കും. എന്നാല്‍ ധാരാളം ആചാരങ്ങളും അനുഷ്ഠാനങ്ങളും പരമ്പരാഗതമായി നമുക്ക് ലഭിച്ചിട്ടുണ്ട്. രോഗത്തിന് മരുന്ന് എന്നപോലെ ജീവിതത്തിലെ പല കാര്യങ്ങളിലും ഗുണകരമാണ് നമുക്ക് ലഭിച്ചിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍. എന്നാല്‍ പലപ്പോഴും നാം അവ ആക്ഷരികമായി ചെയ്തു പോരുന്നു. എന്തിന് വേണ്ടി എന്നു ചിന്തിക്കുന്നതേയില്ല. നമ്മുടെ പൂര്‍വികര്‍ അത് ചെയ്തു. അവര്‍ അങ്ങനെ എഴുതി വച്ചിരിക്കുന്നു, അതുകൊണ്ടു നമ്മളും ചെയ്യുന്നു എന്നതില്‍ കവിഞ്ഞു പലപ്പോഴും നമുക്ക് കാരണമൊന്നും പറയാനില്ല. 

നമ്മുടെ പൂര്‍വികരുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നു പല കാര്യങ്ങളിലും വിത്യസ്തമാണ് ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങള്‍.  മാറിയ ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ അവര്‍ രൂപം കൊടുത്ത ആചാരാനുഷ്ഠാനങ്ങള്‍ അതേ പടി നാം അനുവര്‍ത്തിച്ചാല്‍ അയല്‍പക്കത്ത് നിന്നും പൂച്ചയെ കൊണ്ട് വന്നു കൊട്ടക്കീഴില്‍ അടച്ച ആളുടെ മണ്ടത്തരമാവും അത്. അന്ന് പ്രസക്തിയുണ്ടായിരുന്ന പല കാര്യങ്ങള്‍ക്കും ഇന്ന് പ്രസക്തിയില്ല എന്നു നാം മനസിലാക്കണം. അത് പോലെ അന്ന് പ്രസക്തിയില്ലാതിരുന്ന പല കാര്യങ്ങള്‍ക്കും ഇന്ന് പ്രസക്തിയുണ്ട് എന്നും നാം മനസിലാക്കണം. 

യേശുതമ്പുരാന്‍റെ കാലത്തെ ശബത്താചരണം ഇതിന്റെ നല്ല ഒരു ഉദാഹരണമാണ്. ആഴ്ചയില്‍ ആറു ദിവസം അധ്വാനിച്ചിട്ടു ഒരു ദിവസം വിശ്രമിക്കണം എന്നതായിരുന്നു ശബത്താചരണനിയമം. ശരീരമനസുകളുടെ ആരോഗ്യത്തിന് വിശ്രമം അത്യാവശ്യമാണ് എന്ന തിരിച്ചറിവായിരിക്കണം ഈ ആചാരത്തിന്റെ ഉല്‍പത്തിക്ക് കാരണമായത്. മോശയുടെ കാലത്ത് സമൂഹത്തിലെ ഉപരിവര്‍ഗത്തിന്‍റെ മാത്രം അവകാശമായിരുന്നു ഈ വിശ്രമം. എന്നാല്‍ മോശ എല്ലാ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്ക് പോലും വിശ്രമം അനുവദിച്ചുകൊണ്ടു ശബത്താചാരം പുനര്‍നിര്‍വചിച്ചു.

യേശുതമ്പുരാന്‍റെ കാലത്ത് ശബത്താചാരത്തിന്റെ അര്‍ഥമോ ഉദ്ദേശമോ  കണക്കിലെടുക്കാതെ ആക്ഷരീകമായ ശബത്തനുഷ്ഠാനം സമൂഹത്തിലെ ഉപരിവര്‍ഗത്തിന് ഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പീഢിപ്പിക്കാനുള്ള ഒരു ഉപാധിയായി പരിണമിച്ചു. ശബത്തില്‍ ഒരു രോഗിയെ സുഖമാക്കാന്‍ പാടില്ല എന്നു അവര്‍ ശഠിച്ചു. അത് ജോലി ചെയ്യലായിപ്പോകുമത്രേ. നിങ്ങളുടെ ഒരു വളര്‍ത്തുമൃഗം ശബത്ത് നാളില്‍ കിണറ്റില്‍ വീണു  പോയാല്‍ അതിനെ കരകയറ്റാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കുമോ എന്ന യേശുവിന്റെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു.  മനുഷ്യന്‍ ശബത്തിന് വേണ്ടിയല്ല, മറിച്ച് ശബത്ത് മനുഷ്യനു വേണ്ടിയാണ് എന്നു യേശു പ്രഖ്യാപിച്ചു.   

നാം പൂര്‍വികരില്‍ നിന്നും പ്രാപിച്ചിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ വിലയില്ലാത്തതാണെന്നോ ഉപേക്ഷിച്ചു കളയണമെന്നോ അല്ല ഇവിടെ പറഞ്ഞു വരുന്നത്. അവ അമൂല്യമാണെന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ അവ ആചരിക്കുമ്പോള്‍ അവ നന്മയ്ക്ക് പകരം തിന്‍മയ്ക്ക് കാരണമാകും. ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനു വേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ അവയ്ക്കു വേണ്ടിയല്ല.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും