ലോകത്തെ നമുക്ക് ഒരു ഏദന്‍തോട്ടമാക്കാം

മുഖത്തല YMCA -യുടെ പ്രാര്ധനാവാരം പ്രമാണിച്ച് Nov 11 ഞായറാഴ്ച മുഖത്തല St. George Orthodox  Church -ല്‍ വച്ച് നടന്ന യോഗത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം.  Read a summary in English here.

എബ്രായ ഭാഷയില്‍ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഷാലോം എന്നാണ്. സമാധാനം എന്നാണ് ഇത് മലയാളത്തില്‍ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സമാധാനം കൂടാതെ സുഖവും സന്തോഷവും എല്ലാം ഇതിലുള്‍പ്പെടും. അറമായിക്ക് ഭാഷയില്‍ ഇത് ശ്ലോമോ എന്നായി. അറബി  ഭാഷയില്‍ സലാം എന്നും. ഭാഷ ഏതായാലും  അഭിവാദ്യത്തിന്റെ ഉള്ളടക്കം ഒന്ന് തന്നെ -- നന്മ ഉണ്ടാകട്ടെ  എന്ന്. വ്യക്തികള്‍ക്ക് മാത്രമല്ല  സമൂഹങ്ങള്‍ക്കും നാം  നന്മ ആശംസിക്കാറുണ്ട്

സന്തോഷവും സമാധാനവും സുഖവും തീരെയില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ  ലോകത്തിന്റെ  അവസ്ഥ നാം  മനസിലാക്കുന്നത്‌  സന്തോഷവും സമാധാനവും സുഖവും നിറഞ്ഞ ഒരു  ലോകത്തെ സങ്കല്‍പ്പിച്ചു കൊണ്ടാണ്. പണ്ട് അങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്ന്  സങ്കല്‍പ്പിച്ചു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഭാവിയില്‍  അങ്ങനെയൊരു  കാലം വരും എന്നൊരു പ്രതീക്ഷയും അതിലുണ്ട്. മഹാത്മഗാന്ധി   ഭാരതം ഒരു രാമരാജ്യം ആകണമെന്ന് പറഞ്ഞത് ആ അര്‍ഥത്തിലാണ്. ഭാവിയില്‍  ഒരു  classless  society ഉണ്ടാകുമെന്നുള്ള Karl Marx -ന്റെ  പ്രതീക്ഷയും  അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നമ്മുടെ വേദപുസ്തകത്തിന്  ജന്മം നല്‍കിയ  സംസ്കാരം  അത്തരമൊരു ലോകത്തെ  വിളിച്ചത്  ഏദന്‍ തോട്ടം  എന്നാണു. അവിടെ  മനുഷ്യനും ദൈവവും തമ്മില്‍ സുഹൃദ് ബന്ധത്തിലാണ്. മനുഷ്യനും പ്രകൃതിയും  തമ്മിലും മനുഷ്യര്‍ തമ്മിലും സുഹൃദ് ബന്ധത്തിലാണ്. അവിടെ സന്തോഷവും സമാധാനവും സുഖവും എപ്പോഴും കളിയാടുന്നു. ഭാവിയില്‍ അങ്ങിനെ ഒരു ലോകം ഉണ്ടാകും  എന്നും വേദപുസ്തകത്തിന്റെ അവസാന  അധ്യായങ്ങളില്‍ പറയുന്നു. യേശു തമ്പുരാന്‍ അങ്ങനെയുള്ള ലോകത്തെ വിളിച്ചത് ദൈവരാജ്യം എന്നാണ്.

ലോകം മുമ്പ് ആരോഗ്യാവസ്ഥയിലായിരുന്നു. എന്നാല്‍  ഇന്ന് ലോകം രോഗാവസ്ഥയിലാണ്. എങ്ങനെ  ലോകത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും? അതിനു വേണ്ട ചികിത്സാവിധികള്‍  നിര്‍ദ്ദേശിക്കുന്ന വൈദ്യന്മാരാണ് നമ്മുടെ മതങ്ങള്.  നമ്മുടെ ക്രിസ്തുമതം നിര്‍ദ്ദേശിക്കുന്ന ഒരു ചികിത്സാവിധി ചുരുക്കത്തില്‍ പറയാം.‍

നാമിരിക്കുന്ന ഈ കെട്ടിടത്തെ നാം ദേവാലയം എന്ന് വിളിക്കുന്നു. ദൈവം മനുഷ്യരോടൊപ്പം വസിക്കുന്ന  ഏദന്‍ തോട്ടത്തെയാണ് ഈ ആലയം പ്രതിനിധാനം ചെയ്യുന്നത്.  ത്രോണോസിന്റെ ചുറ്റുമുള്ള ചെടികളുടെ  ചിത്രങ്ങള്‍  അതാണ്‌  കാണിക്കുന്നത്. ഒരു ശിശുവിന് വിശുദ്ധ  കുര്‍ബാന കൊടുക്കുമ്പോള്‍ പട്ടക്കാരന്‍ പറയും: ഇത്   ഏദനില്‍ ആദാമിന് രുചിനോക്കാന്‍ കഴിയാതെ പോയ ജീവവൃക്ഷത്തിന്റെ കനിയാണ്. ദേവാലയത്തിനുള്ളില്‍ യാതൊരു വലിപ്പചെറുപ്പവുമില്ലാതെ എല്ലാത്തരം ആളുകളും ഒരുപോലെ ദൈവസന്നിധിയില്‍ നില്‍ക്കുന്ന  കാഴ്ച കാണാം . ഇതിനുള്ളില്‍ മനുഷ്യര്‍ ദൈവത്തോടും തമ്മില്‍ തമ്മിലും സൌഹൃദത്തിലാണ്. ഇത്  നാമുണ്ടാക്കിയിരിക്കുന്ന ഒരു artificial ഏദന്‍ തോട്ടമാണ്. ആഴ്ച തോറും നമ്മള്‍  ഇവിടെയത്തി  ഏദന്‍  തോട്ടത്തിലെ  ജീവിതം practice   ചെയ്യുന്നു.

ഇത്  ലോകത്തിന്റെ   ആരോഗ്യം  വീണ്ടെടുക്കാനുള്ള  ഒരു വ്യായാമ മുറയാണ്. ലോകം  മുഴുവന്‍  ഒരു ദേവാലയമായി   കഴിയുമ്പോള്‍  പിന്നെ ‌  ഈ  ദേവാലയത്തിന്റെ ആവശ്യമില്ല.സ്വര്‍ഗത്തില്‍  നിന്നിറങ്ങി വരുന്ന  പുതിയ യേരുശലെമില്‍  യോഹന്നാന്‍ ശ്ലീഹ ദേവാലയം കാണുന്നില്ല.

ഒരു ദേവാലയം,  അത് ഏതു  മതത്തിന്റെതായാലും, ലോകത്തെ മുഴുവന്‍ ഒരു ദേവാലയമാക്കുക എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാവണം നിലനില്‍ക്കേണ്ടത്.

ഒരു ദേവാലയം, അത് ഏതു മതത്തിന്റെതായാലും, ആര്‍ക്കും പ്രവേശനം നിഷേധിച്ചു കൂടാ. ദേവാലയം സകല ജാതികള്‍ക്കും പ്രാര്ധനാലയം എന്ന് യേശുതമ്പുരാന്‍ പ്രഖ്യാപിച്ചു. യേശു  കച്ചവടക്കാരെ  പുറത്താക്കി കഴിഞ്ഞപ്പോള്‍ ദേവാലയ പ്രവേശനം  നിഷേധിക്കപ്പെട്ടിരുന്ന കുരുടരുംമുടന്തരും മറ്റും  യേശുവിന്റെ അടുക്കല്‍ ദേവാലയത്തില്‍ വന്നു. ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിക്കുന്ന ദേവാലയം കള്ളന്മാരുടെ ഗുഹയാണ്.

മതം ആരുടെ മേലും അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ലോകത്തിലുള്ള എല്ലാവരും ക്രിസ്തുമതത്തിലേക്കോ മറ്റേതെങ്കിലും മതത്തിലേക്കോ  മതപരിവര്‍ത്തനം ചെയ്തെന്നു കരുതി ലോകം ഒരു ഏദന്‍ തോട്ടമാകുകയില്ല.  ജാതിമാതവിത്യാസങ്ങള്‍ക്കതീതമായ മാനവസാഹോദര്യമാണ് ഏദന്‍ തോട്ടത്തിന്റെ മുഖമുദ്ര.

ഈ നാടിനെ ഒരു ഏദന്‍ തോട്ടമാക്കുകയാണ് ഇവിടുത്തെ YMCA -യുടെ ധര്‍മം.  ആ ലക്ഷ്യത്തോടെ ഈ നാട്ടിലെ എല്ലാ ക്രൈസ്തവസഭകളെയും ഒന്നിച്ചു നിര്‍ത്തി അവയ്ക്ക് ശക്തമായ ഒരു നേതൃത്വം  കൊടുക്കാന്‍ YMCA -ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
.........................................................................

പ്രഭാഷണം ഇവിടെ കേള്‍ക്കുക : ‍  ഒന്ന്,  രണ്ട് ,  മൂന്ന്  

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും