ആരാധനക്രമത്തിലില്ലാത്ത രണ്ട് വാചകങ്ങള്‍

 ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ സംബധിച്ചപ്പോള്‍ എന്നെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

ശുശ്രൂഷക്കാരന്‍ ഒന്നാം  തുബ്ദേന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി അടുത്തത് ക്രമപ്രകാരം  പുരോഹിതന്റെ പ്രാര്‍ഥനയാണ്.  എന്നാല്‍ പ്രാര്‍ഥന ചൊല്ലുന്നതിനു പകരം പുരോഹിതന്‍  ജനത്തോടു സംസാരിക്കുകയാണ്.

"പ്രിയമുള്ളവരേ, നമുക്ക് നമ്മുടെ ചുറ്റുപാടുമുള്ള പല പ്രകാരത്തില്‍ വേദന അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ ഈ സമയത്ത് ഓര്‍ക്കാം.     രോഗങ്ങളാലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം."

 ഇപ്രകാരം പറഞ്ഞ ശേഷം പുരോഹിതന്‍  ക്രമപ്രകാരമുള്ള പ്രാര്‍ഥന ചൊല്ലി-- രണ്ടാം തുബ്ദേന്‍ ചൊല്ലുന്നതിനു മുമ്പുള്ള  പുരോഹിതന്റെ പ്രാര്‍ഥന. അത് രോഗങ്ങളാലും ദാരിദ്ര്യത്താലും വേദനിക്കുന്ന
മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥന ആണെന്ന്  ഞാന്‍   തിരിച്ചറിഞ്ഞു.

എനിക്ക് വളരെ സന്തോഷം തോന്നി. പുരോഹിതന്‍ പുസ്തകത്തില്‍ ഉള്ള  പ്രാര്‍ഥനകള്‍ വെറുതെ ഉരുവിടുകയല്ല, മറിച്ചു അര്‍ഥം  അറിഞ്ഞു പ്രാര്ധിക്കുകയാണ് എന്ന് ഇത് എന്നെ ബോധ്യപ്പെടുത്തി. കൂടുതല്‍ അര്‍ത്ഥവത്തായി , കുറേക്കൂടി ബോധപൂര്‍വം
ആരാധനയില്‍ പങ്കെടുക്കുവാന്‍ ഇത്  എന്നെ സഹായിക്കുന്നു എന്ന് ഞാന്‍ കണ്ടെത്തി.

സ്വതന്ത്രമായ ആരാധനക്രമം ഉപയോഗിക്കുന്ന സഭകളില്‍ പെട്ടവര്‍ക്ക്  ഇതില്‍ വലിയ പുതുമയൊന്നും കാണുകയില്ല. എന്നാല്‍ വ്യവസ്ഥാപിതമായ ആരാധനക്രമം ഉപയോഗിക്കുന്ന പൌരാണിക സഭകളില്‍ ഇത് വളരെ അപൂര്‍വമാണ്.

ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടുകളായി ചൊല്ലുന്ന പ്രാര്‍ഥനകളും ഗാനങ്ങളും അടങ്ങിയ ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ അതില്‍ ആദിയോടന്തം ശ്രദ്ധ കേന്ദ്രികരിക്കുന്നത് എളുപ്പമല്ല.  അര്‍ഥം ഉള്‍ക്കൊള്ളാതെ വെറുതെ വാക്കുകള്‍ ഉരുവിട്ട് പോകാനുള്ള സാധ്യത വളരെ  കൂടുതലാണ്.

ആരാധനക്രമത്തിലില്ലാത്ത  ഒന്നോ രണ്ടോ വാചകങ്ങള്‍ പുരോഹിതന്‍ ഉള്‍പ്പെടുത്തുന്നത് ആരാധനയില്‍ അര്‍ധവത്തായി പങ്കെടുക്കുവാന്‍ വളരെ സഹായകമാകുന്നു.  

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും