"ഗ്രിഗോറിയന്‍ വിഷന്‍" പ്രകാശനം ചെയ്തു

 

വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഗ്രിഗോറിയന്‍ വിഷന്‍ എന്ന പുതിയ പുസ്തകം നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഈ മഹാദാര്‍ശനികന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 15 വര്ഷം തികയുന്നു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ് കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌.

ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജ് അച്ചന് ഈ ഗ്രന്ഥത്തിന് അവതാരിക രചിച്ചിരിക്കുന്നു. ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തിലേക്ക് ഒരു ജനാല തുറക്കുന്ന ഈ ഗ്രന്ഥം രചിച്ചു ലോകത്തിനു സമര്‍പ്പിച്ച ഗ്രന്ഥകര്‍ത്താവിനെ അദ്ദേഹം അനുമോദിക്കുന്നു. മാര്‍ ഗ്രിഗോരിയോസിന്റെ ചിന്തയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നതില്‍ ഗ്രന്ഥ കര്‍ത്താവ്‌ വിജയിച്ചിരിക്കുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു.

ചെറുപ്പത്തില്‍ തന്നെ മാര്‍ ഗ്രിഗോറിയോസ് തനിക്കു ഒരു ഹീറോ ആയിത്തീര്ന്നതെങ്ങനെ എന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വിശദമാക്കുന്നു. പിന്നീട് ഒട്ടേറെ പേര്‍ തനിക്കു ഹീറോമാരായി വന്നെങ്കിലും ആരും ഇതുപോലെ ഒരു ഹീറോയായി ജീവിതകാലം മുഴുവന്‍ നിലനിന്നിട്ടില്ല. തുടര്‍ന്ന് ഇരുപതു അധ്യായങ്ങളില്‍ കൂടി മാര്‍ ഗ്രിഗോറിയോസിന്റെ ചിന്തലോകത്തിന്റെ വിവിധ മേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. ഓരോ അധ്യായത്തിന്റെയും തലക്കെട്ട്‌ ഒരു ചോദ്യമാണ്-- ചെറുപ്പക്കാര്‍ സാധാരണയായി മനുഷ്യജീവിതത്തെപ്പറ്റി ചോദിക്കുന്ന ഒരു ചോദ്യം. എങ്ങനെയാവും മാര്‍ ഗ്രിഗോറിയോസ് ആ ചോദ്യത്തിനു മറുപടി പറയുക? ഈ വീക്ഷണത്തിലൂടെയാണ് ഓരോ അദ്ധ്യായവും രചിച്ചിരിക്കുന്നത്.

അനേകരുടെ ഏറെ നാളത്തെ സ്വപ്നമാണ് ഈ ഗ്രന്ഥത്തിലൂടെ സാക്ഷത് കരിക്ക പ്പെട്ടിരിക്കുന്നത് എന്ന് നാഗ്പൂരിലെ ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനായ ബിജേഷ് ഫിലിപ്പ് അച്ചന്‍ പ്രസ്താവിച്ചു. മതമൌലിക വാദം കൊടുമ്പിരി ക്കൊള്ളുന്ന ഇന്നത്തെ ലോകത്തില്‍ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വളരെ വലുതാണ്‌ എന്ന് പ്രശസ്ത ഗാന്ധിയന്‍ ചിന്തകനായ പ്രഫസര്‍ എം. പി. മത്തായി അഭിപ്രായപ്പെട്ടു. മാര്‍ ഗ്രിഗോറിയോസിന്റെ ശിഷ്യനും ചിരകാല സുഹൃത്തുമായ ഡോക്ടര്‍ ജോസഫ് തോമസ്‌ ഈ ഗ്രന്ഥത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചു: തിരുമേനി തന്റെ ഓരോ പുസ്തകവും എടുത്തു എന്താണ് ഇതിലെ ഉള്ളടക്കം എന്ന് പറഞ്ഞു തരും പോലെയാണ് ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. നിരീശ്വരചിന്ത, സെക്കുലറിസം എന്നിവയുടെ ആക്രമണത്തെ ശക്തിയായി ചെറുത്തു, ദൈവ വിശ്വാസത്തില്‍ അടിയുറച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ ഇന്നത്തെ യുവതലമുറയെ ഈ ഗ്രന്ഥം സഹായിക്കുമെന്ന് ചെന്നൈ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്കൊറോസ്   അഭിപ്രായപ്പെട്ടു.
 johnkunnathu.com എന്ന വെബ്സൈറ്റില്‍ ഈ ഗ്രന്ഥത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.     ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി വാങ്ങി വായിക്കുവാന്‍ താല്പ്പര്യപ്പെടുന്നവര്‍ കൂടുതല്‍  വിവരങ്ങള്‍ക്കായി ഗ്രന്ഥകര്‍ത്താവിന്റെ പേര്‍ക്ക്   johnkunnathu@yahoo.com    എന്ന അഡ്രസില്‍ ഇമെയില്‍ അയക്കാവുന്നതാണ്.
ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തെ ക്കുറിച്ച് ഇവിടെ കൂടുതല്‍ അറിയാം.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും