സ്വര്‍ലോക രാജകുമാരന്‍

ചൊല്ലുന്നത്  കേള്‍ക്കൂ

നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ-
ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി-
രുന്നുപോല്‍, ഭൂലോകവാസികളേവരും
സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും.

സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ-
നാകുമൊരു പിതാവിന്നു തുല്യ-
നാകയാല്‍ ഭൂസ്വര്‍ഗലോകങ്ങളേക കു-
ടുംബമായാമോദാല്‍ പാര്‍ത്തു പോലും.

ഏവരുമാമോദത്തോടെ വസിക്കവേ
രാജന്‍റെ കാരുണ്യം ആത്മാര്‍ഥമോ
എന്നൊരു സന്ദേഹം വൃത്തികെട്ടോരു വി-
ഷപ്പാപ്പിനെപ്പോലിഴഞ്ഞു കേറി.

ഭൂസ്വര്‍ഗങ്ങള്‍ക്കുമിടയിലായ് വൈരത്തിന്‍
വന്മതിലൊന്നങ്ങുയര്‍ന്നു വന്നു;
ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു-
യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍

ഭൂലോകമിവ്വിധം നരകതുല്യമായ്
കാലമൊട്ടേറെക്കടന്നു പോയി.
രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം
കാരണമെന്തെന്നറിയാതവര്‍.

നല്ലവനാകും മഹാരാജനിവ്വിധം
മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി.
രാജന്‍റെ ദുഷ്ടതയെങ്ങനെ മാറ്റിയെ-
ടുക്കുമെന്നായി മനുഷ്യചിന്ത.

സത്യമെന്തെന്നറിയാതെ ഭൂവാസികള്‍
തെറ്റിദ്ധരിപ്പതു കണ്ടു മനം
നൊന്തു രാജേശ്വരന്‍ സത്യമറിയിപ്പാന്‍
ദൂതരെയൊട്ടേറെ വിട്ടുനോക്കി.

ആരുമവര്‍ക്ക് ചെവി കൊടുക്കാതായി
എന്ന് കണ്ടേറ്റമൊടുവിലായി
സ്വര്‍ലോക രാജകുമാരനെഴുന്നെള്ളി
മാനുഷപൈതലായ് ഭൂതലത്തില്‍.

മാനുഷഭാഷയും ജീവിതരീതിയും
നന്നായ് പഠിച്ചു വളര്‍ന്നുവന്നു;
സ്വര്‍ഗരാജന്‍ സ്നേഹമൂര്‍ത്തിയത്രേയെന്ന
സദ്‌വാര്‍ത്ത ഭൂവാസികള്‍ക്കു നല്‍കി.

സ്നേഹത്തിന്‍ പര്യായം സ്വര്‍ഗമഹാരാജന്‍
തന്‍മനം മാറ്റാന്‍ ശ്രമിച്ചിടേണ്ട,
എങ്കിലോ രാജന്‍റെ മാതൃക പിന്‍പറ്റി
ശത്രുക്കളേയും സ്നേഹിച്ചിടേണം.

രാജനെ തെറ്റിദ്ധരിച്ചതു പോലവര്‍
തെറ്റിദ്ധരിച്ചു കുമാരനെയും;
ഇല്ലാത്ത കുറ്റമാരോപിച്ചവര്‍ ക്രുശി-
ലേറ്റി വധിച്ചതി ക്രുരമായി.

അങ്ങനെ തന്നുടെ സന്ദര്‍ശനം മതി-
യാക്കി കുമാരന്‍ മടങ്ങിപ്പോയി.
രാജകുമാരന്‍ പ്രഘോഷിച്ച സദ്വാര്‍ത്ത-
യ്കെന്നു മനുഷ്യര്‍ ചെവികൊടുക്കും?


Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും